
അങ്കാര: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരില്‍ പ്രതികരണവുമായി തുര്‍ക്കി. ഇന്ത്യയുടെ നടപടി സമ്പൂര്‍ണ്ണ യുദ്ധ സാഹചര്യമുണ്ടാക്കിയെന്ന് തുര്‍ക്കി പറഞ്ഞു. ഇന്ത്യയും പാകിസ്താനും സാമാന്യബുദ്ധിയോടെ പ്രവര്‍ത്തിക്കണമെന്നും തുര്‍ക്കി പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ആക്രമണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന പാകിസ്താന്റെ ആവശ്യത്തെയും തുര്‍ക്കി പിന്തുണച്ചു.
കഴിഞ്ഞ ദിവസം തുര്‍ക്കി നാവികസേനയുടെ യുദ്ധക്കപ്പല്‍ പാകിസ്താന്‍ തുറമുഖത്തെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ടിസിജി ബ്യൂകോദ എന്ന കപ്പലാണ് ഞായറാഴ്ച്ച കറാച്ചി തുറമുഖത്ത് എത്തിയത്. ഇരുരാജ്യങ്ങളുടെയും സമുദ്രമേഖലാ സഹകരണത്തിന്റെ ഭാഗമായാണ് കപ്പല്‍ എത്തിയതെന്നാണ് പാക് അധികൃതര്‍ അറിയിച്ചത്. കുറച്ചുദിവസം മുന്‍പ് തുര്‍ക്കി വ്യോമസേനയുടെ സി 130 എയര്‍ക്രാഫ്റ്റും കറാച്ചിയിലെത്തിയിരുന്നു. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ- പാക് ബന്ധം വഷളായിരിക്കെയാണ് തുര്‍ക്കിയുടെ നീക്കം എന്നതും ശ്രദ്ധേയമാണ്.
അതേസമയം, രണ്ട് പതിറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും മോശമായ ആക്രമണമാണിത് എന്നാണ് ഫ്രാൻസ് പ്രതികരിച്ചത്. ഭീകരവാദത്തിന്റെ വിപത്തിൽ നിന്നും സ്വയം രക്ഷനേടാനാണ് ഇന്ത്യ ശ്രമിച്ചതെന്ന് അറിയാം. പക്ഷേ സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് ഫ്രാൻസ് വിദേശകാര്യ മന്ത്രി ജീൻ-നോയൽ പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിൽ വളരെയധികം ആശങ്കയുണ്ടെന്ന് റഷ്യ അറിയിച്ചിരുന്നു. ഭീകരപ്രവർത്തനങ്ങളെ റഷ്യ ശക്തമായി അപലപിക്കുകയും എതിർക്കുകയും ചെയ്യുന്നതായി റഷ്യൻ വിദേശകാര്യ മന്ത്രാലയ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെ നടപടി ഖേദകരമെന്നും ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നാണ് ചൈന ആവശ്യപ്പെട്ടത്. സ്ഥിതിഗതികൾ ഗുരുതരമാക്കുന്ന എല്ലാ സാഹചര്യങ്ങളിൽ നിന്നും രാജ്യങ്ങൾ വിട്ടുനിൽക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
ഇന്ന് പുലർച്ചെ ആയിരുന്നു പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താൻ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചത്. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ജയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങൾ, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് സേനകൾ ഓപ്പറേഷൻ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. ഫ്രാൻസ് നിർമിത സ്കാൽപ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഇതിനായി സേനകൾ ഉപയോഗിച്ചു.
രഹസ്യാന്വേഷണ വിഭാഗങ്ങൾ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മുൻപുതന്നെ ശേഖരിച്ചിരുന്നു. തുടർന്ന് മൂന്ന് സേനകൾക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകൾ സംയുക്തമായി ആക്രമണ പദ്ധതികൾ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വർഷിച്ചത്. ഇതോടെ കനത്ത ആഘാതം ഭീകരർക്കുനേരെ ഉണ്ടാവുകയായിരുന്നു.
Content Highlights: Turkey urged india and pakistan to act with common sense