
ഒട്ടാവ: ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ ഇസ്രയേലിനെ പരോക്ഷമായി പിന്തുണച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. സ്വയം പ്രതിരോധിക്കാനും സുരക്ഷ ഉറപ്പാക്കാനുമുള്ള ഇസ്രയേലിൻ്റെ അവകാശത്തെ കാനഡ പിന്തുണയ്ക്കുന്നു. പരമാവധി സംയമനം പാലിക്കണമെന്നും നയതന്ത്ര പരിഹാരത്തിന് ഇരു കക്ഷികളും തയ്യാറാവണമെന്നും മാർക്ക് കാർണി പറഞ്ഞു. ഔദ്യോഗിക എക്സ് പോസ്റ്റിലൂടെയാണ് കാർണി ഈ കാര്യം അറിയിച്ചത്.
ഇറാൻ്റെ ആണവ പദ്ധതി കാലങ്ങളായി കടുത്ത ആശങ്കയുണ്ടാക്കുന്നതാണ്. ഇസ്രയേലിലുടനീളം നടത്തുന്ന മിസൈൽ ആക്രമണങ്ങൾ പ്രാദേശിക സമാധാനത്തിന് ഭീഷണിയാണ്. മേഖലയിലുളള കനേഡിയൻ പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിന് ദേശീയ സുരക്ഷാ കൗൺസിൽ വിളിച്ചുകൂട്ടിയതായും കാർണി എക്സിൽ കുറിച്ചു.
Iran’s nuclear program has long been a cause of grave concern, and its missile attacks across Israel threaten regional peace.
— Mark Carney (@MarkJCarney) June 13, 2025
Today, I convened our National Security Council to receive an update on the situation and to ensure that all necessary steps will be taken to protect our…
ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ ഇസ്രയേലിനെ പരോക്ഷമായി വിമർശിച്ച് കൊണ്ട് ചൈന നേരത്തെ രംഗത്തെത്തിയിരുന്നു. ഇറാനിലെയും ഇസ്രയേലിലെയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇരു രാജ്യങ്ങളിലും താമസിക്കുന്ന പൗരന്മാർക്ക് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ചൈന അറിയിച്ചിരുന്നു. ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തിൽ അതീവ ഉത്കണ്ഠയുണ്ടെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ആക്രമണം ഇരു രാജ്യങ്ങൾക്കും പ്രയോജനം ചെയ്യുന്നില്ലെന്നും ചൈന ചൂണ്ടിക്കാട്ടിയിരുന്നു.
പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി സംഘർഷം കുറയ്ക്കണം. ഇറാന്റെ പരമാധികാരം, സുരക്ഷ, പ്രദേശിക സമഗ്രത എന്നിവയ്ക്ക് മേലുള്ള ഏതൊരു കടന്നുകയറ്റത്തെയും ചൈന എതിർക്കുന്നു. സാഹചര്യം ലഘൂകരിക്കുന്നതിനായി ക്രിയാത്മക പങ്ക് വഹിക്കാൻ ചൈന തയ്യാറാണ്. സംഘർഷങ്ങൾ വ്യാപിപ്പിക്കുന്നതിന് ഞങ്ങൾ എതിരാണെന്ന് ചൈന വക്താവ് ലിൻ ജിയാൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
അതേ സമയം, പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുകയാണ്. ഇറാൻ്റെ വ്യോമ കേന്ദ്രങ്ങളിലും ആണവകേന്ദ്രങ്ങളിലും ഇന്ന് പുലർച്ചെയും ഇസ്രയേൽ ആക്രമണം നടത്തി. ഇസ്രയേലിൻ്റെ ആക്രമണങ്ങളിൽ ഇതുവരെ 78 പേർ കൊല്ലപ്പെട്ടുവെന്നും 320ഓളം പേർക്ക് പരിക്കേറ്റുവെന്നും ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ ഇറാൻ്റെ മണ്ണിൽ മൊസാദ് താവളമുണ്ടെന്നും ഇവിടെ നിന്നും ഇറാനെതിരായ ആക്രമണങ്ങൾ നടത്തുവെന്നും റിപ്പോർട്ടുകളുണ്ട്. ഇസ്രയേൽ ആക്രമണങ്ങൾക്ക് തിരിച്ചടിയുമായി ഇറാനും രംഗത്ത് വന്നതോടെ പശ്ചിമേഷ്യ യുദ്ധഭീതിയിലാണ്. ഇസ്രയേലിലേയ്ക്ക് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ശക്തമായ ആക്രമണമാണ് ഇറാൻ നടത്തിയത്. ഇസ്രയേലിലെ പ്രധാന നഗരങ്ങളായ ടെൽഅവീവിലും ജറുസലേമിലും ഇറാൻ്റെ ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്. ഇറാൻ്റെ ആക്രമണം ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്രയേൽ ആക്രമണത്തിന് ഇറാനും അതേ നാണയത്തിൽ തിരിച്ചടി നൽകിയെന്നാണ് റിപ്പോർട്ട്. ഏതാണ്ട് 300ഓളം മിസൈലുകൾ ഇറാൻ ഇസ്രയേലിലേയ്ക്ക് തൊടുത്തുവെന്നാണ് റിപ്പോർട്ട്. എന്നാൽ 150ഓളം മിസൈലുകൾ ഇറാൻ വിക്ഷേപിച്ചുവെന്നും ഒൻപത് മിസൈലുകൾ ഒഴികെ ബാക്കിയെല്ലാം വ്യോമപ്രതിരോധ സംവിധാനമായ അയേൺ ഡോം തകർത്തുവെന്നാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്. ഇറാൻ നടത്തിയ ആക്രമണത്തിൽ 40ഓളം പേർക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായുമാണ് ഇസ്രയേൽ അറിയിക്കുന്നത്. ഇസ്രേയലിലെ ജെറുസലേമിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ടെൽഅവീവിൽ ഇറാൻ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ഇതിനിടെ ഇസ്രയേലിനെതിരായ തിരിച്ചടിയ്ക്ക് പിന്നാലെ ഇറാൻ്റെ തലസ്ഥാനമായ തെഹ്റാനിൽ ജനങ്ങൾ ദേശീയ പതാകയേന്തി ആഹ്ലാദപ്രകടനം നടത്തി. ഇസ്രയേലിൻ്റെ യുദ്ധവിമാനം വെടിവെച്ചിട്ടെന്നാണ് ഇറാൻ്റെ അവകാശവാദം. ഒരു ഇസ്രയേൽ പൈലറ്റിനെ പിടികൂടിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇസ്രയേൽ ഇത് നിഷേധിച്ചിട്ടുണ്ട്.
ഇന്നലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ആഗോള നേതാക്കളെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ എന്നിവരുമായി നെതന്യാഹു ഇതിനകം സംസാരിച്ചുവെന്നാണ് വിവരം. ഇറാനെ ആക്രമിക്കാനിടയായ സാഹചര്യം ലോകനേതാക്കളെ ധരിപ്പിച്ചെന്ന് നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി. ഇസ്രയേലും ഇറാനും സംയമനം പാലിക്കണമെന്നാവശ്യപ്പെട്ട് ഇമ്മാനുവല്‍ മാക്രോണും ജര്‍മ്മന്‍ ചാന്‍സലറും രംഗത്തെത്തിയിരുന്നു. ഇറാന്റെ ആണവ പദ്ധതിയെ അപലപിച്ച ഇരു രാജ്യങ്ങളും ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളും പിന്മാറണമെന്നും സംഘര്‍ഷം ഒഴിവാക്കണമെന്നും ബ്രിട്ടനും ആവശ്യപ്പെട്ടിരുന്നു. ഇസ്രയേല്‍ ആക്രമണങ്ങളെ പ്രശംസിച്ച് കൊണ്ടായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രംഗത്തെത്തിയത്. നടന്നത് മികച്ച ആക്രമണമായിരുന്നെന്നും ഇനിയും വരാനിരിക്കുന്നതേയുളളുവെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.
Content Highlights: Canadian Prime Minister Mark Carney Indirectly Supported Israel in the Iran-Israel Conflict