
നീപെഡോ: മ്യാൻമർ ഭൂകമ്പത്തിൽ കാണാതായവർക്കായി തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു. മരിച്ചവരുടെ എണ്ണം 2,056 ആയി. 3,900 പേർ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 270 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 11 നിലയുള്ള നാല് കെട്ടിടങ്ങൾ തകർന്നുവീണ സ്കൈ വില്ല മേഖലയിൽ സഹായമെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഇന്ത്യ ഓപ്പറേഷൻ ബ്രഹ്മ വഴി മ്യാൻമറിൽ 665 ടൺ അവശ്യസാധനങ്ങൾ എത്തിച്ചു. 200 പേരടങ്ങുന്ന ഇന്ത്യൻ സൈനിക - മെഡിക്കൽ സംഘങ്ങളും മ്യാൻമറിൽ നിലയുറപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളും മ്യാൻമറിലുണ്ട്. തായ്‌ലാൻ്റ് തലസ്ഥാനമായ ബാങ്കോക്കിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 18 ആയി. 78 പേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടക്കുന്നുവെന്നും റിപ്പോർട്ട്. ഭൂകമ്പബാധിത പ്രദേശങ്ങളിൽ താൽക്കാലിക ആശുപത്രി ഒരുക്കാനുള്ള നടപടികൾ കരസേന ആരംഭിച്ചു. അവശ്യ സാധനങ്ങളുമായി കൂടുതൽ കപ്പലുകളും വിമാനങ്ങളും മ്യാൻമറിലേക്ക് അയക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Content Highlight : Myanmar earthquake Death toll rises to 2,056, search for missing continues for fifth day