
ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ 93 വർഷത്തെ ചരിത്രത്തിലെ അപൂർവ്വ നേട്ടം കുറിച്ച് യുവതാരം യശസ്വി ജയ്സ്വാൾ. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും കളിച്ച ആദ്യ ടെസ്റ്റിൽ തന്നെ സെഞ്ച്വറി നേടുന്ന താരമായിരിക്കുകയാണ് ജയ്സ്വാൾ. നവംബർ-ഡിസംബർ മാസങ്ങളിലായി നടന്ന ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ജയ്സ്വാൾ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടിയിരുന്നു. 297 പന്തുകൾ നേരിട്ട് 15 ഫോറും മൂന്ന് സിക്സറും സഹിതം 161 റൺസാണ് അന്ന് ജയ്സ്വാൾ നേടിയത്.
ഇന്നലെ ഇംഗ്ലണ്ടിനെതിരെ ലീഡ്സിൽ ജയ്സ്വാൾ 101 റൺസ് നേടി. 158 പന്തിൽ 16 ഫോറും ഒരു സിക്സറും സഹിതമാണ് ജയ്സ്വാളിന്റെ ഇന്നിങ്സ്. ഇംഗ്ലണ്ടിൽ കളിക്കുന്ന ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് ജയ്സ്വാൾ. മുമ്പ് 1952ല്‍ വിജയ് മഞ്ജരേക്കര്‍ 133 റൺസ്,1982ല്‍ സന്ദീപ് പാട്ടീല്‍ പുറത്താകാതെ 129, 1996ൽ സാൗരവ് ഗാംഗുലി 131, 2014ല്‍ മുരളി വിജയ് 146 എന്നിവരും ഇംഗ്ലണ്ടിൽ ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയിരുന്നു.
അതിനിടെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിലാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒന്നാം ദിവസം മത്സരം നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 359 റൺസെന്ന നിലയിലാണ്. 127 റൺസുമായി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും 65 റൺസുമായി വൈസ് ക്യാപ്റ്റൻ റിഷഭ് പന്തും ക്രീസിൽ തുടരുകയാണ്. കെ എൽ രാഹുൽ 42 റൺസും സംഭാവന ചെയ്തിരുന്നു.
Content Highlights: Yashasvi Jaiswal inked history first time in Indian Cricket history