
ഗാസ: ഇസ്രയേലിന് തിരിച്ചടി നൽകിയ ഇറാനെ പ്രശംസിച്ച് ഹമാസ് നേതാവ്. അയൺ ഡോമിനെക്കുറിച്ചും ഡേവിഡിന്റെ സ്ലിംഗ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും പ്രചരണങ്ങൾ ഒരുപാട് ഉണ്ടായിരുന്നു. എന്നിട്ടും ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാൻ വിജയകരമായി ആക്രമണം നടത്തിയെന്ന് മുതിർന്ന ഹമാസ് നേതാവ് ഇസാത്ത് അൽ-റിഷെഖ് പ്രശംസിച്ചു. ശക്തവും നേരിട്ടുള്ളതുമായ ആക്രമണം എന്നായിരുന്നു ഹമാസ് നേതാവ് പ്രതികരിച്ചത്. പ്രാദേശിക പലസ്തീൻ വാർത്താ വെബ്സൈറ്റുകൾ പുറത്ത് വിട്ട് പ്രസ്താവനയിലാണ് ഹമാസ് നേതാവിൻ്റെ പ്രതികരണം.
ഇസ്രയേലിന്റെ അത്യാധുനിക പ്രതിരോധം പരാജയപ്പെട്ടിരിക്കുന്നു. കാലങ്ങളായി പശ്ചിമേഷ്യയിലെ ജനങ്ങൾക്കിടയിൽ ജ്വലിപ്പിച്ച കഷ്ടപ്പാടിൻ്റെ തീയിൽ ഇസ്രായേൽ കഷ്ടപ്പെടുമെന്നും അൽ-റിഷെഖ് പറഞ്ഞു. ഒരു ധാർഷ്ട്യവും ചോദ്യം ചെയ്യപ്പെടാതെ പോകില്ലെന്നും ശിക്ഷയില്ലാതെ ഒരു ആക്രമണവും ഉണ്ടാകില്ലെന്നും ഇറാൻ നൽകിയ തിരിച്ചടിയെ സൂചിപ്പിച്ച് ഹമാസ് നേതാവ് വ്യക്തമാക്കി.
അതേ സമയം, ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ ഇസ്രയേലിനെ പരോക്ഷമായി പിന്തുണച്ച് കൊണ്ട് കാനഡ രംഗത്ത് വന്നിരുന്നു. സ്വയം പ്രതിരോധിക്കാനും സുരക്ഷ ഉറപ്പാക്കാനുമുള്ള ഇസ്രയേലിൻ്റെ അവകാശത്തെ കാനഡ പിന്തുണയ്ക്കുന്നു. പരമാവധി സംയമനം പാലിക്കണമെന്നും നയതന്ത്ര പരിഹാരത്തിന് ഇരു കക്ഷികളും തയ്യാറാവണമെന്നും മാർക്ക് കാർണി പറഞ്ഞു. ഔദ്യോഗിക എക്സ് പോസ്റ്റിലൂടെയാണ് കാർണി ഈ കാര്യം അറിയിച്ചത്.
ഇറാൻ്റെ ആണവ പദ്ധതി കാലങ്ങളായി കടുത്ത ആശങ്കയുണ്ടാക്കുന്നതാണ്. ഇസ്രയേലിലുടനീളം നടത്തുന്ന മിസൈൽ ആക്രമണങ്ങൾ പ്രാദേശിക സമാധാനത്തിന് ഭീഷണിയാണ്. മേഖലയിലുളള കനേഡിയൻ പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിന് ദേശീയ സുരക്ഷാ കൗൺസിൽ വിളിച്ചുകൂട്ടിയതായും കാർണി എക്സിൽ കുറിച്ചു.
അതേ സമയം, ഇറാനെതിരായ ആക്രമണത്തിൽ ഇസ്രയേലിനെ പരോക്ഷമായി വിമർശിച്ച് കൊണ്ടാണ് ചൈന രംഗത്തെത്തിയത്.
ഇറാനിലെയും ഇസ്രയേലിലെയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇരു രാജ്യങ്ങളിലും താമസിക്കുന്ന പൗരന്മാർക്ക് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ചൈന അറിയിച്ചിരുന്നു. ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തിൽ അതീവ ഉത്കണ്ഠയുണ്ടെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ആക്രമണം ഇരു രാജ്യങ്ങൾക്കും പ്രയോജനം ചെയ്യുന്നില്ലെന്നും ചൈന ചൂണ്ടിക്കാട്ടിയിരുന്നു.
പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി സംഘർഷം കുറയ്ക്കണം. ഇറാന്റെ പരമാധികാരം, സുരക്ഷ, പ്രദേശിക സമഗ്രത എന്നിവയ്ക്ക് മേലുള്ള ഏതൊരു കടന്നുകയറ്റത്തെയും ചൈന എതിർക്കുന്നു. സാഹചര്യം ലഘൂകരിക്കുന്നതിനായി ക്രിയാത്മക പങ്ക് വഹിക്കാൻ ചൈന തയ്യാറാണ്. സംഘർഷങ്ങൾ വ്യാപിപ്പിക്കുന്നതിന് ഞങ്ങൾ എതിരാണെന്ന് ചൈന വക്താവ് ലിൻ ജിയാൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇസ്രയേല്‍ ആക്രമണങ്ങളെ പ്രശംസിച്ച് കൊണ്ടായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രംഗത്തെത്തിയത്. നടന്നത് മികച്ച ആക്രമണമായിരുന്നെന്നും ഇനിയും വരാനിരിക്കുന്നതേയുളളുവെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. 'ഇസ്രായേലിന്റെ നീക്കം മികച്ചതായിരുന്നു. അവര്‍ക്ക് കഠിനമായി, വളരെ കഠിനമായി തന്നെ തിരിച്ചടി ലഭിച്ചു. ഇനിയും ഒരുപാട് വരാനിരിക്കുന്നതേയുളളു'- എന്നാണ് ട്രംപ് പറഞ്ഞത്. ഇറാനിയന്‍ നേതൃത്വത്തെയും അദ്ദേഹം പരിഹസിച്ചു. 'ചില കടുംപിടുത്തക്കാര്‍ ധൈര്യത്തോടെ സംസാരിച്ചു. പക്ഷെ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. അവര്‍ക്കെല്ലാം ഇപ്പോള്‍ ജീവന്‍ നഷ്ടമായിക്കഴിഞ്ഞു. കാര്യങ്ങള്‍ ഇനിയും വഷളാകും'- ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.
ഇന്നലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ആഗോള നേതാക്കളെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ എന്നിവരുമായി നെതന്യാഹു ഇതിനകം സംസാരിച്ചുവെന്നാണ് വിവരം. ഇറാനെ ആക്രമിക്കാനിടയായ സാഹചര്യം ലോകനേതാക്കളെ ധരിപ്പിച്ചെന്ന് നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി. ഇസ്രയേലും ഇറാനും സംയമനം പാലിക്കണമെന്നാവശ്യപ്പെട്ട് ഇമ്മാനുവല്‍ മാക്രോണും ജര്‍മ്മന്‍ ചാന്‍സലറും രംഗത്തെത്തിയിരുന്നു. ഇറാന്റെ ആണവ പദ്ധതിയെ അപലപിച്ച ഇരു രാജ്യങ്ങളും ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളും പിന്മാറണമെന്നും സംഘര്‍ഷം ഒഴിവാക്കണമെന്നും ബ്രിട്ടനും ആവശ്യപ്പെട്ടിരുന്നു.
Content Highlights: Senior Hamas leader Izzat al-Risheq Appreciate Iran in Isreal-Iran Conflict