
Jun 26, 2025
10:09 AM
വാഷിങ്ടൺ: ഇസ്രയേൽ-ഇറാൻ സംഘർഷം തീർക്കാൻ വെടിനിർത്തലല്ല പരിഹാരമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. പൂർണമായും സംഘർഷം അവസാനിപ്പിക്കാനാണ് തൻ്റെ ശ്രമമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംഘർഷത്തെക്കുറിച്ചുള്ള ആഗോള ആശങ്കയും നയതന്ത്ര അടിയന്തരാവസ്ഥയും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സുരക്ഷാസംഘവുമായി ട്രംപ് ഇറാൻ പ്രശ്നം ചർച്ച ചെയ്യുമെന്നാണ് വിവരം. ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർക്കാൻ യുഎസ് സൈന്യത്തെ അയക്കുമോയെന്ന ചോദ്യത്തിന് അതിന് മുമ്പ് തന്നെ ഇറാന്റെ ആണവകേന്ദ്രങ്ങൾ തകരുമെന്നായിരുന്നു ട്രംപിന്റെ മറുപടി. അവർ ഒരിക്കലും ആണവായുധം സ്വന്തമാക്കാൻ പോകുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, ഇസ്രയേല്‍-ഇറാന്‍ ആക്രമണത്തില്‍ ആദ്യമായി പ്രതികരിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് രംഗത്തെത്തി. ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ പെട്ടെന്നുണ്ടായ സംഘര്‍ഷത്തില്‍ അഗാധമായ ആശങ്കയുണ്ടെന്ന് ഷീ ജിന്‍പിങ് പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ പരമാധികാരം, സുരക്ഷ, പ്രാദേശിക അഖണ്ഡത എന്നിവ ലംഘിക്കുന്ന ഏതൊരു നടപടിയെയും എതിര്‍ക്കുന്നതായി ഷി ജിന്‍പിങ്ങിനെ ഉദ്ധരിച്ച് ചൈനയുടെ വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. എത്രയും പെട്ടെന്ന് സംഘര്‍ഷം അവസാനിപ്പിക്കാന്‍ എല്ലാവരും പ്രവര്‍ത്തിക്കണമെന്നും മേഖലയില്‍ സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കാന്‍ ക്രിയാത്മകമായ പങ്കുവഹിക്കാന്‍ ചൈന തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാൽ, ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ഹെഡ്ക്വാര്‍ട്ടേര്‍സ് ഇറാന്‍ ലക്ഷ്യമിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മൊസാദിന്റെ ഹെഡ്ക്വാര്‍ട്ടേര്‍സ് ഇറാന്‍ ആക്രമിച്ചുവെന്ന് അവകാശപ്പെട്ട് ഇറാന്റെ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ടാസ്‌നിം നിരവധി ഫോട്ടോകള്‍ പങ്കുവെച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്‍ മിസൈലുകള്‍ മൊസാദിനെ ആക്രമിച്ചെന്ന് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ ഉദ്ധരിച്ച് ടാസ്‌നിം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ സംഭവത്തില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചില കേന്ദ്രങ്ങളിലേക്കുള്ള ആക്രമങ്ങളെ കുറിച്ച് വാര്‍ത്ത നല്‍കരുതെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: Trump's endgame on Iran-Israel conflict