
റിയാദ്: മുൻ ഭീകരവാദിയും ഇപ്പോൾ സിറിയയിലെ പ്രസിഡന്റുമായ അഹ്മദ് അൽ ഷരായെ വാനോളം പുകഴ്ത്തി യുഎസ് പ്രസിഡ്ന്റ് ഡോണാൾഡ് ട്രംപ്. ഷരാ വളരെ ചുറുചുറുക്കുള്ള, കൊള്ളാവുന്ന ഒരു ചെറുപ്പക്കാരനാണെന്നും, ശക്തമായ ഭൂതകാലമാണ് ഉള്ളത് എന്നുമാണ് ട്രംപ് പറഞ്ഞത്. പശ്ചിമേഷ്യൻ സന്ദർശനത്തിനിടെ സിറിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ട്രംപിന്റെ പുകഴ്ത്തൽ.
സിറിയയിലെ വിമത ഗ്രൂപ്പായ എച്ച്ടിഎസിന്റെ നേതാവായ അഹ്മദ് അൽ ഷരാ നേരത്തെ യുഎസ് കൊടുംഭീകരനായി പ്രഖ്യാപിച്ച ആളായിരുന്നു. അൽ ഖയ്ദ ബന്ധമായിരുന്നു ഭീകരമായി പ്രഖ്യാപിക്കാനുള്ള കാരണം. വിവരം തരുന്നവർക്ക് പത്ത് മില്യൺ ഡോളർ നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഭീകര ബന്ധങ്ങൾ വിട്ടെറിഞ്ഞു എന്ന് അവകാശപ്പെട്ട ശേഷം സിറിയയുടെ താത്കാലിക പ്രസിഡന്റ് പദവിയിലേക്ക് വരെ അൽ ഷരാ എത്തിയതോടെയാണ് ട്രംപ് നിലപാട് മയപ്പെടുത്തിയിരിക്കുന്നത്.
അൽ ഷരായെ ട്രംപ് 'പോരാളി' എന്നും വിളിക്കുന്നുണ്ട്. വർഷങ്ങളായി സിറിയയ്ക്ക് മേലുണ്ടായിരുന്ന യുഎസ് ഉപരോധങ്ങൾ ട്രംപ് നേരത്തെ പിൻവലിച്ചിരുന്നു. 1979 മുതൽക്ക് യുഎസ് ചുമത്തിയ ഉപരോധങ്ങൾ, സൗദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാന്റെ അഭ്യർത്ഥന പ്രകാരമാണ് ട്രംപ് പിൻവലിച്ചത്. ഉപരോധങ്ങൾ സിറിയയെ മോശം നിലയിലാക്കിയെന്നും ഇനി സിറിയ തെളിയിക്കട്ടെ എന്നും ട്രംപ് ആശംസിച്ചിരുന്നു.
25 വർഷത്തിന് ശേഷമായിരുന്നു ഇരു രാജ്യങ്ങളുടെയും തലവന്മാർ തമ്മിൽ കൂടിക്കാഴ്ച്ച നടന്നത്. സിറിയയോട് ഇസ്രയേലുമായി നല്ല ബന്ധം ഉണ്ടാക്കാനും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ ഭീകര പ്രവർത്തനങ്ങൾക്ക് സിറിയൻ മണ്ണ് വിട്ടുനല്കരുതെന്നും ന്യൂനപക്ഷങ്ങളുടെ സുരക്ഷാ ഉറപ്പാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Trump Praises Ahmad Al Sharaa and calls him fighter