
വാഷിംഗ്ടൺ: പഹൽഗാം ഭീകരാക്രമണവും പാകിസ്താൻ്റെ സൈനിക നടപടിയും വിശദീകരിക്കാൻ അമേരിക്കയിൽ പാക് ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് അമേരിക്ക. ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിനെ ഇല്ലാതെയാക്കാൻ പാകിസ്താൻ സാധ്യമായതെല്ലാം ചെയ്യണമെന്നും മത ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുതിർന്ന രാഷ്ട്രീയേനേതാവ് ബ്രാഡ് ഷെർമാൻ പ്രതിനിധി സംഘത്തോട് ആവശ്യപ്പെട്ടു. കുപ്രസിദ്ധ ഭീകരൻ ഒസാമ ബിൻ ലാദനെ കണ്ടെത്താൻ സഹായിച്ച ഡോ. ഷാകിൽ അഫ്രീദിയെ ജയിലിൽ നിന്ന് വിട്ടയക്കാനും ഷെർമാൻ ആവശ്യപ്പെട്ടു.
പാകിസ്താൻ എംപി ബിലാവൽ ബുട്ടോയുടെ നേതൃത്വത്തിലുള്ള സംഘമാണ് അമേരിക്കയിൽ എത്തിയിട്ടുള്ളത്. ഇന്ത്യൻ സംഘം കൂടിക്കാഴ്ച നടത്തിയത് പോലെ മുതിർന്ന അമേരിക്കൻ രാഷ്ട്രീയനേതാക്കളെയും പൗരപ്രമുഖരേയും കാണാനാണ് പാക് സംഘത്തിന്റെയും പദ്ധതി. ഇതിന്റെ ഭാഗമായിട്ടായിരുന്നു ബ്രാഡ് ഷെർമാനുമായുള്ള കൂടിക്കാഴ്ച. 'പാകിസ്താനി പ്രതിനിധികളോട് ഭീകരവാദത്തിനെ നേരിടാനും, ഡാനിയേൽ പേർളിനെ വധിച്ച ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയെ ഇല്ലാതെയാക്കാനും ആവശ്യപ്പെട്ടു' എന്ന് ചർച്ചകൾക്ക് ശേഷം ബ്രാഡ് ഷെർമാൻ എക്‌സിൽ കുറിച്ചു.
രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്ക് സുരക്ഷ ഒരുക്കാനും ഷെർമാൻ ആവശ്യപ്പെട്ടു. 'ക്രൈസ്തവർ, ഹിന്ദുക്കൾ, അഹമ്മദിയ മുസ്ലിങ്ങൾ തുടങ്ങിയ മതന്യൂനപക്ഷങ്ങൾക്ക് അവരുടെ വിശ്വാസങ്ങൾ ആചരിക്കാനും, ഭയപ്പാടില്ലാതെ രാജ്യത്ത് ജീവിക്കാനും കഴിയണം. നീതി അവർക്കും ഉറപ്പാക്കണം'; ബ്രാഡ് ഷെർമാൻ പറഞ്ഞു.
ഒസാമ ബിൻ ലാദനെ കണ്ടെത്താൻ അമേരിക്കയെ സഹായിച്ച ഡോ ഷാകിൽ അഫ്രീദിയെ തടവിൽ നിന്ന് വിട്ടയക്കാനും ഷെർമാൻ ആവശ്യപ്പെട്ടു. ഖൈബർ പക്തുൻഖ്വ മേഖലയിൽ പോളിയോ വാക്‌സിനേഷൻ സംഘടിപ്പിച്ച്, ബിൻ ലാദന്റെ കുടുംബാങ്ങങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാൻ അമേരിക്കയെ സഹായിച്ചത് ഷാകിൽ അഫ്രീദിയാണ്. 2012ൽ അഫ്രീദിയെ പാകിസ്താൻ കോടതി 33 വർഷത്തെ തടവിന് വിധിച്ചു.
Content Highlights: America stand firm on Pakistan, asks them to eliminate Jaish e Mohammed