
ഇംഗ്ലണ്ട് ലയൺസിനെതിരായ ചതുർദിന അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ എ പൊരുതുന്നു. മൂന്നാം ദിവസം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ എ രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെന്ന നിലയിലാണ്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ എയുടെ ലീഡ് 184 റൺസിലെത്തി. അർധ സെഞ്ച്വറി നേടിയ കെ എൽ രാഹുൽ, ക്യാപ്റ്റൻ അഭിമന്യൂ ഈശ്വരൻ എന്നിവരുടെ ഇന്നിങ്സാണ് ഇന്ത്യ എയ്ക്ക് കരുത്തായത്. സ്കോർ ഇന്ത്യ എ ആദ്യ ഇന്നിങ്സിൽ 348, ഇംഗ്ലണ്ട് ലയൺസ് ഒന്നാം ഇന്നിങ്സിൽ 327. ഇന്ത്യ എ രണ്ടാം ഇന്നിങ്സിൽ നാലിന് 163.
രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എയ്ക്ക് നാല് റൺസെടുത്ത യശസ്വി ജയ്സ്വാളിനെ വേഗത്തിൽ നഷ്ടമായി. എങ്കിലും രാഹുലും ഈശ്വരനും ഫോമിലായതോടെ സ്കോറിങ് മുന്നോട്ട് നീങ്ങി. 51 റൺസെടുത്താണ് രാഹുൽ പുറത്തായത്. അഭിമന്യൂ ഈശ്വരനൊപ്പം രണ്ടാം വിക്കറ്റിൽ 88 റൺസാണ് രാഹുൽ കൂട്ടിച്ചേർത്തത്. പിന്നാലെ കരുൺ നായർ 15 റൺസുമായി പുറത്തായി. 80 റൺസെടുത്ത അഭിമന്യൂ ഈശ്വരന്റെ വിക്കറ്റ് ഇന്ത്യ എയ്ക്ക് നാലാമതായി നഷ്ടപ്പെട്ടു. ഇന്നത്തെ മത്സരം അവസാനിക്കുമ്പോൾ ആറ് റൺസുമായി ധ്രുവ് ജുറേലും ഒരു റൺസുമായി നിതീഷ് കുമാർ റെഡ്ഡിയുമാണ് ക്രീസിൽ.
നേരത്തെ മൂന്നിന് 192 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട് ലയൺസ് മൂന്നാം ദിവസം രാവിലെ ബാറ്റിങ് പുനരാരംഭിച്ചത്. സ്കോർ 219ൽ നിൽക്കെയാണ് ഇംഗ്ലണ്ട് ലയൺസിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 45 റൺസെടുത്ത ജോർദാൻ കോക്സിനെ പുറത്താക്കി ഖലീൽ തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. പിന്നാലെ 229 റൺസിലെത്തിയപ്പോഴേയ്ക്കും ഇംഗ്ലണ്ട് ലയൺസിന് ഏഴ് വിക്കറ്റുകൾ നഷ്ടമായി. നാല് വിക്കറ്റുകളും ഖലീൽ അഹമ്മദാണ് വീഴ്ത്തിയത്.
ഒമ്പതാമനായി ക്രീസിലെത്തിയ ഫർഹാൻ അഹമ്മദ് 24 റൺസും ജോഷ് ടങ് പുറത്താകാതെ 36 റൺസും എഡി ജാക് 16 റൺസുമെടുത്ത് അവസാന വിക്കറ്റുകളിൽ നിർണായക സംഭാവനകൾ നൽകി. ഒമ്പതാം വിക്കറ്റിൽ ഫർഹാൻ അഹമ്മദ്-ജോഷ് ടങ് സഖ്യം 36 റൺസ് കൂട്ടിച്ചേർത്തപ്പോൾ 10-ാം വിക്കറ്റിൽ ജോഷ് ടങ്-എഡി ജാക് സഖ്യം 48 റൺസും കൂട്ടിച്ചേർത്തു. 47 എക്സ്ട്രാ റൺസ് വിട്ടുനൽകിയ ഇന്ത്യ എ ബൗളർമാരും ഇംഗ്ലണ്ട് സ്കോർ ഉയർത്തുന്നതിൽ നിർണായകമായി.
Content Highlights: India A have an edge over England lions in second unofficial test