
ടെല്‍ അവീവ്: ഇസ്രയേലിലെ പ്രശസ്തമായ ഗവേഷണ കേന്ദ്രമായ വെയ്‌സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഇറാന്‍ മിസൈല്‍ പതിച്ചതിന് പിന്നാലെ സയൻ്റഫിക് ഗവേഷണങ്ങള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. എറാന്‍ സെഗല്‍, എല്‍ഡാഡ് സഹോര്‍ എന്നീ ശാസ്ത്രജ്ഞര്‍ തങ്ങളുടെ ലാബ് തകര്‍ന്നതായി എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലാബ് തകര്‍ന്നതിന്റെ ചിത്രങ്ങളും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്.
ലാബുകള്‍ പൂര്‍ണമായും കത്തിയെന്ന് കേന്ദ്രത്തിലെ ഗ്രാഫിക് ഡിസൈനര്‍ മോര്‍ മൊറിയ ഷിപോണിയെ ഉദ്ധരിച്ച് സിഎന്‍എൻ റിപ്പോർട്ട് ചെയ്യുന്നു. തന്റെ സഹപ്രവര്‍ത്തകര്‍ വര്‍ഷങ്ങളോളം നടത്തിയ ഗവേഷണവും കോടിക്കണക്കിന് ഡോളര്‍ വിലയുള്ള ഉപകരണങ്ങളും നശിച്ചുവെന്നും അവര്‍ പറഞ്ഞു. ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ഇന്ന് സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു.
ശാസ്ത്രീയവും വൈദ്യശാസ്ത്രപരവുമായ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് വെയ്‌സ്മാന്‍. 2009ല്‍ റൈബോസോമിന്റെ ഘടനയെയും പ്രവര്‍ത്തനത്തെയും കുറിച്ചുള്ള പഠനത്തിന് നൊബേല്‍ സമ്മാനം ലഭിച്ച അദാ യോനത്ത് വെയ്‌സ്മാനില്‍ നിന്നുള്ള ഗവേഷകയായിരുന്നു. ഡ്രോണുകളുള്‍പ്പെടെ നിര്‍മിക്കുന്ന പ്രമുഖ ഇസ്രയേല്‍ പ്രതിരോധ കമ്പനിയായ എല്‍ബിറ്റ് സിസ്റ്റം ഉള്‍പ്പെടെയുള്ള സൈനിക പ്രതിരോധ കമ്പനികളുമായി സഹകരിക്കുന്ന സ്ഥാപനമാണ് വെയ്‌സ്മാന്‍.
അതേസമയം ഇറാനിലെ നതാന്‍സ്, ഇസ്ഫഹാന്‍, ഫോര്‍ദൊ എന്നീ ആണവകേന്ദ്രങ്ങളെ ഇസ്രയേലും ആക്രമിച്ചിരുന്നു. ഒമ്പത് ആണവശാസാത്രജ്ഞരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ചില ആണവശാസ്ത്രജ്ഞരുടെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Content Highlights: Years long research lost in Iranian strike on key Israeli research center