
തെഹ്‌റാന്‍: യുദ്ധം തുടരാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെങ്കിലും ഇസ്രയേലിന്റെ ആക്രമണം തുടര്‍ന്നാല്‍ അതേ തീവ്രതയില്‍ തന്നെ തിരിച്ചടിക്കുമെന്ന അറിയിപ്പുമായി ഇറാനിയന്‍ പ്രസിഡന്റ മസൂദ് പെസെഷ്‌കിയാന്‍. തുര്‍ക്കിഷ് പ്രസിഡൻ്റ് തയ്യിപ് എര്‍ദൊഗാനുമായുള്ള ഫോണ്‍ സന്ദേശത്തിലാണ് പെസെഷ്‌കിയാന്‍ നയം വ്യക്തമാക്കിയതെന്ന് ഇറാനിയൻ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
'ഇസ്രയേലിൻ്റെ ആക്രമണത്തില്‍ രാജ്യത്ത് സാധാരണക്കാരും, ശാസ്ത്രജ്ഞരും സേനാംഗങ്ങളും ഉൾപ്പടെ കൊല്ലപ്പെട്ടു. ഇറാനല്ല യുദ്ധം ആരംഭിച്ചത് എന്നാല്‍ ഇസ്രയേല്‍ എത്രത്തോളം തീവ്രതയോടെ ആക്രമണം തുടരുന്നുവോ അതേ തോതില്‍ തന്നെ ഇറാന്‍ തിരിച്ചടിക്കും. പ്രാദേശിക രാജ്യങ്ങള്‍ക്കെതിരെയുള്ള സയണിസ്റ്റ് രാജ്യത്തിൻ്റെ ആക്രമങ്ങള്‍ ആശ്രയിച്ചാവും തങ്ങള്‍ ആണവ ചര്‍ച്ചയില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക' ഇറാനിയന്‍ പ്രസിഡൻ്റ് വ്യക്തമാക്കി. അതേ സമയം, സംഘര്‍ഷത്തെ ലഘൂകരിക്കാന്‍ വേണ്ട എന്ത് സഹായവും ചെയ്യാന്‍ തുര്‍ക്കി തയ്യാറാണെന്ന് എര്‍ദൊഗാന്‍ അറിയിച്ചു.
തെഹ്റാനിൽ ഇസ്രയേൽ ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെ ശക്തമായ തിരിച്ചടിക്ക് ഇറാനും തയ്യാറായതോടെയാണ് നാല് ദിവസമായി തുടരുന്ന സംഘർഷം തുറന്ന യുദ്ധത്തിലേയ്ക്ക് നീങ്ങിയിരിക്കുന്നത്. നേരത്തെ തെഹ്റാനിൽ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഇറാൻ്റെ ഔദ്യോഗിക ടെലിവിഷൻ ചാനലായ ഐആർഐബിയ്ക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. തെഹ്റാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയും സർക്കാർ കേന്ദ്രങ്ങൾക്ക് നേരെയും ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ കൊലപ്പെടുത്താൻ പോലും മടിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ആയത്തുള്ള അലി ഖമേനിയെ കൊലപ്പെടുത്തിയാല്‍ സംഘര്‍ഷം അവസാനിക്കുമെന്ന് നെതന്യാഹു പറഞ്ഞു. യുദ്ധത്തിന്‌റെ ലക്ഷ്യം ആയത്തുള്ള അലി ഖമേനിയാണോ എന്ന ചോദ്യത്തിന് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ നടത്താന്‍ സാധിക്കില്ല എന്നായിരുന്നു നെതന്യാഹുവിന്‌റെ പ്രതികരണം. അന്താരാഷ്ട്ര മാധ്യമമായ എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്‌റെ പ്രതികരണം. അതേ സമയം, ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ടെഹ്റാനിലെ ജനങ്ങളോട് നഗരം വിട്ടുപോകാനാണ് ഇറാൻ്റെ മുന്നറിയിപ്പ്.
Content Highlights- 'Iran did not start the war, will give a befitting response to Israel's attack'; Iranian President