

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം. ബങ്കുരയിലാണ് സംഭവം. ആക്രമണത്തിൽ പ്രവർത്തകൻ്റെ പിതാവ് കൊല്ലപ്പെട്ടു. സിജെപി പ്രവര്‍ത്തകന്‍ ഷെയ്ഖ് അബ്ദുല്‍ ഹഫീസിന്റെ പിതാവ് ജനാബ് മഫിക്കാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ പ്രാദേശിക ബിജെപി പ്രവര്‍ത്തകരാണെന്ന് സിജെപി ആരോപിച്ചു. സംഭവത്തില്‍ പരാതി നല്‍കാന്‍ ഷെയ്ഖ് പൊലീസിനെ സമീപിച്ചെന്നും എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്നും സിജെപി ചൂണ്ടിക്കാട്ടി.
വ്യാഴാഴ്ചയാണ് ഷെയ്ഖിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായത്. സിജെപിയുടെ 'സ്‌കൂള്‍ ഠീക് കരോ' ക്യാമ്പെയ്‌ന്റെ ഭാഗമായി കരിസന്ദയിലെ ഒരു പ്രൈമറി സ്‌കൂള്‍ സന്ദര്‍ശിച്ച വിവരം വ്യാഴാഴ്ച ഷെയ്ഖ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. വീഡിയോയില്‍ സ്‌കൂളിന്റെ മോശം അവസ്ഥയെക്കുറിച്ചും ഷെയ്ഖ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ വീട്ടിലെത്തുകയും തന്നെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നുവെന്നും ഷെയ്ഖ് പറഞ്ഞു. ആക്രമണത്തില്‍ ഷെയ്ഖിന് കഴുത്തിനാണ് പരിക്കേറ്റത്. പിതാവ് ജനാബ് മഫിക്ക് തലയില്‍ സാരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയോടെ ഷെയ്ഖിന്റെ പിതാവ് മരിക്കുകയായിരുന്നു.
അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ പറഞ്ഞു. സിജെപി സംഘം ഷെയ്ഖിന്റെ വീട് സന്ദര്‍ശിക്കും. ഷെയ്ഖിനും കുടുംബത്തിനും നീതി ഉറപ്പാക്കുമെന്നും അഭിജീത് ദീപ് കെ പറഞ്ഞു. സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്ന് സിജെപി നേതാവ് രത്‌ന സിങ് പറഞ്ഞു. കുറ്റക്കാരെ സംരക്ഷിക്കുക എന്നതല്ല, ജനങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് പൊലീസിന്റെ ഉത്തരവാദിത്വം. നിയമം നടപ്പിലാക്കാന്‍ പൊലീസ് തയ്യാറാകണമെന്നും രത്‌ന സിങ് പറഞ്ഞു. ഷെയ്ഖിന്റെ കുടുംബത്തിന് സിജെപി എല്ലാ പിന്തുണയും നല്‍കുമെന്നും രത്‌ന സിങ് പറഞ്ഞു.
Content Highlights- The father of a CJP volunteer in West Bengal’s Bankura district died on August 15 after allegedly being assaulted at his home.