
ടെല്‍ അവീവ്: ജനവാസ മേഖലയില്‍ ആക്രമണം നടത്തിയ ഇറാന് മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ടെഹ്‌റാനിലെ ജനങ്ങള്‍ ഇതിന് വലിയ വില നല്‍കേണ്ടിവരും എന്നാണ് ഇസ്രയേല്‍ കാറ്റ്‌സിന്റെ മുന്നറിയിപ്പ്. 'ടെഹ്‌റാനില്‍ നിന്നുളള അഹങ്കാരിയായ സ്വേച്ഛാധിപതി, ഇസ്രയേലിലെ സാധാരണക്കാരായ ജനങ്ങള്‍ക്കുനേരെ വെടിയുതിര്‍ക്കുന്ന ഭീരുവായ ഒരു കൊലപാതകിയായി മാറിയിരിക്കുന്നു. ടെഹ്‌റാന്‍ നിവാസികളായിരിക്കും ഇതിനുളള വില നല്‍കേണ്ടിവരിക'- ഇറാന്‍ പരമോന്നത നേതാവ് അലി ഖമേനിയെ പരാമര്‍ശിച്ചുകൊണ്ട് കാറ്റ്‌സ് പറഞ്ഞു. സയണിസ്റ്റ് ശത്രുവിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഖമേനി നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, തെൽ അവീവിലെ യുഎസ് എംബസിക്ക് നേരെ ഇറാൻ ആക്രമണം നടത്തി. എംബസി ബ്രാഞ്ചിന് സമീപത്ത് പതിച്ച മിസൈലുകളുടെ ആഘാതത്തിൽ ചെറിയ കേടുപാടുകൾ സംഭവിച്ചതായി ഇസ്രയേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ യുഎസ് നയതന്ത്ര കേന്ദ്രത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ജൂൺ 13 ന് തിരിച്ചടി ആരംഭിച്ചതോടെ ടെൽ അവീവ്, ഹൈഫ എന്നിവയുൾപ്പെടെയുള്ള ഇസ്രയേലി നഗരങ്ങളെ ലക്ഷ്യമിട്ട് കനത്ത മിസൈൽ ആക്രമണമാണ് ഇറാൻ നടത്തുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ 224 പേർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. 1277 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവരില്‍ 90 ശതമാനത്തിലധികവും സാധാരണക്കാരനാണെന്ന് ഇറാന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐആര്‍ജിസി) ഇന്റലിജന്‍സ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് കസെമിയും ഡെപ്യൂട്ടി ജനറല്‍ ഹസ്സന്‍ മൊഹാകിഖും ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു
Content Highlights: Tehran residents will soon pay for this israel minister warns iran