
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് ഗായകൻ കെ ജെ യേശുദാസ്. യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആയിരുന്നു വി എസ് എന്നും ചരിത്രം അദ്ദേഹത്തെ ഓർക്കുക അസ്തമയം ഇല്ലാത്ത സൂര്യൻ എന്നായിരിക്കുമെന്നും യേശുദാസ് പറഞ്ഞു. ഇതുപോലെ ആദർശമുള്ള മനുഷ്യര്‍ ഇനി വരുമോ എന്നും യേശുദാസ് കൂട്ടിച്ചേർത്തു.
'വിട. വിപ്ലവ സൂര്യൻ വിട വാങ്ങി. ആദരാഞ്ജലികൾ..കണ്ണീർ പ്രണാമം. മരണത്തിനും തോൽപ്പിക്കാൻ കഴിയാത്ത ഓർമ്മകളിൽ വി.എസ്. ജീവിക്കുമ്പോൾ ചരിത്രം വി.എസ് എന്ന മനുഷ്യനെ ഓർക്കുക അസ്തമയം ഇല്ലാത്ത സൂര്യൻ എന്നായിരിക്കും. ആദർശസൂര്യന് ആദരാഞ്ജലികൾ. സത്യവും നീതിബോധവും കൊണ്ട് എന്നും സാധാരണ ജനസമൂഹത്തോടൊപ്പം നില ഉറപ്പിക്കുകയും ചെയ്ത യഥാർത്ഥ കമ്മ്യൂണിസ്റ്റ്. ഇനി വരുമോ ഇതുപോലെ ആദർശമുള്ള മനുഷ്യർ. പുതിയ തലമുറയ്ക്ക് പാഠമാകട്ടെ മാതൃകാപരമായ ആ ജീവിതം. വിഎസ് അച്യുതാനന്ദൻ ജ്വലിക്കുന്ന ഓർമ്മയായി മനുഷ്യഹൃദയങ്ങളിൽ എന്നും ജീവിക്കും', എന്നായിരുന്നു കെ ജെ യേശുദാസിന്‍റെ വാക്കുകള്‍.
ഇന്നലെ ഉച്ചയ്ക്ക് 3.20 നാണ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വി എസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: k j yesudas tribute vs achuthanandan