
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ മുൻ ഡോജ് മേധാവിയും കോടീശ്വരനുമായി ഇലോൺ മസ്ക് രംഗത്ത്. ഗൗരവമായ ആരോപണങ്ങൾ ഉന്നയിച്ചാണ് ട്രംപിനെതിരെ മസ്ക് രംഗത്ത് വന്നിരിക്കുന്നത്. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും പകരം വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് അദ്ദേഹത്തിന് പകരം വരണമെന്നുമാണ് ഏക്സ് പോസ്റ്റിലൂടെ മസ്ക് ആവശ്യപ്പെട്ടത്. ജെഫ്രി എപ്സ്റ്റീനെതിരായ ലൈംഗികാരോപണ ഫയലുകളിൽ പ്രമുഖരുടെ പേരിനൊപ്പം ട്രംപിന്റെ പേരുമുണ്ടെന്ന ഗൗരവമായ ആരോപണവും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ മസ്ക് വെളിപ്പെടുത്തിയിട്ടുണ്ട്. എപ്സ്റ്റീൻ ഫയലുകൾ പുറത്തുവരാത്തത് അതിനാലാണെന്നും മസ്ക് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സത്യം ഒരുനാൾ പുറത്തുവരുമെന്നും എക്സ് പോസ്റ്റിൽ മസ്ക് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം പിൻവലിക്കുമെന്നും മസ്ക് ഭീഷണി മുഴക്കിയിട്ടുണ്ട്.
Time to drop the really big bomb:@realDonaldTrump is in the Epstein files. That is the real reason they have not been made public.
— Elon Musk (@elonmusk) June 5, 2025
Have a nice day, DJT!
'വലിയ ബോംബ് ഇടേണ്ട സമയമായി, ഡൊണാൾഡ് ട്രംപ് എപ്സ്റ്റീൻ ഫയലുകളിൽ ഉണ്ട്. അവ പരസ്യമാക്കാത്തതിന്റെ യഥാർത്ഥ കാരണം അതാണ്. ഡിജെടി, നിങ്ങൾക്ക് ഒരു നല്ല ദിവസം ആശംസിക്കുന്നു!' എന്നായിരുന്നു മസ്കിൻ്റെ എക്സ് പോസ്റ്റ്. എപ്സ്റ്റീൻ ഫയലുമായി ബന്ധപ്പെട്ട പോസ്റ്റിന് പിന്നാലെ മാറ്റൊരു എക്സ് പോസ്റ്റിൽ 'ഭാവിയിലേക്ക് ഈ പോസ്റ്റ് അടയാളപ്പെടുത്തുക. സത്യം പുറത്തുവരും' എന്നും മസ്ക് കുറിച്ചു.
'ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെ' എതിർത്ത മസ്കിൻ്റെ നിലപാടിൽ നിരാശയുണ്ടെന്ന്' ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ച് ഒരു മണിക്കൂറിനകമായിരുന്നു മസ്കിൻ്റെ സ്ഫോടനാത്മകമായ എക്സ് കുറിപ്പ്. ഇലോൺ മസ്കിന്റെ ടെസ്‌ലക്ക് നികുതി ഇളവുകൾ നൽകിയെന്ന ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ടെസ്‌ല ഓഹരികളിൽ വൻ ഇടിവ് നേരിട്ടിരുന്നു.
ട്രംപ് അധികാരമേറ്റയുടൻ സർക്കാർ ചെലവ് വെട്ടിക്കുറക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാപിച്ച ഡോജിൻ്റെ തലവനായി ഇലോൺ മസ്കിനെ നിയമിച്ചിരുന്നു. ജോലി വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള മസ്കിൻ്റെ നിലപാടുകൾ അമേരിക്കയിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപും മസ്കും തമ്മിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടെന്ന വാർത്തകൾ പുറത്ത് വന്നത്. പിന്നാലെ മസ്ക് ഡോജിൻ്റെ നേതൃസ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു. എന്നാൽ ട്രംപ് ഭരണകൂടം ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസാക്കിയതോടെയാണ് മസ്ക് ട്രംപ് പോര് പരസ്യമായത്.
ടെസ്‌ല പോലുള്ള വൈദ്യുത വാഹന നിർമ്മാതാക്കളെ അടക്കം ബാധിച്ചേക്കാവുന്ന ബില്ലിനെ പ്രശംസിച്ച് സംസാരിക്കുന്നതിനിടെയാണ് മസ്കിനെതിരെ ട്രംപ് രംഗത്ത് വന്നത്. ഇലോണും ഞാനും തമ്മിൽ നല്ലൊരു ബന്ധമുണ്ടായിരുന്നു. ഇനി നമ്മൾ അങ്ങനെ ആകുമോ എന്നറിയില്ല എന്ന് വൈറ്റ്ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞിരുന്നു. ഇലോൺ "വ്യക്തിപരമായി എന്നെ മോശമായി പറഞ്ഞിട്ടില്ല, പക്ഷേ അടുത്തത് അങ്ങനെയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്" എന്നും ട്രംപ് കൂട്ടിച്ചേർത്തിരുന്നു. താനില്ലായിരുന്നെങ്കിൽ ട്രംപ് തിരഞ്ഞെടുപ്പിൽ തോൽക്കുമായിരുന്നു എന്നും എന്തൊരു നന്ദികേടാണ് എന്ന പ്രതികരണവുമായി മസ്ക് രംഗത്ത് വന്നിരുന്നു.
ട്രംപ് ഭരണകൂടം കൊണ്ടുവന്ന ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസായതോടെ മസ്‌കിന്റെ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ലയുടെ ഓഹരി മൂല്യം ഇടിഞ്ഞിരുന്നു. ഇതിന് പിന്നാലെ ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി മസ്ക് രംഗത്ത് വന്നിരുന്നു. ഇതിൻ്റെ ഒടുവിലാണ് ജെഫ്രി എപ്സ്റ്റീൻ ഫയലുകളിൽ ട്രംപിൻ്റെ പേരുണ്ടെന്ന വെളിപ്പെടുത്തലുമായി മസ്ക് രംഗത്ത് വന്നിരിക്കുന്നത്.
ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്തവരെ കടത്തിയെന്ന കുറ്റം ചുമത്തപ്പെട്ട ജെഫ്രി എപ്സിറ്റീനെതിരെ നടത്തിയ അന്വേഷണത്തിൻ്റെ ഫയലിൽ ട്രംപിൻ്റെ പേര് ഉണ്ടെന്നാണ് മസ്ക് ഇപ്പോൾ ആരോപിച്ചിരിക്കുന്നത്. കരീബിയൻ ദ്വീപിലും ന്യൂയോർക്ക്, ഫ്ലോറിഡ, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിലെ വീടുകളിലും എപ്സ്റ്റീനും അയാളുടെ ഉന്നത ബന്ധങ്ങളുള്ള അതിഥികളും ലൈംഗികമായി ഉപയോഗിച്ചിരുന്നു എന്ന് ആരോപിച്ച് നിരവധി സ്ത്രീകൾ നേരത്തെ രംഗത്ത് വന്നിരുന്നു. 2005-ൽ, 14കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായുള്ള പരാതിയെ തുടർന്നാണ് ജെഫ്രി എപ്സ്റ്റീനെതിരെ അന്വേഷണം ആരംഭിക്കുന്നത്. അന്വേഷണത്തിൽ എപ്സ്റ്റീൻ 36 പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതായി കണ്ടെത്തി. രണ്ട് കേസുകളിൽ ഇയാൾ കുറ്റം സമ്മതിക്കുകയും 2008-ൽ ശിക്ഷിക്കപ്പെടുകയും ചെയ്തു. എന്നാൽ 13 മാസം മാത്രമാണ് എപ്സ്റ്റീന് ജയിലിൽ കഴിയേണ്ടി വന്നത്. പിന്നീട് 2019 ജൂലൈയിൽ പ്രായപൂർത്തിയാകാത്തവരെ ലൈംഗിക ആവശ്യങ്ങൾക്കായി കടത്തിയെന്ന കുറ്റത്തിന് ജെഫ്രി എപ്സ്റ്റീൻ വീണ്ടും അറസ്റ്റിലായി. ബാലലൈംഗികപീഡന പരമ്പരയുമായി ബന്ധപ്പെട്ട വിചാരണക്കിടെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ 2019 ഓഗസ്റ്റിൽ ജയിലിൽ ആത്മഹത്യ ചെയ്തു. പിന്നാലെ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ പങ്കാളികളായവർക്കെതിരായ നിയമ നടപടികൾ നിർത്തി വെയ്ക്കുകയായിരുന്നു.
ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ കണ്ടെത്തിയ വിവരങ്ങൾ, ബന്ധപ്പെട്ട രേഖകൾ, കോൺടാക്റ്റ് ലിസ്റ്റുകൾ, കോൾ റെക്കോർഡുകൾ, ചാറ്റുകൾ, വീഡിയോകൾ, അദ്ദേഹത്തിന്റെ കൂട്ടാളികളുടെയും ക്ലെയിന്റുകളുടെയും പേരുകൾ, മറ്റ് അന്വേഷണ ഡാറ്റ എന്നിവ ഉൾപ്പെടുന്ന ഫയലാണ് എപ്സ്റ്റീൻ ഫയലുകൾ എന്നറിയപ്പെടുന്നത്. എപ്സ്റ്റീനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണവും എപ്സ്റ്റീനുമായി ബന്ധപ്പെട്ട മെറ്റീരിയലുകളുമായി ബന്ധപ്പെട്ട് നടത്തിയ അവലോകനങ്ങളും അമേരിക്കൻ ഭരണകൂടം അംഗീകരിച്ചിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുത്ത രേഖകൾ മാത്രമേ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവിട്ടിട്ടുള്ളൂ.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പോപ്പ് ഐക്കൺ മൈക്കൽ ജാക്‌സൺ, നടൻ അലക് ബാൾഡ്‌വിൻ, ചലച്ചിത്ര നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റൈൻ എന്നിവർ ജെഫ്രി എപ്‌സ്റ്റീന്റെ കോൺടാക്റ്റ് ലിസ്റ്റിലുണ്ടായിരുന്ന എണ്ണമറ്റ സെലിബ്രിറ്റികളിൽ ഉൾപ്പെടുന്നുവെന്ന് 2025 ഫെബ്രുവരിയിൽ അമേരിക്കൻ നീതിന്യായ വകുപ്പിന്റെ ഒരു രേഖയിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കേസിൽ ഇവരുടെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷണത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ ഇപ്പോഴും പൊതുജനങ്ങൾക്ക് ലഭ്യമായ നിലയിൽ പരസ്യപ്പെടുത്തിയിട്ടില്ല. മുൻ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ, റോളിംഗ് സ്റ്റോൺസ് ഫ്രണ്ട്മാൻ മിക്ക് ജാഗർ, സംഗീതജ്ഞൻ കോർട്ട്‌നി ലവ് തുടങ്ങിയ നിരവധി ഉന്നത പേരുകൾഅമേരിക്കൻ നീതിന്യായ വകുപ്പിന്റെ ഉണ്ടായിരുന്നു. സൂപ്പർ മോഡൽ നവോമി കാംബെൽ, റോബർട്ട് എഫ് കെന്നഡി ജൂനിയറിന്റെ അമ്മ എഥേൽ കെന്നഡി, മുൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി, അന്തരിച്ച സെനറ്റർ ടെഡ് കെന്നഡി, അഭിഭാഷകൻ അലൻ ഡെർഷോവിറ്റ്സ്, നടന്മാരായ ഡസ്റ്റിൻ ഹോഫ്മാൻ, റാൽഫ് ഫിയന്നസ്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുൻ ഭാര്യ ഇവാന ട്രംപിന്റെയും മകൾ ഇവാങ്ക ട്രംപിന്റെയും പേരുകളും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ.
ഏറ്റവും ഒടുവിൽ പുറത്ത് വന്ന രേഖകൾ പ്രകാരം എപ്സ്റ്റീന്റെ വിമാന ലോഗുകളിൽ ബിൽ ക്ലിന്റൺ, ഡൊണാൾഡ് ട്രംപ്, കെവിൻ സ്പേസി, നവോമി കാംബെൽ, പ്രിൻസ് ആൻഡ്രൂ, ടോമി ക്വിൻ, ദിദിയർ, മാർക്ക് മിഡിൽടൺ, ഷാരോൺ റെയ്നോൾഡ്സ്, ആൻഡി സ്റ്റുവർട്ട്, മരിയ ശ്രീവർ, മാറ്റ് ഗ്രോപ്പ്, ബോബ് വെൻഡി, എമ്മി ടെയ്‌ലർ, ജീൻ ലൂക്ക് ബ്രൂണൽ, ലാറി സമ്മേഴ്‌സ്, ഗ്ലെൻ ഡുബിൻ, അലൻ ഡെർഷോവിറ്റ്സ്, അലൻ ഗ്രീൻബെർഗ്, സോഫി ബിഡിൽ, ഇറ സുക്കർമാൻ, ഗിസ്ലെയ്ൻ മാക്സ്വെൽ, ഇവാ ആൻഡേഴ്സൺ, ജോൺ അലസ്സി എന്നിവരുടെ പേരുകൾ ഉൾപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
Content Highlights: Elon Musk claims Donald Trump is named in the Epstein files