നയതന്ത്ര വിജയം: പാകിസ്താനില്‍ കൊല്ലപ്പെട്ട ഭീകരർക്ക് അനുശോചനം അറിയിച്ചുളള പ്രസ്താവന കൊളംബിയ പിന്‍വലിച്ചു

പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെ ഭീകരകേന്ദ്രങ്ങൾ ആക്രമിച്ച ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ നടപടിയിൽ കൊല്ലപ്പെട്ട ഭീകരരുടെ പേരിലായിരുന്നു കൊളംബിയയുടെ അനുശോചനം

dot image

ബൊഗോട്ട: കശ്മീരിലെ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ സൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിച്ചുളള പ്രസ്താവന കൊളംബിയ പിന്‍വലിച്ചു. കോണ്‍ഗ്രസ് എംപി ശശി തരൂരാണ് ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് കൊളംബിയയെ അറിയിച്ചുവെന്നും അവര്‍ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ നല്‍കാമെന്ന് നിലപാട് സ്വീകരിച്ചെന്നും ശശി തരൂര്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനായി കൊളംബിയയിലെത്തിയ ഇന്ത്യന്‍ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തെ നയിക്കുന്ന തരൂര്‍ കൊളംബിയയുടെ നിലപാടില്‍ അതൃപ്തി അറിയിച്ചിരുന്നു. അതിനുപിന്നാലെയാണ് പ്രസ്താവന തിരുത്താന്‍ കൊളംബിയ തയ്യാറായത്.

'തീവ്രവാദികളും നിരപരാധികളായ ജനങ്ങളും തമ്മില്‍ തുല്യത സാധ്യമല്ല. രാജ്യം ആക്രമിക്കുന്നവരെയും സ്വന്തം രാജ്യത്തെ പ്രതിരോധിക്കുന്നവരെയും താരതമ്യം ചെയ്യാനാവില്ല. ഈ വ്യത്യാസം അവര്‍ അവഗണിച്ചതുകൊണ്ടാണ് കൊളംബിയയുടെ പ്രസ്താവനയില്‍ ഞങ്ങള്‍ക്ക് നിരാശ തോന്നിയത്. കൊളംബിയ പ്രസ്താവന പിന്‍വലിച്ചതില്‍ സന്തോഷമുണ്ട്'- ശശി തരൂര്‍ പറഞ്ഞു. കശ്മീരിൽ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് തങ്ങൾക്ക് വ്യക്തമായെന്നും ഇന്ത്യൻ സംഘത്തിന്റെ വിശദീകരണത്തിൽ തങ്ങൾ തൃപ്തരാണെന്നും കൊളംബിയൻ ഉപ വിദേശ കാര്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെ ഭീകരകേന്ദ്രങ്ങൾ ആക്രമിച്ച ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ നടപടിയിൽ കൊല്ലപ്പെട്ട ഭീകരരുടെ പേരിലായിരുന്നു കൊളംബിയയുടെ അനുശോചനം. ഇതിൽ കൊളംമ്പിയയിലേക്ക് പോയ ഇന്ത്യൻ പ്രതിനിധി സംഘം അതൃപ്തി അറിയിച്ചിരുന്നു.

എല്ലാ നിലയിലുമുള്ള ഭീകരതയ്‌ക്കെതിരെയും പോരാടാനുള്ള ഇന്ത്യയുടെ ശക്തമായ ദൃഢനിശ്ചയം അറിയിക്കുന്നതിനാണ് കോൺഗ്രസ് എം പി ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സർവകക്ഷി പാർലമെന്ററി പ്രതിനിധി സംഘം കൊളംബിയയിലെത്തിയത്. സർഫ്രാസ് അഹമ്മദ് (ജാർഖണ്ഡ് മുക്തി മോർച്ച), ജിഎം ഹരീഷ് ബാലയോഗി (തെലുങ്ക് ദേശം പാർട്ടി), ശശാങ്ക് മണി ത്രിപാഠി (ബിജെപി), ഭുവനേശ്വർ കലിത (ബിജെപി), മിലിന്ദ് ദിയോറ (ശിവസേന), തേജസ്വി സൂര്യ (ബിജെപി), അമേരിക്കയിലെ മുൻ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു എന്നിവരടങ്ങുന്ന പ്രതിനിധി സംഘം പാനമയിൽ നിന്നാണ് കൊളംബിയയിലെത്തിയത്. നേരത്തെ പനാമിയിൽ പ്രസിഡന്റ് ജോസ് റൗൾ മുലിനോ ക്വിന്റേറോ, വിദേശകാര്യ ഉപമന്ത്രി കാർലോസ് അർതുറോ ഹോയോസ് എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു.

Content Highlights: Colombia withdraws condolence statement to pakistan after diplomatic outreach

dot image
To advertise here,contact us
dot image