
ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ടം ക്രിക്കറ്റ് പ്രേമികളെ എന്നും ആവേശത്തിലാക്കാറുമുണ്ട്. എല്ലാ കാലവും ഹൈപ്പിനൊത്ത മത്സരങ്ങള്‍ ഇരുവരും തമ്മില്‍ മാറ്റുരക്കുമ്പോള്‍ സംഭവിക്കാറുണ്ട്.
കഴിഞ്ഞ കുറച്ച് കാലമായി പാകിസ്താനെതിരെ ഇന്ത്യക്ക് വ്യക്തമായ ആധിപത്യമുണ്ടെങ്കിലും മത്സരത്തിന്റെ ആവേശം ഒരിക്കലും ചോരാറില്ല, കഴിഞ്ഞ വര്‍ഷം ഈ ദിവസമാണ് ട്വന്റി-20 ലോകകപ്പ് വേദിയില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയത്. ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി മൈതാനത്ത് വെച്ച് നടന്ന മത്സരത്തില്‍ ഇരു ടീമുകളുടെയും ബൗളര്‍മാരായിരുന്നു മിന്നിതിളങ്ങിയത്.
ടോസ് ലഭിച്ച പാകിസ്താന്‍ അവരുടെ ബൗളിങ്ങിനെ വിശ്വസിച്ച് ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 19 ഓവറില്‍ 119 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. 42 റണ്‍സ് നേടിയ റിഷഭ് പന്തായിരുന്നു ടീമിന്റെ ടോപ് സ്‌കോറര്‍. അക്‌സര്‍ പട്ടേല്‍ 20 ഉം
ക്യാപ്റ്റന്‍ രോഹിത് ശര്‍മ 13 ഉം റണ്‍സ് നേടി.
ടീമിലെ ബാക്കിയാരും രണ്ടക്കം കടക്കാതിരുന്നപ്പോള്‍ ഇന്ത്യ തോല്‍വി മണത്തിരുന്നു. പാകിസ്താനായി പേസര്‍മാര്‍ അഴിഞ്ഞാടുകയായിരുന്നു. നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് ആമിര്‍ രണ്ടും ഷഹീന്‍ അഫ്രീദി ഒരു വിക്കറ്റും സ്വന്തമാക്കി.
120 എന്ന താരതമ്യേനെ ചെറിയ ടാര്‍ഗറ്റ് പിന്തുടരാന്‍ ഇറങ്ങിയ ബാബര്‍ അസമും കൂട്ടരും അനായാസ ജയം സ്വപ്‌നം കണ്ടാണ് ബാറ്റിങ് ക്രിസീലെത്തിയത്. പാകിസ്താൻ്റെ ബാറ്റിങ് ആരംഭത്തില്‍ പാകിസ്താന്‍ ജയിക്കാന്‍ 92 ശതമാനവും ഇന്ത്യ ജയിക്കാന്‍ 8 ശതമാനവുമാണ് സാധ്യത എന്നായിരുന്നു വിൻ പ്രെഡിക്ടറില്‍ കാണിച്ചത്.
ആദ്യ നാല് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ പാകിസ്താന്‍ മുന്നോട്ട് നീങ്ങുകയും ചെയ്തു. എന്നാല്‍ അഞ്ചാം ഓവറിലെ നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ മടക്കി ജസ്പ്രീത് ബുംറ ആദ്യ പ്രഹരമേല്‍പ്പിച്ചു. പിന്നീടെത്തിയ ഉസ്മാന്‍ ഖാനും മുഹമ്മദ് റിസ്വാനും ചേര്‍ന്ന് പാകിസ്താന് വേണ്ടി വിക്കറ്റ് പോകാതെ കളിച്ചു.
എന്നാല്‍ ടീം സ്‌കോര്‍ 57ല്‍ നില്‍ക്കെ ഉസ്മാന്‍ മടങ്ങി. 15 പന്തില്‍ 13 റണ്‍സായിരുന്നു സമ്പാദ്യം. ആക്രമിച്ച് കളിച്ച ഫഖര്‍ സമാനെ (8പന്തില്‍ 13) ഹര്‍ദിക്ക് പാണ്ഡ്യ റിഷഭ് പന്തിന്റെ കയ്യിലെത്തിച്ചു. ടീം സ്‌കോറില്‍ 80ല്‍ നില്‍ക്കെ പതിയെ നീങ്ങിയ റിസ്വാനെ (44 പന്തില്‍ 31) ബുംറ ക്ലീന്‍ ബൗള്‍ഡാക്കി.
റിസ്വാന്‍ മടങ്ങിയപ്പോള്‍ 35 പന്തില്‍ നിന്നും 40 റണ്‍സായിരുന്നു പാകിസ്താന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 33 റണ്‍സെടുക്കാനേ പാകിസ്താന് സാധിച്ചുള്ളു. ഇന്ത്യയുടെ കൃത്യമായ ബൗളിങ്ങിനും മികച്ച ഫീല്‍ഡ് പ്ലേസ്‌മെന്റിനും മുന്നില്‍ റണ്‍സ് കണ്ടെത്താനാകാതെ പാകിസ്താന്‍ ബാറ്റര്‍മാര്‍ വലയുകയായിരുന്നു.
THE LEGACY OF ROHIT SHARMA IN T20 AS A CAPTAIN 🙇
— Johns. (@CricCrazyJohns) June 9, 2025
- Pakistan had 92% in Win Predictor then India won the match in T20I World Cup 2024. pic.twitter.com/gcpIbDPgGk
ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത് ബുംറ നാല് ഓവറില്‍ വെറും 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. ബുംറയായിരുന്നു കളിയിലെ താരം. ഹര്‍ദിക്ക് നാല് ഓവറില്‍ 24 റണ്‍സ് വിട്ടുനല്‍കി രണ്ടും അക്‌സര്‍ പട്ടേല്‍ അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
വിക്കറ്റൊന്നും സ്വന്തമാക്കിയില്ലെങ്കിലും നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മികച്ച സ്‌പെല്ലാണ് സിറാജ് എറിഞ്ഞത്. പാകിസ്താനെ തറപറ്റിച്ച ഇന്ത്യ പിന്നീട് ആ ട്വന്റി-20 ലോകകപ്പും സ്വന്തമാക്കിയിരുന്നു.
Content Highlights- one year of india vs pakistan match in t20 worldcup 2024