
ടെൽഅവീവ്/തെഹ്റാൻ: ഇസ്രയേലിനെതിരെ തിരിച്ചടിയുമായി ഇറാൻ. ടെൽഅവീവിന് വടക്കുള്ള തീരദേശ പട്ടണമായ ഹെർസലിയയിൽ വലിയ സ്ഫോടനം ശബ്ദം കേട്ടതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജറുസലേം അടക്കം ഇസ്രയേലിലെ നിരവധി സ്ഥലങ്ങളിൽ സ്ഫോടന ശബ്ദം മുഴങ്ങുന്നതായാണ് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നത്. വടക്കൻ ഇസ്രയേലിലെ നിരവധി നഗരങ്ങളിൽ അപായ മുന്നറിയിപ്പായി സൈറൺ മുഴങ്ങിയെന്നാണി റിപ്പോർട്ട്. ടെൽ അവീവിലും ഹെർസലയിലും നാലോളം മിസൈലുകൾ നേരിട്ട് പതിച്ചതായും റിപ്പോർട്ടുണ്ട്. തീരദേശ നഗരമായ ഹേർസിയയിൽ ഒരു എട്ടുനില കെട്ടിടത്തിന് മുകളിലും യാത്രക്കാരില്ലാത്ത ബസിലും മിസൈലുകൾ പതിച്ചെന്നാണ് റിപ്പോർട്ട്. മിസൈലുകളും ചിതറിയ ഭാഗങ്ങളും ടെൽ അവീവിലും പരിസരങ്ങളിലും പതിച്ചതായി ഇസ്രയേലി പൊലീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആൾ അപായമില്ലെന്നും പ്രസ്താവന പറയുന്നു. ടെൽ അവീവിന് സമീപമുള്ള ഡാൻ ജില്ലയിൽ മിസൈൽ ആക്രമണം ഉണ്ടായതായും തുടർന്ന് തീപിടിത്തം ഉണ്ടായതായും പ്രാഥമിക റിപ്പോർട്ടുകൾ ഉണ്ടെന്ന് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് പറഞ്ഞതായും റിപ്പോർട്ട്.
ഇസ്രയേലിന് നേരെ ഇറാൻ കൂടുതൽ ആക്രമണങ്ങൾ നടത്തിയാതായി നേരത്തെ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കിയിരുന്നു. ആളുകളോട് ബോംബ് ഷെൽട്ടറുകളിൽ അഭയം പ്രാപിക്കാനും ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവിടെ തുടരാനും പ്രസ്താവനയിലൂടെ ഐഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. വടക്കൻ ഇസ്രയേലിലെ നിരവധി കേന്ദ്രങ്ങളിൽ സൈറൻ മുഴങ്ങിയതായും ഐഡിഎഫ് അറിയിച്ചിരുന്നു.
ഇതിനിടെ ഇറാനിലെ ടബ്രിസിലും സ്ഫോടനം ഉണ്ടായതായും റിപ്പോർട്ട്. ഇറാനിലെ വടക്ക് പടിഞ്ഞാറൻ നഗരമായ ടബ്രിസിൽ സ്ഫോടന ശബ്ദം കേട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ്സ് കോർപ്സിൻ്റെ ഖാതമിലെ അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിൻ്റെ തലവൻ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. തെഹ്റാനിൽ നടത്തിയ ആക്രമണത്തിലാണ് ഷദ്മാനി വധിക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇറാനിലെ ഏറ്റവും മുതിർന്ന സൈനിക കമാൻഡർമാരിൽ ഒരാളായ ഷദ്മാനി പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ അടുത്ത അനുയായി ആയാണ് അറിയപ്പെടുന്നത്.
നേരത്തെ നദാൻസ് ആണവകേന്ദ്രത്തിന് സമീപം ഇസ്രയേലി ഡ്രോൺ വെടിവെച്ച് വീഴ്ത്തിയതായി പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇറാനിയൻ ദേശീയ വാർത്ത ഏജൻസിയായ എഫ്എആർഎസ് റിപ്പോർട്ട് ചെയ്തിരുന്നു. നദാൻസ് ആണകേന്ദ്രത്തിൻ്റെ ഓപ്പറേഷൻ ഏരിയയ്ക്കുള്ളിൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇസ്രയേലി ഡ്രോൺ വെടിവെച്ചിട്ടതായാണ് ഇസ്ഫഹാൻ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവർണറെ ഉദ്ധരിച്ച് എഫ്എആർഎസ് റിപ്പോർട്ട് ചെയ്തത്.
ഇതിനിടെ ഇറാന്റെ ഭൂഗർഭ ആണവകേന്ദ്രമായ ഫോർദോ ആക്രമിക്കാൻ ശേഷിയുള്ള ബോംബ് കൈവശമുള്ള ഒരേയൊരു രാജ്യം അമേരിക്കയാണെന്ന് യുഎസിലെ ഇസ്രയേൽ അംബാസഡർ യെച്ചീൽ ലീറ്റർ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച മെറിറ്റ് ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു യെച്ചീൽ ലീറ്ററുടെ പ്രതികരണം. വടക്കൻ ഇറാനിലെ കോമിനടുത്തുള്ള പർവതനിരകളിൽ വളരെ ആഴത്തിലാണ് ഭൂമിക്കടിയിൽ ഫോർദോ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. യുറേനിയം സമ്പുഷ്ടമാക്കാൻ ഉപയോഗിക്കുന്ന നൂതന സെൻട്രിഫ്യൂജുകൾ ഇവിടെയുണ്ടെന്നാണ് കണക്കാക്കുന്നത്. ഭൂമിക്കടിയിൽ എത്രമാത്രം ആഴത്തിലാണ് ആണവ നിലയം ഉള്ളതെന്ന് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. ചില കണക്കുകൾ പ്രകാരം ഇത് 80 മുതൽ 90 മീറ്റർ വരെ ആഴത്തിലാണ് ഈ നിലയം സ്ഥിതി ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇറാൻ ഇസ്രയേൽ സംഘർഷം തുറന്ന യുദ്ധത്തിലേയ്ക്ക് പോകുന്നുവെന്ന ഭീതിയിലാണ് മധ്യേഷ്യ. തെഹ്റാനിൽ ഇസ്രയേൽ ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെ ശക്തമായ തിരിച്ചടിക്ക് ഇറാനും തയ്യാറായതോടെയാണ് നാല് ദിവസമായി തുടരുന്ന സംഘർഷം തുറന്ന യുദ്ധത്തിലേയ്ക്ക് നീങ്ങിയിരിക്കുന്നത്. നേരത്തെ തെഹ്റാനിൽ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഇറാൻ്റെ ഔദ്യോഗിക ടെലിവിഷൻ ചാനലായ ഐആർഐബിയ്ക്ക് നേരെ ഇന്നലെ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. തെഹ്റാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയും സർക്കാർ കേന്ദ്രങ്ങൾക്ക് നേരെയും ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ കൊലപ്പെടുത്താൻ പോലും മടിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ടെഹ്റാനിലെ ജനങ്ങളോട് നഗരം വിട്ടുപോകാൻ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രയേലിലെ രണ്ട് പ്രധാന ഔദ്യോഗിക ചാനലുകളായ ചാനൽ 12, ചാനൽ 14 എന്നിവ ആക്രമിക്കുമെന്നും ഇറാനുംമുന്നറിയിപ്പ് നൽകിയിരുന്നു. ശത്രുക്കളെ ഭീതിജനകമായ രാത്രി കാത്തിരിക്കുന്നു എന്ന് ഇറാൻ സൈന്യത്തിൻ്റെ ഔദ്യോഗിക പ്രസ്താവനയും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഇന്ന് വീണ്ടും ആക്രമണം ശക്തമാക്കിയിരിക്കുന്നത്.
Content Highlights: Iran strikes back in Tel Aviv Israel says it has killed a senior Iranian military commander