
തെഹ്റാന്: ഇറാന് സ്റ്റേറ്റ് മീഡിയയായ ഐആര്ഐബിയില് ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് ഇറാനിയന്‍ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബാഗി. ബെഞ്ചമിന്‍ നെതന്യാഹുവിനെ യുദ്ധക്കുറ്റവാളി എന്ന് വിശേഷിപ്പിച്ച ഇസ്മായില്‍ ഇസ്രയേല്‍ ചെയ്തത് നീച പ്രവൃത്തിയെന്നും ട്വീറ്റ് ചെയ്തു. സത്യത്തിന്റെ ഏറ്റവും വലിയ ശത്രു ഇസ്രയേലാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ഘാതകനാണ് ബെഞ്ചമിന്‍ നെതന്യാഹു എന്നും അദ്ദേഹം പറഞ്ഞു. യുദ്ധക്കുറ്റം ചെയ്ത ഇസ്രയേലിനെതിരെ യുഎന്‍ സുരക്ഷാസമിതി എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും വംശഹത്യ നടത്തുന്ന ആക്രമണകാരിയായ രാജ്യത്തെ നിലയ്ക്ക് നിര്‍ത്തണമെന്നും ഇസ്മായിൽ ബാഗി ആവശ്യപ്പെട്ടു. ഇറാനെതിരെ കൂടുതല്‍ ക്രൂരതകള്‍ ചെയ്യാന്‍ ഇസ്രയേലിനെ അനുവദിക്കരുതെന്നും ഇസ്മയില്‍ ബാഘി എക്സില്‍ കുറിച്ചു.
ഇറാന് ഇസ്രയേല്‍ സംഘര്‍ഷം തുറന്ന യുദ്ധത്തിലേയ്ക്ക് കടക്കുകയാണ്. തെഹ്റാനില്‍ ഇസ്രയേല്‍ ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെ ശക്തമായ തിരിച്ചടിക്ക് ഇറാനും തയ്യാറായതോടെയാണ് നാല് ദിവസമായി തുടരുന്ന സംഘര്‍ഷം തുറന്ന യുദ്ധത്തിലേയ്ക്ക് നീങ്ങിയിരിക്കുന്നത്. നേരത്തെ തെഹ്റാനില്‍ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ ഐആര്‍ഐബിയ്ക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. തെഹ്റാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയും സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ക്ക് നേരെയും ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ തങ്ങളുടെ ജീവനക്കാര്‍ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക മാധ്യമ സ്ഥാപനം ഐആര്‍ഐബി സ്ഥിരീകരിച്ചിട്ടുണ്ട്. എത്ര മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന് മുമ്പുള്ള അവസാനം നിമിഷം വരെയും പ്രവര്‍ത്തിച്ചിരുന്നുവെന്ന് ഒരു റിപ്പോര്‍ട്ടര്‍ പ്രതികരിച്ചു. തെഹ്റാന് ആസ്ഥാനമായ കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടന്നത്. എന്നാല്‍ അധികം വൈകാതെ മറ്റൊരു സ്റ്റ്യുഡിയോയില്‍ നിന്നും ചാനല്‍ സംപ്രേഷണം പുനഃസ്ഥാപിച്ചു. പിന്നാലെ രക്തം പുരണ്ട ഒരു പേപ്പര്‍ ഉയര്‍ത്തി ബ്രോഡ്കാസ്റ്റിംഗ് മേധാവി പേയ്മാന്‍ ജെബേലി ചാനലില്‍ പ്രത്യക്ഷപ്പെട്ടത്. ചാനലും ജീവനക്കാരും അവസാനം വരെ നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ കൊലപ്പെടുത്താന്‍ പോലും മടിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ടെഹ്റാനിലെ ജനങ്ങളോട് നഗരം വിട്ടുപോകാന്‍ ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രയേലിലെ രണ്ട് പ്രധാന ഔദ്യോഗിക ചാനലുകളായ ചാനല്‍ 12, ചാനല്‍ 14 എന്നിവ ആക്രമിക്കുമെന്നും ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ശത്രുക്കളെ ഭീതിജനകമായ രാത്രി കാത്തിരിക്കുന്നു എന്ന് ഇറാന് സൈന്യത്തിന്റെ ഔദ്യോഗിക പ്രസ്താവനയും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഇറാന് ശക്തമായ തിരിച്ചടിയ്ക്ക് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
content highlights: Israel is ‘the biggest enemy of truth’, says Iran after IRIB attack