
''ഹെഡിങ്ലിയിൽ ഞാൻ ബാറ്റിങ്ങിനായി ക്രീസിലെത്തുമ്പോൾ ഒരു ക്യാപ്റ്റനെ ആയിരിക്കില്ല നിങ്ങൾ മൈതാനത്ത് കാണുക. ശുഭ്മാൻ ഗില്ലെന്ന ന്യൂ നമ്പർ ഫോറിനേയിരിക്കും. ക്യാപ്റ്റൻസിയുടെ സമ്മർദങ്ങളെയൊക്കെ ആ സമയമെടുത്ത് ഞാൻ ദൂരെ കളയും. ഇംഗ്ലീഷ് മണ്ണിൽ ഈ സീരീസ് കൊടിയിറങ്ങുമ്പോൾ ഏറ്റവും മികച്ച ബാറ്ററാരാണെന്ന ചോദ്യത്തിന് ശുഭ്മാൻ ഗില്ലെന്ന് നിങ്ങൾ മറുപടി പറയണം'' ലീഡ്‌സിൽ ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിനിറങ്ങും മുമ്പ് ശുഭ്മാൻ ഗിൽ പറഞ്ഞു വച്ചതിങ്ങനെയാണ്.
25 വയസും 286 ദിവസവുമാണ് ഗില്ലിന്റെ പ്രായം. 93 വർഷത്തെ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ക്യാപ്റ്റസിയിയേറ്റെടുക്കുന്ന പ്രായം കുറഞ്ഞ അഞ്ചാമത്തെ താരം. മൻസൂർ അലി ഖാൻ പട്ടൗഡി, സച്ചിൻ തെണ്ടുൽക്കർ, കപിൽ ദേവ്, രവി ശാസ്ത്രി. മുന്നിലുള്ളതൊക്കെ ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ നാമങ്ങൾ.
ബാസ് ബോൾ ശൈലിയിൽ കളിക്കുന്ന ഇംഗ്ലണ്ടിനെ അവരുടെ മണ്ണിൽ എങ്ങനെയാവും ഇന്ത്യ നേരിടാൻ പോവുന്നത്? പ്രീ മാച്ച് പ്രസ് കോൺഫറൻസിൽ ഗിൽ നേരിട്ട ഏറ്റവും വലിയ ചോദ്യങ്ങളിലൊന്നായിരുന്നു അത്. ഒറ്റ വരിയിൽ അയാളിങ്ങനെ മറുപടി നൽകി. ''You will know in august'' ആഗസ്റ്റ് നാലിന് ഇംഗ്ലീഷ് മണ്ണിൽ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരക്ക് തിരശീല വീഴുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിൽ ശുഭ്മാൻ ഗിൽ യുഗം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ടാവുമെന്ന് അയാൾ പറയാതെ പറഞ്ഞു വക്കുകയായിരുന്നു.
12 മിനിറ്റ്, ഒരു റൺസ് , 6 പന്തിനിടെ വീണ രണ്ട് വിക്കറ്റുകൾ. ഹെഡിങ്‌ലിയിൽ ഇന്ത്യക്ക് അനുകൂലമായി ഒഴുകിയിരുന്നൊരു മത്സരം പൊടുന്നനെ തിരിയുന്നു. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ ഒരപകട മുനമ്പിലായിരുന്നു ഇന്ത്യ. പിന്നെ ജയ്‌സ്വാളിനൊപ്പം ക്യാപ്റ്റൻ ഗില്ലിന്റെ രംഗപ്രവേശം. ഏറെക്കാലമായി നാലാം നമ്പറിൽ വിരാട് കോഹ്ലിയുടെ മുഖം മാത്രം കണ്ട് പരിചയിച്ച ആരാധകർക്ക് അതൊരു അപരിചിത കാഴ്ചയായിരുന്നു. ഇന്ത്യൻ മൈതാനങ്ങളിൽ നിറഞ്ഞു കളിക്കാറുള്ള ഗിൽ വിദേശ പിച്ചുകളിൽ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല എന്ന വിമർശനം ഏറെ കാലമായി ക്രിക്കറ്റ് ലോകത്തിന്റെ പലകോണുകളിൽ നിന്നും ഉയരുന്നുണ്ട്. അതിൽ ശരിയുമുണ്ട്. സമീപകാല പരമ്പരകളൊക്കെ ഈ വാദങ്ങളെ അരക്കെട്ടുറപ്പിക്കും.
എന്നാൽ ഹെഡിങ്‌ലിയിൽ ഇന്നലെയൊരു പുതിയ ഗില്ലിനെയാണ് ആരാധകർ കണ്ടത്.
ഗിൽ ക്രീസിലെത്തുമ്പോൾ 42 റൺസായിരുന്നു ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ സമ്പാദ്യം. അടുത്ത 45 മിനിറ്റിൽ ജയ്‌സ്വാൾ 53ലെത്തുമ്പോഴേക്കും ഗിൽ സ്‌കോർബോർഡിൽ 40 റൺസ് ചേർത്തു കഴിഞ്ഞിരുന്നു. ബാസ് ബോൾ ശൈലിയിൽ കളിക്കുന്ന ഇംഗ്ലണ്ടിനെ ഗില്ലിന്റെ ഇന്ത്യ എങ്ങനെയാവും നേരിടാൻ പോവുന്നത് എന്ന ചോദ്യത്തിനുള്ള മറുപടിയാണ് പിന്നെ ലീഡ്‌സ് കണ്ടത്. ഗില്ലിന് മുന്നിൽ ക്രിസ് വോക്‌സ് അടക്കമുള്ള ഇംഗ്ലീഷ് ബൗളർമാരൊക്കെ നിരായുധരായി. 56 പന്തിൽ അർധ സെഞ്ച്വറി കുറിച്ച ഇന്ത്യൻ നായകൻ ഒരുവേള താനിപ്പോൾ ഒരു ടെസ്റ്റ് സീരീസിലാണ് ബാറ്റ് വീശിക്കൊണ്ടിരിക്കുന്നത് എന്ന കാര്യം മറന്ന് പോയിക്കാണണം.
ഗില്ലിനെ വീഴ്ത്താൻ ഇംഗ്ലീഷ് ബോളർമാർ നിരന്തരം ഇൻസ്വിങ്ങറുകളും ഷോർട്ട് ബോളുകളും എറിഞ്ഞു. എന്നാൽ ഒരിക്കൽ പോലും അവക്ക് മുന്നിൽ അയാൾ വീണുപോയില്ല. ഒടുവിൽ വിരാട് കോഹ്ലിയെ ഓർമിപ്പിക്കും വിധം ജോഷ് ടങ്ങിനെ കവറിലൂടെ ബൗണ്ടറി പായിച്ച് ഗിൽ സെഞ്ച്വറിയിൽ തൊട്ടു. ഹെഡിങ്‌ലി ഗാലറിക്ക് മുന്നിൽ അലറിവിളിച്ചാ നേട്ടം ആഘോഷിച്ച അയാളുടെ മുഖത്ത് എത്ര മേൽ താനാ സെഞ്ച്വറി ആഗ്രഹിച്ചിരുന്നു എന്ന് എഴുതിവച്ചിരുന്നു. . കമന്ററി ബോക്സില്‍ നിന്ന് ദിനേശ് കാർത്തിക്കിന്‍റെ ശബ്ദം ഇടമുറിയാതെ ഒഴുകി. ഇങ്ങനെ പറഞ്ഞു വച്ചു. ''There was a king in test cricket now there is a prince''
ക്യാപ്റ്റൻസി ഡെബ്യുവിൽ ഇന്ത്യക്കായി സെഞ്ച്വറി കുറിക്കുന്ന അഞ്ചാമത്തെ താരമാണ് ഗിൽ. മൂന്നാം വിക്കറ്റിൽ ജയ്‌സ്വാളിനൊപ്പം 129 റൺസിന്റെ കൂട്ടുകെട്ടാണ് അയാൾ പടുത്തുയർത്തിയത്. 52 ഓവർ പിന്നിട്ട ശേഷമാണ് ഇംഗ്ലണ്ടിന് ആ പാർട്ണർഷിപ്പ് പൊളിക്കാനായത്. കോഹ്ലിക്കും രോഹിതിനും ശേഷം അവരൊഴിച്ചിട്ട ഇടങ്ങളിലേക്ക് ആര് കയറിനിൽക്കും എന്ന ചോദ്യത്തിന് ലീഡ്‌സ് മറുപടി പറഞ്ഞു.
മറുവശത്ത് ജയ്‌സ്വാൾ തന്റെ സ്വതസിദ്ധമായ ശൈലിയിലായിരുന്നു. 23 വയസും 174 ദിവസവുമാണ് അയാളുടെ പ്രായം. പരിജയ സമ്പത്തേറെയുള്ള പലരും വിദേശ പിച്ചുകളിലെത്തുമ്പോൾ ക്ലൂ ലെസ്സായിപ്പോവുന്ന കാഴ്ചകൾ പലവുരു നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ യശസ്വി വിദേശ പിച്ചുകളെ പ്രണയിച്ചവനാണ്. ഇംഗ്ലീഷ് മണ്ണിൽ ആദ്യമായാണ് അയാൾ ഒരു ടെസ്റ്റ് പരമ്പരക്കിറങ്ങുന്നത്. ലീഡ്‌സിലെ ആദ്യ മത്സരത്തിൽ തന്നെ ജയ്സ്വാൾ മൂന്നക്കം തൊട്ടു. നാല് വിദേശ ടെസ്റ്റ് പരമ്പരകളിലാണ് യശസ്വി ഇതുവരെ ഇന്ത്യൻ ജഴ്‌സിയണിഞ്ഞത് അതിൽ മൂന്നിലും ആദ്യ മത്സരത്തിൽ അയാൾ സെഞ്ച്വറി കുറിച്ചിട്ടുണ്ട്.
ഓഫ് സൈഡിലൂടെയാണ് ഇംഗ്ലീഷ് ബാറ്റർമാരെ യശസ്വി ഏറ്റവുമധികം പ്രഹരിച്ചത്. അയാൾ സ്‌കോർബോർഡിൽ ചേർത്ത 101 ൽ 90 റൺസും പിറന്നത് ഓഫ് സൈഡിലൂടെയായിരുന്നു. ഇംഗ്ലീഷ് ബോളർമാർ പലവുരു അയാളുടെ ശരീരം ലക്ഷ്യമാക്കി പന്തെറിഞ്ഞ് കൊണ്ടിരുന്നു. വലതു കൈത്തണ്ടയിലെ വേദന ചിലപ്പോഴൊക്കെ അയാള്ർ കടിച്ചമർത്തുന്നത് കാണാമായിരുന്നു. ഒടുവിൽ ഇന്ത്യൻ ജഴ്‌സിയണിഞ്ഞ 20ാം ടെസ്റ്റ് മത്സരത്തിൽ അയാൾ തന്റെ അഞ്ചാം സെഞ്ച്വറി കുറിച്ചു.
അണ്ടർ 19 ലോകകപ്പിൽ രണ്ട് വർഷത്തെ വ്യത്യാസത്തിൽ ഇന്ത്യൻ സംഘത്തിലെ ടോപ് സ്കോറർമാരായ രണ്ട് യങ് സെൻസേഷനുകൾ. ടി20 യുഗത്തിൽ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ നിരയിലെ അനിഷേധ്യ സാന്നിധ്യങ്ങളായി മാറിയവർ. ഇപ്പോഴിതാ ടെസ്റ്റ് ക്രിക്കറ്റിലും അവർ രാജ്യത്തിന്റെ ബാറ്റൺ കയ്യിലേന്തുന്നു. ഹെഡിങ്ലിയിൽ ആദ്യം ദിനം അവസാനിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ചിലർ ഇങ്ങനെ കുറിച്ചു. നോ കോഹ്ലി.. നോ രോഹിത്.. നോ പ്രോബ്ലം ഫോർ ഇന്ത്യ.
content highlight : Shubman Gill era begins in Indian cricket