
വാഷിംങ്ടൺ: യുഎസ് റിയാലിറ്റി ഷോ താരം ഗാർഹിക പീഡനക്കേസിൽ അറസ്റ്റിൽ. ലവ് ഐലൻഡ്, ദി ചാലഞ്ച്: യുഎസ് എന്നീ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ കാഷെൽ ബാർനെറ്റാണ് അറസ്റ്റിലായത്. യുഎസ് സംസ്ഥാനമായ യൂടായിലെ സോൾട്ട് ലേക്ക് സിറ്റി പൊലീസ് തിങ്കളാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തന്റെ മുൻ കാമുകിയെ ഒരു വയസ്സുള്ള മകളുടെ മുന്നിൽ വെച്ച് കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്. സാൾട്ട് ലേക്ക് സിറ്റി ജില്ലാ അറ്റോർണി പ്രതിക്കെതിരെ നിരവധി കുറ്റങ്ങൾ ചുമത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിൽ 10-നാണ് താൻ
ആക്രമിക്കപ്പെട്ടതെന്ന് യുവതി പറഞ്ഞു. കാഷൽ കീഴടങ്ങിയതിനെ തുടർന്ന് തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി അഭിഭാഷകർ വ്യക്തമാക്കി. കാഷെലിന്റെ ജാമ്യാപേക്ഷയിൽ ഉടൻ വാദം നടക്കും. ഇതിന് ശേഷം മറ്റുകാര്യങ്ങൾ പ്രതികരിക്കാമെന്നും അഭിഭാഷകൻ പറഞ്ഞു.
വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. നിലവിൽ ജാമ്യമില്ലാതെ സാൾട്ട് ലേക്ക് സിറ്റി ജയിലിൽ കഴിയുകയാണ് കാഷെൽ എന്ന് യുഎസ് മാധ്യമമായ ടിഎംസി റിപ്പോർട്ട് ചെയ്തു. താരത്തിനെതിരെ ഗുരുതരമായ ആക്രമണം, കുട്ടിയുടെ സാന്നിധ്യത്തിൽ ഗാർഹിക പീഡനം എന്നിവയ്ക്കുള്ള കേസുകൾ ചുമത്തിയിട്ടുണ്ട്. 2019-ൽ സംപ്രേക്ഷണം ചെയ്ത ലവ് ഐലൻഡ്, 2022-ലെ ദി ചാലഞ്ച്: യുഎസ്എ എന്നീ റിയാലിറ്റി ഷോകളിലൂടെയാണ് കാഷെൽ ബാർനെറ്റ് ശ്രദ്ധേയനായത്.
Content Highlights: Love Island star Cashel Barnett jailed for allegedly strangling ex-girlfriend