'ആരും കണ്ടില്ലല്ലോ ല്ലേ'; പടികൾ കയറുന്നതിനിടെ കാലിടറി വീണ് ട്രംപ്: ബൈഡൻ 2.0വെന്ന് ട്രോളി സോഷ്യൽ മീഡിയ

മുൻ പ്രസിഡൻ്റ് ജോ ബൈഡൻ അധികാരത്തിലിരുന്ന കാലത്തും സമാനമായ സംഭവമുണ്ടായിരുന്നു

dot image

വാഷിം​ഗ്ടൺ: ന്യൂജേഴ്‌സിയിലെ എയർഫോഴ്‌സ് വണ്ണിൻ്റെ പടികൾ കയറുന്നതിനിടെ കാലിടറി വീണ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. സംഭവത്തിൻ്റെ വീഡിയോ വളരെ വേ​ഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. മുൻ പ്രസിഡൻ്റ് ജോ ബൈഡൻ അധികാരത്തിലിരുന്ന കാലത്തും സമാനമായ സംഭവമുണ്ടായിരുന്നു. അന്ന് ട്രംപ് ബൈഡനെ കളിയാക്കിയതിന് തിരിച്ചടി ലഭിച്ചതാണെന്നാണ് ചില എക്സ് ഉപയോക്താക്കളുടെ വാദം.

ട്രംപും യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും എയർഫോഴ്‌സ് വണ്ണിൽ ക്യാമ്പ് ഡേവിഡിലേക്ക് പോകുന്നതിനിടെയാണ് സംഭവം. പടികൾ കയറുമ്പോൾ അമേരിക്കൻ പ്രസിഡൻ്റിന്റെ കാല് ഇടറുന്നതും ഒന്നും സംഭവച്ചട്ടില്ലെന്ന തരത്തിൽ നടന്ന് പോകുന്നതും വീഡിയോയിൽ വ്യക്തമാണ്. ജോ ബൈഡൻ കാല് ഇടറി വീവുന്ന പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. പല വീഡിയോയ്ക്കും പരിഹാസ രൂപേണയാണ് ട്രംപ് പ്രതികരിച്ചിട്ടുളളതെന്നും ചിലർ ഓർമിപ്പിച്ചു.

'ചങ്ങാതിക്ക് 80 വയസ്സായി, വളരെ പ്രായമായി, എന്തിനാണ് ഈ പ്രായത്തിൽ പ്രസിഡന്റ് ആയത്', 'ബൈഡൻ 2.0 ഇതാ തുടങ്ങുന്നു. അന്ന് ബൈഡനെ കളിയാക്കിയതിനുളള തിരിച്ചടി ഇന്നാണ് കിട്ടുന്നത്', 'വീണത് ആരും കണ്ടില്ലെന്നാണ് പ്രസിഡന്റ് കരുതിയത്' എന്നിങ്ങനെയാണ് എക്സിൽ കമന്റുകൾ നിറയുന്നത്. ഇതിനോടകം നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. പ്രസിഡന്റിനെതിരായ ട്രോളുകളും മറുപടിയായി നിറയുന്നുണ്ട്. നേരത്തെ ജോ ബൈഡൻ വീഴാൻ പോകുന്ന ദൃശ്യങ്ങളും ഇപ്പോൾ റീപോസ്റ്റ് ചെയ്യുന്നുമുണ്ട്. ബൈഡന് സംഭവിച്ചത് കൊണ്ടാണ് ട്രംപിനും വീഴ്ച സംഭവിച്ചതെന്ന കണ്ടെത്തലിലാണ് സോഷ്യൽ മീഡിയ.

അതേ സമയം മേരിലാൻഡിലെ ഹാഗർസ്‌ടൗണിൽ വെച്ച് ട്രംപ് മാധ്യമപ്രവർത്തകരോട് സംസാരിച്ചിരുന്നു. ലോസ് ആഞ്ചൽസിലെ കുടിയേറ്റ റെയ്ഡിനെതിരായ പ്രതിഷേധങ്ങളെ സം​ബന്ധിച്ചും ട്രംപ് സംസാരിച്ചു. ഒരു കലാപം നടക്കുന്നുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ല. അക്രമാസക്തരായ കുറെ ആളുകളുണ്ട്. അവരെ രക്ഷപ്പെടാൻ ഞങ്ങൾ അനുവദിക്കില്ല. എല്ലായിടത്തും ഞങ്ങളുടെ സൈന്യമുണ്ടാകുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്ത് നാടുകടത്തുന്നതിനായി ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) പാരമൗണ്ടില്‍ റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് ലോസ് ആഞ്ചലസില്‍ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം അടിച്ചമര്‍ത്താനായി രണ്ടായിരത്തോളം നാഷണല്‍ ഗാര്‍ഡുകളെയാണ് ട്രംപ് ഭരണകൂടം പ്രദേശത്ത് വിന്യസിച്ചത്. അക്രമാസക്തമായ ഏറ്റുമുട്ടലുകളാണ് സ്ഥലത്ത് നടന്നത്. പൊലീസിന് പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് നാഷണല്‍ ഗാര്‍ഡുകളെ വിന്യസിച്ചത്.

വെളളിയാഴ്ച്ച നടന്ന റെയ്ഡില്‍ 44 പേരെ അറസ്റ്റ് ചെയ്തതിരുന്നു. അതിനുശേഷമാണ് ആയിരക്കണക്കിന് പേര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. വ്യാജ രേഖകള്‍ ഉപയോഗിച്ച് തൊഴിലാളികളെ നിയമിക്കുന്നു എന്ന ആരോപണത്തിന്റെ പേരിലായിരുന്നു റെയ്ഡുകള്‍ നടന്നത്. വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന നിരവധിപേരെ അറസ്റ്റ് ചെയ്തു. ട്രംപിന്റെ ഈ നീക്കം മനപ്പൂര്‍വ്വം പ്രകോപനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസോം കുറ്റപ്പെടുത്തി. പൊതുസുരക്ഷയേക്കാള്‍ തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നതിനാണ് ട്രംപ് ഭരണകൂടം മുന്‍ഗണന നല്‍കുന്നതെന്നും ഗവിന്‍ പറഞ്ഞിരുന്നു.

Content Highlights: Internet mocks Trump after stumble on Air Force One steps

dot image
To advertise here,contact us
dot image