
ഫ്രഞ്ച് ഓപണ്‍ ടെന്നിസ് സെമിയില്‍ യാനിക് സിന്നറും നൊവാക് ജോക്കോവിച്ചും ഏറ്റുമുട്ടും. റോളണ്ട് ഗാരോസിൽ നടന്ന ക്വാർട്ടർ ഫൈനലിൽ അലക്സാണ്ടർ സ്വെരേവിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് സെർബിയൻ ഇതിഹാസം സെമി ഫൈനലിൽ പ്രവേശിച്ചത്. 38 വയസ്സുകാരനായ ജോക്കോവിച്, മൂന്നാം സീഡായ സ്വെരേവിനെ 4-6, 6-3, 6-2, 6-4 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ 51-ാമത് ഗ്രാൻഡ് സ്ലാം സെമി ഫൈനലാണിത്.
കഴിഞ്ഞ വർഷത്തെ റണ്ണറപ്പായ സ്വെരേവ് ആദ്യ സെറ്റിൽ ജോക്കോവിച്ചിനെ ബ്രേക്ക് ചെയ്തുകൊണ്ട് മികച്ച തുടക്കമാണ് നടത്തിയത്. എന്നാൽ ജോക്കോവിച്ചും പിന്നീട് തിരികെ വന്നു. ഡ്രോപ്പ് ഷോട്ടുകൾ ഉപയോഗിച്ച് സ്വെരേവിനെ തിരിച്ചടിക്കുകയും ചെയ്തു.
രണ്ടാം സെറ്റിന്റെ തുടക്കത്തിൽ ജോക്കോവിച്ച് സ്വെരേവിനെ ബ്രേക്ക് ചെയ്യുകയും 4-1 ന് മുന്നിലെത്തുകയും ചെയ്തതാണ് മത്സരത്തിലെ വഴിത്തിരിവായത്. മൂന്ന് മണിക്കൂറും 17 മിനിറ്റും നീണ്ട പോരാട്ടത്തിന് ശേഷം തന്റെ അഞ്ചാമത്തെ മാച്ച് പോയിന്റിൽ മത്സരം അവസാനിപ്പിച്ചു. ഫ്രഞ്ച് ഓപണിൽ ജോക്കോവിച് സ്വന്തമാക്കുന്ന 101-ാമത് വിജയമാണിത്. കഴിഞ്ഞ വർഷം പാരിസ് ഗെയിംസിൽ ഒളിംപിക് സ്വർണ്ണം നേടിയതും ഇതേ വേദിയിൽ വെച്ചായിരുന്നു.
Content Highlights: Novak Djokovic defeats Alexander Zverev to set up French Open semi-final with Jannik Sinner