
വാഷിംഗ്ടൺ: അമേരിക്കയിലേക്ക് അപകടകാരിയായ ഫംഗസിനെ കടത്താൻ ശ്രമിച്ച രണ്ട് ചൈനീസ് ഗവേഷകരെ അറസ്റ്റ് ചെയ്തതായി എഫ്ബിഐ. മിഷിഗൺ സർവകലാശായിലെ ഗവേഷണ വിഭാഗം ജീവനക്കാരിയായ യുങിങ് ജിയാൻ, ഇവരുടെ ആൺസുഹൃത്ത് എന്നിവരെയാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്. ഗവേഷണ ആവശ്യത്തിന് വേണ്ടിയാണ് ഫംഗസിനെ ഇവർ അമേരിക്കയിലേയ്ക്ക് കൊണ്ടുവന്നത് എന്നാണ് എഫ്ബിഐ പുറത്തുവിട്ട വിവരം.
'ഫ്യൂസേറിയം ഗ്രാമിന്യേറം' എന്ന കാർഷിക വിളകളെ ബാധിക്കുന്ന ഫംഗസിനെയാണ് ഇരുവരും അമേരിക്കയിലേക്ക് കടത്താൻ ശ്രമിച്ചത്. ഗോതമ്പ്, ബാർലി, അരി എന്നിവയെ ബാധിക്കുന്ന ഈ വൈറസ് മനുഷ്യരിലും കന്നുകാലികളിലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. എല്ലാ വർഷവും ലോകമാകെ കോടിക്കണക്കിന് ഡോളറുടെ നാശനഷ്ടങ്ങൾ വരുത്തുന്ന ഫംഗസമാണ് ഇതെന്ന് എഫ്ബിഐ തലവൻ കാഷ് പട്ടേൽ പറഞ്ഞു.
അറസ്റ്റ് ചെയ്യപ്പെട്ട യുങിങ് ജിയാൻ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അനുഭാവിയാണ് എന്നതിനും ഈ ഫംഗസ് ഉൾപ്പെട്ടിട്ടുള്ള ഗവേഷണത്തിനായി ചൈന പണം നൽകുന്നതിനും തെളിവുകൾ ലഭിച്ചതായും കാഷ് പട്ടേൽ പറഞ്ഞു. ഇവർക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട ആൺസുഹൃത്ത് ഒരു ചൈനീസ് സർവകലാശായിൽ ഇതേ ഫംഗസ് ഉപയോഗിച്ചുകൊണ്ട് ഗവേഷണം നടത്തുന്നയാളാണ്. ഗൂഢാലോചന, അമേരിക്കയിലേയ്ക്ക് കള്ളക്കടത്ത്, തെറ്റായ വിവരങ്ങൾ നൽൽ എന്നതടക്കമുള്ള നിരവധി വകുപ്പുകളാണ് ഇരുവർക്കും നേരെ ചുമത്തിയിരിക്കുന്നത്.
അമേരിക്കൻ ജനതയെയും, സമ്പദ്‌വ്യവസ്ഥയെയും അപകടത്തിലാക്കാൻ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പറഞ്ഞുവിട്ട ചരന്മാരാണ് ഇവരെന്നും കാഷ് പട്ടേൽ ആരോപിച്ചു. എഫ്ബിഐ ഈ ശ്രമങ്ങൾക്കെതിരെ അതീവ ജാഗ്രത പുലർത്തുകയാണെന്നും നീതി ഉറപ്പാക്കുമെന്നും കാഷ് പട്ടേൽ അറിയിച്ചു.
Content Highlights: two chinese nationals arrested for smuggling dangerous fungus into America