LIVE

LIVE BLOG: ഇറാൻ്റെ ആകാശം തങ്ങളുടെ നിയന്ത്രണത്തിൽ, നിരുപാധികം കീഴടങ്ങണം: ഡോണൾഡ് ട്രംപ്

dot image

ടെൽഅവീവ്/തെഹ്റാൻ: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം അഞ്ചാം ദിവസത്തിലേയ്ക്ക് കടന്നതിന് പിന്നാലെ ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ ആകാശം തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഇറാൻ നിരുപാധികം കീഴടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്രൂത്ത് പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കും ട്രംപ് മുന്നറിയിപ്പ് നൽകി. 'പരമോന്നത നേതാവ് എവിടെയാണെന്ന് ഞങ്ങൾക്ക് അറിയാം. അദ്ദേഹം എളുപ്പത്തിലുള്ള ലക്ഷ്യമാണ്. പക്ഷേ സുരക്ഷിതനാണ്. ഇപ്പോഴെന്തായാലും അദ്ദേഹത്തെ വധിക്കാൻ ഞങ്ങൾ തയ്യാറല്ല' എന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ സൈനികർക്കും ഇറാനിലെ സാധാരണക്കാർക്കും മേലെ മിസൈൽ പതിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ ക്ഷമ നശിച്ചെന്നും ട്രംപ് വ്യക്തമാക്കി. ഇസ്രയേൽ-ഇറാൻ സംഘർഷം തീർക്കാൻ വെടിനിർത്തലല്ല പരിഹാരമെന്ന് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. പൂർണമായും സംഘർഷം അവസാനിപ്പിക്കാനാണ് തന്റെ ശ്രമമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അഞ്ചാം ദിവസം ഇസ്രയേലിനെതിരെ ഇറാൻ തിരിച്ചടിച്ചു. ടെൽഅവീവിന് വടക്കുള്ള തീരദേശ പട്ടണമായ ഹെർ‌സലിയയിൽ വലിയ സ്ഫോടനം ശബ്ദം കേട്ടതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജറുസലേം അടക്കം ഇസ്രയേലിലെ നിരവധി സ്ഥലങ്ങളിൽ സ്ഫോടന ശബ്ദം മുഴങ്ങുന്നതായാണ് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നത്. വടക്കൻ ഇസ്രയേലിലെ നിരവധി ന​ഗരങ്ങളിൽ അപായ മുന്നറിയിപ്പായി സൈറൺ മുഴങ്ങിയെന്നാണി റിപ്പോർട്ട്. ടെൽ അവീവിലും ഹെർസലയിലും നാലോളം മിസൈലുകൾ നേരിട്ട് പതിച്ചതായും റിപ്പോർട്ടുണ്ട്. തീര​ദേശ ന​ഗരമായ ഹേർസിയയിൽ ഒരു എട്ടുനില കെട്ടിടത്തിന് മുകളിലും യാത്രക്കാരില്ലാത്ത ബസിലും മിസൈലുകൾ പതിച്ചെന്നാണ് റിപ്പോർട്ട്. മിസൈലുകളും ചിതറിയ ഭാ​ഗങ്ങളും ടെൽ അവീവിലും പരിസരങ്ങളിലും പതിച്ചതായി ഇസ്രയേലി പൊലീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആൾ അപായമില്ലെന്നും പ്രസ്താവന പറയുന്നു. ടെൽ അവീവിന് സമീപമുള്ള ഡാൻ ജില്ലയിൽ മിസൈൽ ആക്രമണം ഉണ്ടായതായും തുടർന്ന് തീപിടിത്തം ഉണ്ടായതായും പ്രാഥമിക റിപ്പോർട്ടുകൾ ഉണ്ടെന്ന് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് പറഞ്ഞതായും റിപ്പോർട്ട്.

ഇതിനിടെ ഇറാനിലെ ടബ്‌രിസിലും സ്ഫോടനം ഉണ്ടായതായും റിപ്പോർട്ട്. ഇറാനിലെ വടക്ക് പടിഞ്ഞാറൻ ന​ഗരമായ ടബ്‌രിസിൽ സ്ഫോടന ശബ്​ദം കേട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ ഇസ്ലാമിക് റെവല്യൂഷനറി ​ഗാർഡ്സ് കോർപ്സിൻ്റെ ഖാതമിലെ അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിൻ്റെ തലവൻ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. തെഹ്റാനിൽ നടത്തിയ ആക്രമണത്തിലാണ് ഷദ്മാനി വധിക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇറാനിലെ ഏറ്റവും മുതിർന്ന സൈനിക കമാൻഡർമാരിൽ ഒരാളായ ഷദ്മാനി പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ അടുത്ത അനുയായി ആയാണ് അറിയപ്പെടുന്നത്.

ഇന്നലെ തെഹ്റാനിൽ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഇറാൻ്റെ ഔദ്യോഗിക ടെലിവിഷൻ ചാനലായ ഐആർഐബിയ്ക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. തെഹ്റാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയും സർക്കാർ കേന്ദ്രങ്ങൾക്ക് നേരെയും ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ കൊലപ്പെടുത്താൻ പോലും മടിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ടെഹ്റാനിലെ ജനങ്ങളോട് നഗരം വിട്ടുപോകാൻ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രയേലിലെ രണ്ട് പ്രധാന ഔദ്യോഗിക ചാനലുകളായ ചാനൽ 12, ചാനൽ 14 എന്നിവ ആക്രമിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ശത്രുക്കളെ ഭീതിജനകമായ രാത്രി കാത്തിരിക്കുന്നു എന്ന് ഇറാൻ സൈന്യത്തിൻ്റെ ഔദ്യോഗിക പ്രസ്താവനയും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഇറാൻ വടക്കൻ ഇസ്രയേലിൽ ശക്തമായ ആക്രമണം അഴിച്ച് വിട്ടിരുന്നു.

ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ തങ്ങളുടെ ജീവനക്കാർ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക മാധ്യമ സ്ഥാപനം ഐആര്‍ഐബി സ്ഥിരീകരിച്ചിട്ടുണ്ട്. എത്ര മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന് മുമ്പുള്ള അവസാനം നിമിഷം വരെയും പ്രവര്‍ത്തിച്ചിരുന്നുവെന്ന് ഒരു റിപ്പോര്‍ട്ടര്‍ പ്രതികരിച്ചു. തെഹ്‌റാന്‍ ആസ്ഥാനമായ കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടന്നത്. എന്നാല്‍ അധികം വൈകാതെ മറ്റൊരു സ്റ്റ്യുഡിയോയില്‍ നിന്നും ചാനല്‍ സംപ്രേഷണം പുനഃസ്ഥാപിച്ചു. പിന്നാലെ രക്തം പുരണ്ട ഒരു പേപ്പര്‍ ഉയര്‍ത്തി ബ്രോഡ്കാസ്റ്റിംഗ് മേധാവി പേയ്മാന്‍ ജെബേലി ചാനലില്‍ പ്രത്യക്ഷപ്പെട്ടത്. ചാനലും ജീവനക്കാരും അവസാനം വരെ നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മധ്യേഷ്യ ലക്ഷ്യമിട്ട് അമേരിക്കൻ യുദ്ധക്കപ്പലായ യുഎസ്എസ് നിമിറ്റ്സ് തെക്കൻ ഏഷ്യയിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്. മലാക്ക കടലിടുക്ക് വഴി ഇന്ത്യൻ മഹാസമുദ്രത്തിലേയ്ക്ക് യുഎസ്എസ് നിമിറ്റിസ് തിരിച്ചിട്ടുണ്ടെന്നാണ് കപ്പലുകളെ നിരീക്ഷിക്കുന്ന മറൈൻ ട്രാഫിക്ക് വെബ്സൈറ്റിനെ ഉദ്ധരിച്ചുള്ള റിപ്പോർ‌ട്ട്. തെഹ്റാൻ്റെ വ്യോമപരിധി പ‍ൂർണ്ണമായും നിയന്ത്രണത്തിലാക്കിയെന്ന് നേരത്തെ ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തെഹ്റാനിലെ ജനങ്ങളോട് ന​ഗരം വിട്ടുപോകാനും ​ന​ഗരത്തിലെ ഭരണസിരാകേന്ദ്രങ്ങൾ ഉടൻ ആക്രമിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകിയത്.

Live News Updates
  • Jun 17, 2025 11:37 PM

    'ടെല്‍ അവീവിലെയും ഹൈഫയിലെയും താമസക്കാര്‍ ഉടന്‍ ഒഴിഞ്ഞുപോകണം'; മുന്നറിയിപ്പുമായി ഇറാന്‍

    ഇസ്രയേലിലെ ടെല്‍ അവീവിലെയും ഹൈഫയിലെയും താമസക്കാരോട് ജീവന്‍ വേണമെങ്കില്‍ ഒഴിഞ്ഞുപോകണമെന്ന മുന്നറിയിപ്പുമായി ഇറാന്‍. എത്രയും പെട്ടെന്ന് ഒഴിഞ്ഞ് പോകണമെന്നാണ് ഇറാന്റെ സായുധ സേനാ മേധാവി മേജര്‍ ജനറല്‍ അബ്ദുല്‍റഹീം മൗസാവി പുറത്ത് വിട്ട വീഡിയോ മെസേജിലൂടെ അറിയിക്കുന്നത്. ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രതിരോധത്തിനുള്ള മുന്നറിയിപ്പായിരുന്നുവെന്നും ഇറാന്‍ നടത്തുന്ന ശിക്ഷാനടപടി ഉടന്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

    To advertise here,contact us
  • Jun 17, 2025 10:36 PM

    ഖമേനി എളുപ്പ ലക്ഷ്യം, ഇപ്പോൾ എന്തായാലും വധിക്കില്ല: ഡോണൾഡ് ട്രംപ്

    ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ ആകാശം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ട്രംപ് പറഞ്ഞു. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കും ട്രംപ് മുന്നറിയിപ്പ് നല്‍കി.

    'പരമോന്നത നേതാവ് എവിടെയാണെന്ന് ഞങ്ങള്‍ക്ക് അറിയാം. അദ്ദേഹം എളുപ്പത്തിലുള്ള ലക്ഷ്യമാണ്. പക്ഷേ സുരക്ഷിതനാണ്. ഇപ്പോഴെന്തായാലും അദ്ദേഹത്തെ വധിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല', ട്രംപ് പറഞ്ഞു. അമേരിക്കന്‍ സൈനികര്‍ക്കും ഇറാനിലെ സാധാരണക്കാര്‍ക്കും മേലെ മിസൈലുകള്‍ പതിക്കാൻ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും തങ്ങളുടെ ക്ഷമ നശിച്ചെന്നും ട്രംപ് വ്യക്തമാക്കി.

    To advertise here,contact us
  • Jun 17, 2025 09:57 PM

    ഇറാന്റെ ഓഹരി വിപണി അടച്ചിട്ടു

    ഞായറാഴ്ച വരെ ഇറാന്റെ ഓഹരി വിപണി അടച്ചിട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ്‌നിം റിപ്പോര്‍ട്ട് ചെയ്യുന്നു

    To advertise here,contact us
  • Jun 17, 2025 09:37 PM

    ഇറാനിലെ ഊ‍ർജ്ജ കേന്ദ്രങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണം എണ്ണവിലയെ ബാധിക്കും: മുന്നറിയിപ്പുമായി ഒമാൻ

    ഇറാനിലെ ഊ‍ർജ്ജ കേന്ദ്രങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ മുന്നറിയിപ്പുമായി ഒമാൻ. ഇറാൻ്റെ ഊ‍ർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് എണ്ണ വിലയെ ബാധിക്കുമെന്നും ഒമാൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇസ്രയേലിൻ്റെ ആക്രമണം നിർത്തുന്നതിനായി മധ്യസ്ഥത വഹിക്കാൻ ഇറാൻ ഒമാനോട് ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകളെയും ഒമാൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ വക്താവ് മജീദ് അൽ-അൻസാരി വ്യക്തമാക്കി.

    To advertise here,contact us
  • Jun 17, 2025 09:30 PM

    ഇസ്രയേലിലെ ബാസൻ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെയുള്ള ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു

    ഇസ്രയേലിലെ എണ്ണ ശുദ്ധീകരണ ശാലയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഹഫിയയിലെ ബാസൻ ഓയിൽ റിഫൈനറിയിലുണ്ടായ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ രണ്ട് പേരെ തിരിച്ചറിഞ്ഞു. ഇ​ഗോർ ഫ്രാഡ‍്കിൻ, യൂറി ലെവി എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേലി ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

    To advertise here,contact us
  • Jun 17, 2025 08:59 PM

    ഇറാനിലെ മരണസംഖ്യ 400 കടന്നു

    ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആകെ 452 പേര്‍ കൊല്ലപ്പെട്ടതായി ഇറാനിലെ മനുഷ്യാവകാശ സംഘടന (എച്ച്ആര്‍എഎന്‍എ). 646 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ 224 സാധാരണ പൗരന്മാരും പരിക്കേറ്റവരില്‍ 188 സാധാരണ പൗരന്മാരും ഉള്‍പ്പെടുന്നു. കൊല്ലപ്പെട്ടവരില്‍ 109 പേരും പരിക്കേറ്റവരില്‍ 123 പേരും സൈനികരാണ്. കൊല്ലപ്പെട്ട 119 പേരെയും പരിക്കേറ്റ 353 പേരെയും തിരിച്ചറിഞ്ഞിട്ടില്ല.

    To advertise here,contact us
  • Jun 17, 2025 07:16 PM

    അഗാധമായ ആശങ്കയുണ്ട്, സൈനിക ആക്രമണം പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗമല്ല; ആദ്യമായി പ്രതികരിച്ച് ഷീ ജിന്‍പിങ്

    ഇസ്രയേല്‍-ഇറാന്‍ ആക്രമണത്തില്‍ ആദ്യമായി പ്രതികരിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്. ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ പെട്ടെന്നുണ്ടായ സംഘര്‍ഷത്തില്‍ അഗാധമായ ആശങ്കയുണ്ടെന്ന് ഷീ ജിന്‍പിങ് പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ പരമാധികാരം, സുരക്ഷ, പ്രാദേശിക അഖണ്ഡത എന്നിവ ലംഘിക്കുന്ന ഏതൊരു നടപടിയെയും എതിര്‍ക്കുന്നതായി ഷി ജിന്‍പിങ്ങിനെ ഉദ്ധരിച്ച് ചൈനയുടെ വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

    To advertise here,contact us
  • Jun 17, 2025 06:02 PM

    സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയുമായി നിരന്തരം ഇടപെടുന്നു: ഖത്തർ

    ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഖത്തര്‍ നിരന്തരം അമേരിക്കയുമായി ഇടപെടുന്നുവെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മജേദ് അല്‍ അന്‍സാരി പറഞ്ഞു. മേഖലയിലെ ഊര്‍ജ സുരക്ഷയ്ക്ക് മേലെ യുദ്ധം വരുത്തുന്ന അപകടങ്ങളെ കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

    To advertise here,contact us
  • Jun 17, 2025 05:36 PM

    മൊസാദിനെ ലക്ഷ്യമിട്ട് ഇറാന്‍? ആക്രമിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ഇറാന്‍ മാധ്യമം; റിപ്പോര്‍ട്ട്

    ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ഹെഡ്ക്വാര്‍ട്ടേഴ്സ് ഇറാന്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ട്. മൊസാദിന്റെ ഹെഡ്ക്വാര്‍ട്ടേഴ്സ് ഇറാന്‍ ആക്രമിച്ചുവെന്ന് അവകാശപ്പെട്ട് ഇറാന്റെ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ടാസ്‌നിം വാര്‍ത്താ ഏജന്‍സി നിരവധി ഫോട്ടോകള്‍ പങ്കുവെച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

    To advertise here,contact us
  • Jun 17, 2025 05:35 PM

    ആയത്തുള്ള ഖമേനിക്ക് സദ്ദാം ഹുസൈന്റെ വിധിയുണ്ടാകും: ഇസ്രയേല്‍ പ്രതിരോധ മന്ത്രി

    ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് സദ്ദാം ഹുസൈന്റെ അതേ വിധിയായിരിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രതിരോധ വകുപ്പ് മന്ത്രി ഇസ്രയേല്‍ കാട്‌സ്. ഇറാനിലേക്കുള്ള ആക്രമണം ഇസ്രയേല്‍ തുടരുമെന്നും അദ്ദേഹത്തെ ഉദ്ദരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ആയത്തുള്ള ഖമേനിയെ വധിക്കാനാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കാട്‌സിന്റെ പ്രതികരണം.

    To advertise here,contact us
  • Jun 17, 2025 02:54 PM

    ഇസ്രയേലിൽ അടുത്തഘട്ട ആക്രമണം ആരംഭിച്ചെന്ന് ഇറാൻ

    ഇസ്രയേലിൽ അടുത്ത ഘട്ടം ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇറാൻ റവല്യൂഷനറി ഗാർഡ്സ് കോർപ്സ്. വളരെ ശക്തമായ പുതിയ മിസൈൽ ആക്രമണങ്ങൾ നടത്തിയെന്നാണ് ഐആർജിസിയെ ഉദ്ധരിച്ച് ഇർന ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.

    പുതിയതും നൂതനവുമായ ആയുധങ്ങൾ ഉപയോഗിച്ച് സായുധ സേനയുടെ, പ്രത്യേകിച്ച് സൈന്യത്തിന്റെ കരസേനയുടെ, ശക്തമായ പുതിയ ആക്രമണം ആരംഭിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിൽ അത് കൂടുതൽ ശക്തമാകും എന്ന് കരസേനാ കമാൻഡർ കിയോമർസ് ഹെയ്ദാരി പറഞ്ഞതായാണ് റിപ്പോർട്ട്.

    To advertise here,contact us
  • Jun 17, 2025 01:28 PM

    ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് ഇറാൻ ജുഡീഷ്യറി വക്താവ്

    ഇസ്രായേലിനുവേണ്ടി പ്രവർത്തിക്കുന്ന ചാരന്മാ‍ർക്കും കൂലിപ്പടയാളികൾക്കുമെതിരെ 'കർശന നടപടി' സ്വീകരിക്കാൻ പ്രോസിക്യൂട്ടർമാർ തയ്യാറെടുക്കുകയാണെന്ന് ഇറാൻ ജുഡീഷ്യറി വക്താവ്. 'ചാരവൃത്തിയിൽ ഏർപ്പെട്ടതായി അടുത്ത ദിവസങ്ങളിൽ തിരിച്ചറിഞ്ഞവർക്കെതിരെ ഉടൻ തന്നെ കേസുകൾ എടുത്തിട്ടുണ്ട്. അവരുടെ നീച പ്രവൃത്തികൾക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ അവർക്ക് ശിക്ഷ ലഭിക്കും' എന്നാണ് ജുഡീഷ്യറി വക്താവ് അസ്ഗർ ജഹാംഗീറിനെ ഉദ്ധരിച്ച് അർദ്ധ-ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ റിപ്പോർട്ട് ചെയ്യുന്നത്.

    ഇസ്രായേലിന്റെ മൊസാദുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന നിരവധി പേരെ ഇറാൻ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇറാൻ്റെ രഹസ്യ വിവരങ്ങൾ കൈമാറിയതിന് ഒരാളെ തിങ്കളാഴ്ച തൂക്കിലേറ്റിയതായി മിസാൻ ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു.

    To advertise here,contact us
  • Jun 17, 2025 12:43 PM

    ഇറാനിലെ ഇസ്രയേൽ ആക്രമണത്തിൽ മുതിർന്ന സൈനിക കമാൻഡർ കൊല്ലപ്പെട്ടു

    ഇറാനിലെ ടബ്‌രിസിലും സ്ഫോടനം ഉണ്ടായതായും റിപ്പോർട്ട്. ഇറാനിലെ വടക്ക് പടിഞ്ഞാറൻ ന​ഗരമായ ടബ്‌രിസിൽ സ്ഫോടന ശബ്​ദം കേട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ ഇസ്ലാമിക് റെവല്യൂഷനറി ​ഗാർഡ്സ് കോർപ്സിൻ്റെ ഖാതമിലെ അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിൻ്റെ തലവൻ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. തെഹ്റാനിൽ നടത്തിയ ആക്രമണത്തിലാണ് ഷദ്മാനി വധിക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇറാനിലെ ഏറ്റവും മുതിർന്ന സൈനിക കമാൻഡർമാരിൽ ഒരാളായ ഷദ്മാനി പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ അടുത്ത അനുയായി ആയാണ് അറിയപ്പെടുന്നത്.

    To advertise here,contact us
  • Jun 17, 2025 12:43 PM

    ഇസ്രയേലിൽ ആക്രമണം നടത്തി ഇറാൻ

    ഇസ്രയേലിനെതിരെ തിരിച്ചടിയുമായി ഇറാൻ. ടെൽഅവീവിന് വടക്കുള്ള തീരദേശ പട്ടണമായ ഹെർ‌സലിയയിൽ വലിയ സ്ഫോടനം ശബ്ദം കേട്ടതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജറുസലേം അടക്കം ഇസ്രയേലിലെ നിരവധി സ്ഥലങ്ങളിൽ സ്ഫോടന ശബ്ദം മുഴങ്ങുന്നതായാണ് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നത്. വടക്കൻ ഇസ്രയേലിലെ നിരവധി ന​ഗരങ്ങളിൽ അപായ മുന്നറിയിപ്പായി സൈറൺ മുഴങ്ങിയെന്നാണി റിപ്പോർട്ട്. ടെൽ അവീവിലും ഹെർസലയിലും രണ്ട് മിസൈലുകൾ നേരിട്ട് പതിച്ചതായും റിപ്പോർട്ടുണ്ട്.

    To advertise here,contact us
  • Jun 17, 2025 11:48 AM

    നദാൻസ് ആണവകേന്ദ്രത്തിന് സമീപം ഇസ്രയേലി ‍ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ

    നദാൻസ് ആണവകേന്ദ്രത്തിന് സമീപം ഇസ്രയേലി ഡ്രോൺ വെടിവെച്ച് വീഴ്ത്തിയതായി പ്രാദേശിക ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് ഇറാനിയൻ ദേശീയ വാർത്ത ഏജൻസിയായ എഫ്എആർഎസ് റിപ്പോ‍ർട്ട് ചെയ്യുന്നു. നദാൻസ് ആണകേന്ദ്രത്തിൻ്റെ ഓപ്പറേഷൻ ഏരിയയ്ക്കുള്ളിൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇസ്രയേലി ഡ്രോൺ വെടിവെച്ചിട്ടതായാണ് ഇസ്ഫഹാൻ പ്രവിശ്യയുടെ ഡെപ്യൂട്ടി ​ഗവ‍ർണറെ ഉദ്ധരിച്ച് എഫ്എആർഎസ് റിപ്പോ‍ർട്ട് ചെയ്യുന്നത്.

    To advertise here,contact us
  • Jun 17, 2025 10:49 AM

    ജറുസലേമിലെ അമേരിക്കൻ എംബസി ഇന്ന് അടച്ചിടും

    ജറുസലേമിലെ അമേരിക്കൻ എംബസി ഇന്ന് അടച്ചിടുമെന്ന് അറിയിപ്പ്. താമസസ്ഥലത്തോ സമീപത്തോ ഉള്ള ഷെൽട്ടറുകളിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരണമെന്നും ജീവനക്കാർക്കും ബന്ധുക്കൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ജറുസലേമിലെ അമേരിക്കൻ എംബസി എക്സ് പോസ്റ്റിലൂടെയാണ് വിവരം അറിയിച്ചിരിക്കുന്നത്. ഇസ്രയേലിൽ നിന്നും പോകുന്ന അമേരിക്കക്കാരെ സഹായിക്കുന്നതിനോ ഒഴിപ്പിക്കുന്നതിനോ കഴിയുന്ന നിലയിലല്ല എംബസിയെന്നും എക്സ് പോസ്റ്റ് വ്യക്തമാക്കുന്നുണ്ട്.

    To advertise here,contact us
  • Jun 17, 2025 10:29 AM

    ഇറാൻ്റെ ഭൂഗർഭ ആണവകേന്ദ്രമായ ഫോർദോ ആക്രമിക്കാൻ ശേഷിയുള്ള ബോംബ് അമേരിക്കയുടെ കൈവശം മാത്രം; യുഎസിലെ ഇസ്രയേൽ അംബാസഡർ

    ഇറാന്റെ ഭൂഗർഭ ആണവകേന്ദ്രമായ ഫോർദോ ആക്രമിക്കാൻ ശേഷിയുള്ള ബോംബ് കൈവശമുള്ള ഒരേയൊരു രാജ്യം അമേരിക്കയാണെന്ന് യുഎസിലെ ഇസ്രയേൽ അംബാസഡർ യെച്ചീൽ ലീറ്റർ. തിങ്കളാഴ്ച മെറിറ്റ് ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു യെച്ചീൽ ലീറ്ററുടെ പ്രതികരണം.

    വടക്കൻ ഇറാനിലെ കോമിനടുത്തുള്ള പർവതനിരകളിൽ വളരെ ആഴത്തിലാണ് ഭൂമിക്കടിയിൽ ഫോർദോ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. യുറേനിയം സമ്പുഷ്ടമാക്കാൻ ഉപയോഗിക്കുന്ന നൂതന സെൻട്രിഫ്യൂജുകൾ ഇവിടെയുണ്ടെന്നാണ് കണക്കാക്കുന്നത്. ഭൂമിക്കടിയിൽ എത്രമാത്രം ആഴത്തിലാണ് ആണവ നിലയം ഉള്ളതെന്ന് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. ചില കണക്കുകൾ പ്രകാരം ഇത് 80 മുതൽ 90 മീറ്റർ വരെ ആഴത്തിലാണ് ഈ നിലയം സ്ഥിതി ചെയ്യുന്നതെന്നാണ് റിപ്പോ‍ർട്ടുകൾ സൂചിപ്പിക്കുന്നത്.

    To advertise here,contact us
  • Jun 17, 2025 08:59 AM

    ഇസ്രയേലിന് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ്

    ഇസ്രയേലിന് നേരെ ഇറാൻ കൂടുതൽ ആക്രമണങ്ങൾ നടത്തിയാതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സ്. ആളുകളോട് ബോംബ് ഷെൽട്ടറുകളിൽ അഭയം പ്രാപിക്കാനും ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവിടെ തുടരാനും പ്രസ്താവനയിലൂടെ ഐഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. വടക്കൻ ഇസ്രയേലിലെ നിരവധി കേന്ദ്രങ്ങളിൽ സൈറൻ മുഴങ്ങിയതായും ഐഡിഎഫ് വ്യക്തമാക്കുന്നുണ്ട്.

    To advertise here,contact us
  • Jun 17, 2025 08:39 AM

    വ്യോമമേഖല അടച്ചതിൻ്റെ സമയം ദീർഘിപ്പിച്ച് ഇറാൻ

    രാജ്യത്തിൻ്റെ വ്യോമമേഖല അടച്ചതിൻ്റെ സമയം ദീർഘിപ്പിച്ച് ഇറാൻ. പ്രാദേശിക സമയം 2 മണിവരെയാണ് വ്യോമമേഖല അടച്ചത് ദീ‍ർഘിപ്പിച്ചിരിക്കുന്നത്. യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്ന് ഇറാനിയൻ ദേശീയ മാധ്യമമായ ഐആർഎൻഎയെ ഉദ്ധരിച്ച് ബിബിസി റിപ്പോ‍ർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇറാൻ തങ്ങളുടെ വ്യോമമേഖല അടച്ചത്.

    To advertise here,contact us
  • Jun 17, 2025 08:31 AM

    മുന്നറിയിപ്പുകൾക്ക് പിന്നാലെ തെഹ്റാനിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞു പോകുന്നു: റോഡുകളിൽ ഗതാഗതക്കുരുക്കെന്നും റിപ്പോർട്ട്

    ഇസ്രയേലിൻ്റെയും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെയും മുന്നറിയിപ്പിന് പിന്നാലെ ആളുകൾ തെഹ്റാനിൽ നിന്നും കൂട്ടമായി പലായനം ചെയ്യുന്നതായി റിപ്പോർട്ട്. തെഹ്റാൻ്റെ പ്രധാനവീഥികളിലെല്ലാം ​ഗതാ​ഗതക്കുരുക്ക് രൂക്ഷമാണെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇറാൻ്റെ ഔദ്യോ​ഗിക മാധ്യമമായ ഐആർബിഐയുടെ തെഹ്റാനിലെ ആസ്ഥാനത്തിനെതിരെ ശക്തമായ ആക്രമണം നടന്നിരുന്നു. തെഹ്റാനിലെ സൈനിക കേന്ദ്രങ്ങളും സർക്കാർ കേന്ദ്രങ്ങളുമെല്ലാം കഴിഞ്ഞ ദിവസം ഇസ്രയേൽ ആക്രമിച്ചിരുന്നു. ഇതിന് മുന്നോടിയായി ജനങ്ങൾ തെഹ്റാൻ വിട്ട് പോകണമെന്നും തെഹ്റാൻ്റെ വ്യോമമേഖല തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ തലസ്ഥാനത്ത് നിന്നും ജനങ്ങൾ വ്യാപകമായി പലായനം ചെയ്യാൻ ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ എല്ലാവരും തെഹ്റാൻ വിട്ടുപോകണമെന്ന മുന്നറിയിപ്പ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപം നൽകിയിരുന്നു. സാധാരണ നിലയിൽ മൂന്ന് മണിക്കൂർ കൊണ്ട് പിന്നിടേണ്ട ദൂരം 14 മണിക്കൂർ പിന്നിട്ടാണ് തെഹ്റാനിൽ നിന്ന് പുറത്ത് കടന്നതെന്ന ഒരു കുടുംബത്തെ ഉദ്ധരിച്ച് ബിബിസി റിപ്പോ‍ർട്ട് ചെയ്യുന്നുണ്ട്. എങ്ങനെയാണ് തെഹ്റാനിൽ നിന്നും 10 മില്യൺ ജനങ്ങളെ ഒഴിപ്പിക്കാൻ കഴിയുകയെന്ന് ചോദ്യങ്ങളും ഉയരുന്നുണ്ട്.

    To advertise here,contact us
  • Jun 17, 2025 12:47 AM

    ഇറാനിലെ മിസൈൽ കേന്ദ്രത്തിന് കേടുപാട്

    ടെഹ്‌റാനിൽ നിന്ന് 30 കിലോമീറ്റർ പടിഞ്ഞാറുള്ള ബിഡ് കനേ സൈനിക കേന്ദ്രത്തിന് കേടുപാടുകൾ സംഭവിച്ചതായി ഉപ​ഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്ത് ബിബിസി റിപ്പോ‍ർട്ട് ചെയ്യുന്നു. പടിഞ്ഞാറൻ പ്രവിശ്യയായ കെർമൻഷായിലെ ഒരു മിസൈൽ താവളത്തിനും കേടുപാടുകൾ സംഭവിച്ചതായും റിപ്പോ‍ർട്ടുണ്ട്.

    To advertise here,contact us
  • Jun 17, 2025 12:35 AM

    ഇറാനിൽ ആശുപത്രിക്ക് നേരെ ഇസ്രായേൽ ആക്രമണം

    ഇറാനിലെ കെർമൻഷായിലെ ആശുപത്രിക്ക് നേരെ ഇസ്രായേൽ ആക്രമണം. പ്രാദേശിക സമയം രാവിലെ 9:00 മണിയോടെയായിരുന്നു ആക്രമണം.ഫറാബി മെഡിക്കൽ സെൻ്ററും സമീപത്തെ പ്രദേശങ്ങളും ലക്ഷ്യമിട്ടാണ് മിസൈലുകൾ പതിച്ചത്. ആക്രമണത്തിൽ തകർന്ന ആശുപത്രി ദൃശ്യങ്ങൾ വാർത്ത ഏജൻസിയായ ഐആർഎൻഎ പുറത്തുവിട്ടു.

    To advertise here,contact us
  • Jun 17, 2025 12:31 AM

    ഇറാൻ്റെ ആക്രമണം സ്വയം പ്രതിരോധത്തിനെന്ന് ഐക്യരാഷ്ട്ര സഭയിൽ ഇറാനിയൻ പ്രതിനിധി

    ഇസ്രായേലിനെതിരായി ഇറാൻ ആക്രമണങ്ങൾ നടത്തുന്നത് സ്വയം പ്രതിരോധത്തിനാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാനിയൻ അംബാസഡർ അമീർ സയീദ് ഇറവാനി. യുഎൻ സുരക്ഷാ കൗൺസിലിനോടായിരുന്നു ഇറവാനിയുടെ പ്രതികരണം. സൈനിക ലക്ഷ്യങ്ങളെയും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളെയും മാത്രം ലക്ഷ്യം വച്ചുള്ള ആനുപാതിക പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും ഐക്യരാഷ്ട്രസഭയിലെ ഇറാനിയൻ അംബാസഡർ അമീർ സയീദ് ഇറവാനി യുഎൻ സുരക്ഷാ കൗൺസിലിനോട് വ്യക്തമാക്കി.

    To advertise here,contact us
  • Jun 17, 2025 12:26 AM

    പടിഞ്ഞാറൻ ഇറാനിൽ ബാലിസ്റ്റിക് ലോഞ്ചറുകൾ തകർത്തതായി ഇസ്രയേൽ

    പടിഞ്ഞാറൻ ഇറാനിലെ ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ തകർത്തതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സ്. ഇസ്രയേലിന് നെരെ വരുന്ന മിസൈൽ ആക്രമണം തടയുന്നതിനായി ഇറാൻ്റെ മിസൈൽ ലോഞ്ചറുകളെ വേട്ടയാടുമെന്ന് ഐഡിഎഫ് നേരത്തെ പറഞ്ഞിരുന്നു. ഇറാൻ്റെ ആകെയുള്ള മിസൈൽ ലോഞ്ചറുകളുടെ മൂന്നിലൊന്നെന്നും തകർത്തതായി നേരത്തെ ഐഡിഎഫ് റിപ്പോ‍ർട്ട് ചെയ്തിരുന്നു.

    To advertise here,contact us
  • Jun 17, 2025 12:18 AM

    മിസൈൽ ലോഞ്ചറുകളും മസൈലും വഹിച്ച ഇറാനിയൻ ട്രക്ക് ആക്രമിച്ച് ഇസ്രയേൽ സൈന്യം

    മിസൈൽ ലോഞ്ചറുകളും മിസൈലും വഹിക്കുകയായിരുന്നു ഇറാനിയൻ സൈന്യത്തിൻ്റെ ട്രക്ക് ഇസ്രയേൽ ആക്രമിച്ച് നശിപ്പിച്ചു. കരയിൽ നിന്ന് ആകാശത്തേയ്ക്ക് തൊടുക്കാവുന്ന മിസൈൽ വഹിച്ച ട്രക്കാണ് നശിപ്പിച്ചത്. തെഹ്റാനും ഖോമിനും ഇടയിൽ റോഡ് മാ‍ർ​ സഞ്ചരിക്കുകയായിരുന്ന ട്രക്ക് ഇസ്രയേൽ സൈന്യം തക‍ർക്കുകയായിരുന്നുവെന്നാണ് റിപ്പോ‍ർട്ട്.

    To advertise here,contact us
  • Jun 17, 2025 12:07 AM

    ഓൺലൈൻ പത്ര സമ്മേളനവുമായി നെതന്യാഹു

    ഇറാനുമായുള്ള സംഘർഷം ആരംഭിച്ചതിന് ശേഷം ആദ്യമായി ഓൺലൈൻ പത്ര സമ്മേളനം നടത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

    To advertise here,contact us
  • Jun 17, 2025 12:02 AM

    ആയത്തുള്ള ഖമേനിയെ വധിക്കാനുള്ള സാധ്യത തള്ളാതെ നെതന്യാഹു

    ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാനുള്ള സാധ്യത തള്ളാതെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധത്തിന്‌റെ ലക്ഷ്യം ആയത്തുള്ള അലി ഖമേനിയാണോ എന്ന ചോദ്യത്തിന് കൂടുതൽ വെളിപ്പെടുത്തലുകൾ ഇപ്പോൾ നടത്താൻ സാധിക്കില്ല എന്നായിരുന്നു നെതന്യാഹുവിന്‌റെ പ്രതികരണം. അന്താരാഷ്ട്ര മാധ്യമമായ എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബെഞ്ചമിൻ നെതന്യാഹുവിന്‌റെ പ്രതികരണം. ഇറാൻ എല്ലായിടത്തും ഭീകരതയും അട്ടിമറിയും വ്യാപിപ്പിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു.

    To advertise here,contact us
  • Jun 16, 2025 11:58 PM

    ഇറാനെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നത് വരെ ഇസ്രയേലിനെ 'പീഡിപ്പിക്കും'; അബ്ബാസ് അരാഗ്ചി

    ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ ആക്രമണങ്ങൾ അവസാനിക്കുന്നതുവരെ ഇറാനിയൻ സൈന്യം ഇസ്രായേലിനെ 'പീഡിപ്പിക്കുമെന്ന്' ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.

    "ടെൽ അവീവിലെ അഭയകേന്ദ്രങ്ങളിൽ ഒളിച്ചിരിക്കുന്ന യുദ്ധക്കുറ്റവാളികൾ അവരുടെ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് നമ്മുടെ ശക്തമായ സായുധ സേന ലോകത്തിന് വ്യക്തമാക്കി കൊടുക്കുന്നു എന്നായിരുന്നു എക്‌സ് പോസ്റ്റിൽ അരാഗ്ചി വ്യക്തമാക്കിയത്. ഭീരുക്കൾ നമ്മുടെ ജനങ്ങൾക്ക് നേരെ ഇനി വെടിയുതിർക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ആവശ്യമുള്ള കാലത്തോളം ഞങ്ങൾ അവരെ പീഡിപ്പിക്കും എന്നും ഇറാൻ്റെ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു.

    To advertise here,contact us
  • Jun 16, 2025 11:48 PM

    ഇറാൻ്റെ എഫ്-14 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ഇസ്രയേൽ


    ഇസ്രയേലിനെ ആക്രമിക്കാൻ ലക്ഷ്യമിട്ട ഇറാൻ്റെ രണ്ട് എഫ്-14 യുദ്ധവിമാനങ്ങൾ തെഹ്റാൻ വിമാനത്താവളത്തിൽ വെടിവെച്ചിട്ടതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു.

    To advertise here,contact us
dot image
To advertise here,contact us
dot image