'അമേരിക്ക ഇടപെട്ടാൽ ഇറാന് അനുഭവിക്കേണ്ടി വരുന്നതിനേക്കാൾ പ്രത്യാഘാതമേൽക്കേണ്ടി വരും'; മുന്നറിയിപ്പുമായി ഖമേനി

ഇറാനോട് കീഴടങ്ങാന്‍ ആവശ്യപ്പെടുന്നത് ബുദ്ധിയല്ലെന്നും ഖമേനി

dot image

തെഹ്‌റാന്‍: അമേരിക്കയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിയില്‍ ഇറാന്‍ പേടിക്കില്ലെന്ന് ഖമേനി പറഞ്ഞു. ഇറാനോട് കീഴടങ്ങാന്‍ ആവശ്യപ്പെടുന്നത് ബുദ്ധിയല്ലെന്നും അദ്ദേഹം പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു ഖമേനിയുടെ പ്രതികരണം. ഇറാനിയന്‍ മാധ്യമങ്ങളിലൂടെ ടെലിവിഷന്‍ സന്ദേശത്തിലൂടെ അദ്ദേഹം അല്‍പസമയം മുമ്പ് ലോകത്തെ അഭിസംബോധന ചെയ്തിരുന്നു.

'അമേരിക്കന്‍ പ്രസിഡന്റ് ഞങ്ങളെ ഭീഷണിപ്പെടുത്തി. അദ്ദേഹത്തിന്റെ സ്ഥിരം മോശം വാക്കുകള്‍ ഉപയോഗിച്ച് ഇറാനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തിയാല്‍ പേടിക്കുന്നവരെ അവര്‍ ഭീഷണിപ്പെടുത്തണം. ഇത്തരം ഭീഷണികളില്‍ ഇറാന്‍ പേടിക്കില്ല. ഇറാന്‍ രാജ്യത്തോട് കീഴടങ്ങാന്‍ ആവശ്യപ്പെടുന്നത് ബുദ്ധിയല്ല', ഖമേനി പറഞ്ഞു.

Ayatollah Ali Khamenei
ആയത്തുള്ള അലി ഖമേനി

എന്തിനാണ് ഇറാന്‍ കീഴടങ്ങേണ്ടതെന്നും ആരുടെയെങ്കിലും ആക്രമണത്തില്‍ ഇറാന്‍ കീഴടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതാണ് ഇറാന്‍ ദേശത്തിന്റെ യുക്തിയും നിലപാടുമെന്നും ഖമേനി കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ അമേരിക്ക ഇടപെടുന്നത് 100 ശതമാനവും അവരുടെ ദോഷത്തിന് വേണ്ടിയാണ്. ഇറാന് നേരിടേണ്ടി വരുന്ന ദോഷത്തേക്കാള്‍ വലുതായിരിക്കും അമേരിക്കയ്ക്ക് നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

'ഈ സംഘര്‍ഷത്തില്‍ അമേരിക്ക സൈനികമായി ഇടപെട്ടാല്‍ നികത്താനാകാത്ത ഹാനികള്‍ അവര്‍ അനുഭവിക്കേണ്ടി വരും. ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ അമേരിക്കയുമായി പരോക്ഷമായുള്ള ചര്‍ച്ചകള്‍ നടത്തിവരുമ്പോഴാണ് സയണിസ്റ്റ് ഭരണകൂടം നമ്മുടെ രാജ്യത്തെ ആക്രമിച്ചത്. ഇറാന്റെ ഭാഗത്ത് നിന്ന് സൈനിക നടപടിയെക്കുറിച്ചുള്ള ഒരു സൂചനയും നല്‍കിയിട്ടില്ല. സയണിസ്റ്റ് ഭരണകൂടം നടത്തിയ ഈ നീക്കത്തില്‍ അമേരിക്കയുടെ ഇടപെടലുണ്ടായിരുന്നുവെന്ന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. എന്നാല്‍ ദിനം പ്രതിയുള്ള അവരുടെ പ്രതികരണങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഈ സംശയം വര്‍ധിക്കുകയാണ്', ഖമേനി പറഞ്ഞു.

Content Highlights: Iran Israel Conflict Ayatollah Ali Khamenei warns Donald Trump

dot image
To advertise here,contact us
dot image