
വാഷിംഗ്ടൺ: അമേരിക്കയിൽ ആൾക്കൂട്ടത്തിന് നേരെ പെട്രോൾ ബോംബ് ആക്രമണം. കൊളറാഡോയിലെ ബോൾഡർ എന്ന പ്രദേശത്താണ് ജനക്കൂട്ടത്തിനിടയ്ക്ക് അക്രമി പ്രട്രോൾ ബോംബെറിഞ്ഞത്. 'ഫ്രീ പലസ്തീൻ' മുദ്രവാക്യം മുഴക്കിയായിരുന്നു ആക്രമണം. ഭീകരാക്രമണമെന്ന് എഫ്ബിഐ വിലയിരുത്തുന്ന സംഭവത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്.
മുഹമ്മദ് സബ്രി സൊലിമാൻ എന്നയാളാണ് അക്രമം നടത്തിയത്. ഗാസയിൽ ഹമാസിൻ്റെ തടവിലുള്ള ഇസ്രയേലി ബന്ധികൾക്ക് ഐകദാർഢ്യവും പ്രഖ്യാപിച്ചുകൊണ്ട് നടന്നുപോകുകയായിരുന്ന ജനക്കൂട്ടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പെട്രോൾ ബോംബ് എറിയുന്നതിനിടെ ഇയാൾ 'ഫ്രീ പലസ്തീൻ' എന്ന് നിരന്തരം മുദ്രവാക്യം വിളിച്ചിരുന്നു. ആക്രമണത്തിൽ പൊള്ളലേറ്റും മറ്റുമാണ് നിരവധി പേർക്ക് പരിക്കുള്ളത്.
കൃത്യമായ ലക്ഷ്യത്തോടെയുള്ള ഒരു ഭീകരാക്രമണമായാണ് എഫ്ബിഐ ഈ സംഭവത്തെ വിലയിരുത്തുന്നതെന്നാണ് റിപ്പോർട്ട്. ആക്രമിക്കപ്പെട്ട ജനവിഭാഗത്തോടുള്ള വെറുപ്പും ആക്രമണത്തിന് ഒരു കാരണമായി എന്ന് കൊളറാഡോ അറ്റോർണി ജനറൽ ഫിൽ വെയ്‌സർ പറഞ്ഞു. അക്രമിയുടേതെന്ന് കരുതുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഷർട്ട് ധരിക്കാത്ത, കയ്യിൽ പെട്രോൾ ബോംബുകളുളള ഇയാൾ 'ഞങ്ങൾക്ക് കഴിയും, പലസ്തീൻ സ്വതന്ത്രമാകും' എന്ന് പറയുന്നുണ്ട്. ഒടുവിൽ പൊലീസ് എത്തി ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. സംഭവത്തെ നിരീക്ഷിക്കുകയാണെന്നും ഭയപ്പെടുത്തുന്ന ഇത്തരം ആക്രമണങ്ങൾ ഇനിയും ഒരിക്കലും ഉണ്ടാകരുതെന്നും ജ്യൂവിഷ് ഡെമോക്രാറ്റ് നേതാവായ ചക്ക് സ്‌കുമെർ പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപ് വാഷിങ്‌ടണിലെ ജൂത മ്യൂസിയത്തിന് പുറത്ത് നടന്ന വെടിവെയ്പ്പിൽ രണ്ട് ഇസ്രയേലി എംബസി ഉദ്യോഗസ്ഥർ മരിച്ചിരുന്നു. യാറോണ്‍ ലിഷിന്‍സ്‌കി, സാറ മില്‍ഗ്രിം എന്നിവരാണ് കൊല്ലപ്പെട്ടത്. ജൂത മ്യൂസിയത്തില്‍ അമേരിക്ക ഇസ്രയേല്‍ സഹകരണത്തോടെ ഒരു സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയപ്പോഴാണ് എംബസി ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിവയ്പ്പുണ്ടായത്.
അവിടെയും പ്രതി 'ഫ്രീ പലസ്തീന്‍' മുദ്രാവാക്യം വിളിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോഴാണ് ഇയാള്‍ 'ഫ്രീ പലസ്തീന്‍' മുദ്രാവാക്യം വിളിച്ചത്. ചിക്കാഗോ സ്വദേശിയായ മുപ്പതുവയസുകാരന്‍ ഏലിയാസ് റോഡ്രിഗസ് ആയിരുന്നു പിടിയിലായത്.
Content Highlights: Man attacks group of people using petrol bombs chanting free palestine at US