'ഞങ്ങള്‍ നിന്നെ അനന്തമായി സ്‌നേഹിക്കുന്നു': വൈകാരിക കുറിപ്പുമായി മെസ്സിയുടെ പങ്കാളി

മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിച്ചതിന് പിന്നാലെ പലകോണുകളില്‍നിന്നും അനവധി വൈകാരികക്കുറിപ്പുകളാണ് വരുന്നത്

'ഞങ്ങള്‍ നിന്നെ അനന്തമായി സ്‌നേഹിക്കുന്നു': വൈകാരിക കുറിപ്പുമായി മെസ്സിയുടെ പങ്കാളി
dot image

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, മെസ്സിയുടെ ഈ അപൂര്‍വ്വ നേട്ടങ്ങളിലും യാത്രയിലും അഭിമാനം പ്രകടിപ്പിച്ചും, മക്കള്‍ക്ക് ഇതെല്ലാം നേരിട്ട് കണ്ട് വളരാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെച്ചും പങ്കാളി ആന്റണെല്ല റൊക്കൂസോ വൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ചു. രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന അവിസ്മരണീയമായ അന്താരാഷ്ട്ര കരിയറിനാണ് തിങ്കളാഴ്ച തിരശ്ശീല വീണത്. ഭാവിയിലെ ഫുട്‌ബോള്‍ ആരാധകര്‍ തലമുറകളോളം ഓര്‍ത്തു വെക്കുന്ന ഒരുപിടി റെക്കോര്‍ഡുകളും ഗോളുകളും ഓര്‍മ്മകളും ബാക്കിയാക്കിയാണ് 39-കാരനായ മെസ്സി കുപ്പായമഴിക്കുന്നത്.

മെസ്സിയുടെ കരിയറിലെ സന്തോഷങ്ങളും തിരിച്ചടികളും നേരിട്ട് കണ്ടതിനെക്കുറിച്ചാണ് ആന്റണെല്ല തന്റെ ഇന്‍സ്റ്റാഗ്രാം കുറിപ്പില്‍ വ്യക്തമാക്കിയത്. മെസ്സിയുടെ പങ്കാളിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ കരിയറിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവതിയാണെന്നും, കളിക്കളത്തിലും പുറത്തും അദ്ദേഹം നല്‍കിയ സംഭാവനകളില്‍ തങ്ങള്‍ക്ക് വളരെയധികം അഭിമാനമുണ്ടെന്നും അവര്‍ കുറിച്ചു. 'ലിയോ, നീ ഈ അധ്യായം ഇത്തരത്തില്‍ അവസാനിപ്പിക്കുന്നത് കാണുമ്പോള്‍ എനിക്ക് വലിയ അഭിമാനമുണ്ട്. ഇത്രയും വര്‍ഷങ്ങള്‍, ഇത്രയധികം നിമിഷങ്ങള്‍, ഒരുപാട് സന്തോഷങ്ങള്‍-അതോടൊപ്പം ഒരുപാട് തിരിച്ചടികളും. നീ വേദന അനുഭവിക്കുന്നതും വീഴുന്നതും വീണ്ടും എഴുന്നേല്‍ക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. കാര്യങ്ങള്‍ വിചാരിച്ചതുപോലെ നടക്കാതിരുന്നപ്പോഴും നീ മുന്നോട്ട് പോകുന്നതും വീണ്ടും ശ്രമിക്കുന്നതും ഞാന്‍ കണ്ടു. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം, നിന്റെ സ്വപ്നങ്ങള്‍ സഫലമാകുന്നതിനും നമ്മുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങള്‍ക്കും സാക്ഷിയാകാന്‍ എനിക്കും ഭാഗ്യമുണ്ടായി' -ആന്റണെല്ല കുറിച്ചു.

'എന്നാല്‍ ഈ കഥയിലത്രയും എന്നെ ആഴത്തില്‍ സ്പര്‍ശിച്ച മറ്റൊരു കാര്യമുണ്ട്; നമ്മുടെ മക്കള്‍ ഇതെല്ലാം നേരിട്ട് കണ്ട് വളര്‍ന്നു എന്നത്. തങ്ങള്‍ക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ക്കായി അവരുടെ അച്ഛന്‍ പോരാടുന്നത്, തോറ്റുകൊടുക്കാന്‍ വിസമ്മതിക്കുന്നത്, അവസാന നിമിഷം വരെ വിശ്വസിക്കുന്നത് എന്നിവ അവര്‍ കണ്ടു. നീ ഇതെല്ലാം നേടുന്നതും ലോകകപ്പ് ഉയര്‍ത്തുന്നതും കാണാന്‍ അവര്‍ അവിടെ ഉണ്ടായിരുന്നു. ഒരുപക്ഷേ എന്നെങ്കിലും അവര്‍ നിന്റെ ഈ വലിയ ചരിത്രത്തിന്റെ വ്യാപ്തി പൂര്‍ണ്ണമായി മനസ്സിലാക്കുമായിരിക്കും. എന്നാല്‍ ഇന്ന്, അവര്‍ക്ക് അവരുടെ അച്ഛനെക്കുറിച്ച് കേവലം അഭിമാനം മാത്രമാണുള്ളത്.'- ആന്റണെല്ല പങ്കുവെച്ചു. 'എനിക്കും നിന്നെയോര്‍ത്ത് അഭിമാനമുണ്ട്. നിന്റെ ഈ യാത്രയെക്കുറിച്ച്, നീ തരണം ചെയ്ത എല്ലാ കാര്യങ്ങളെയും കുറിച്ച്-എല്ലാറ്റിലുമുപരി ഈ ഓരോ നിമിഷത്തിനും പിന്നിലുള്ള ആ നല്ല മനുഷ്യനെക്കുറിച്ച്. നിന്റെ കൂടെ നിന്ന് ഇതെല്ലാം അനുഭവിക്കാന്‍ കഴിഞ്ഞത് എത്ര വലിയ ഭാഗ്യമാണ്! ഞങ്ങള്‍ നിന്നെ അനന്തമായി സ്‌നേഹിക്കുന്നു' എന്നും പറഞ്ഞുകൊണ്ടാണ് ആന്റണെല്ല തങ്ങളുടെ സ്‌നേഹവും പിന്തുണയും വ്യക്തമാക്കുന്ന കുറിപ്പ് അവസാനിപ്പിച്ചത്.

2026 ഫിഫ ലോകകപ്പ് ഫൈനലില്‍ സ്‌പെയിനോട് അര്‍ജന്റീന 0-1 ന് പരാജയപ്പെട്ട് ഒരു മാസത്തിന് ശേഷമാണ് വിരമിക്കല്‍ തീരുമാനം പുറത്തുവരുന്നത്. ഫൈനല്‍ കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷം എഴുതിയതും പിന്നീട് പിതാവിന്റെ വേര്‍പാടിനുശേഷം അന്തിമമാക്കിയതുമായ പ്രസ്താവനയിലാണ് മെസ്സി തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. വലിയ അഭിമാനത്തോടും സമാധാനത്തോടും കൂടിയാണ് ഈ തീരുമാനമെന്നും, പിതാവിന്റെ വിയോഗം അടുത്ത തലമുറയ്ക്ക് വഴിമാറികൊടുക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ തന്നെ കൂടുതല്‍ പ്രേരിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 'ഫൈനലിന് ശേഷമുള്ള ഈ സമയത്തെല്ലാം ഒരുപാട് ആലോചിച്ച ശേഷമാണ് ഞാന്‍ ദേശീയ ടീമില്‍ നിന്ന് വിരമിക്കുകയാണെന്ന കാര്യം എല്ലാവരോടുമായി പറയാന്‍ ആഗ്രഹിക്കുന്നത്. ഉള്ളില്‍ ഇപ്പോഴും വലിയ വിഷമമുണ്ടാക്കുന്ന ഒരു തീരുമാനമാണിത്, എങ്കിലും ഇതാണ് ശരിയായ സമയമെന്ന് ഞാന്‍ മനസ്സിലാക്കുന്നു… ഞങ്ങള്‍ എല്ലാം ജയിച്ച ഈ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ മാത്രമല്ല, അതിനുമുമ്പും ഞാന്‍ എപ്പോഴും എന്റെ പരമാവധി നല്‍കിയിട്ടുണ്ട്. ഈ ജേഴ്‌സിക്ക് വേണ്ടിയും, നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്നതിനും, ഫുട്‌ബോളിലൂടെ ഒരു അര്‍ജന്റീനക്കാരന്‍ എന്ന നിലയില്‍ നിങ്ങളെ അഭിമാനഭരിതരാക്കുന്നതിനും വേണ്ടി ഞാന്‍ എപ്പോഴും പോരാടുകയും എല്ലാം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്' -മെസ്സി പറഞ്ഞു.


'ഇനി അധികം സമയമില്ല, പല അധ്യായങ്ങളും അവസാനിക്കുകയാണ്. ഇത് എന്നെ വളരെ വേദനിപ്പിക്കുന്ന ഒന്നാണ്. ദേശീയ ടീമിന്റെ ഭാഗമാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു, സ്‌നേഹിച്ചിരുന്നു, എപ്പോഴും സ്‌നേഹിക്കുകയും ചെയ്യും. എന്റെ പക്കലുള്ളതെല്ലാം ഞാന്‍ നല്‍കി, ഇനി നല്‍കാന്‍ എന്റെ പക്കല്‍ ഒന്നുമില്ല. കൂടാതെ, ഇവിടെയെത്താന്‍ അര്‍ഹതയുള്ള പ്രതിഭാധനരായ ധാരാളം ചെറുപ്പക്കാര്‍ വരുന്നുണ്ട്. മനോഹരവും എന്നാല്‍ പ്രയാസകരവുമായ ഈ യാത്രയിലുടനീളം ഒപ്പമുണ്ടായിരുന്നതിന് എന്റെ കുടുംബത്തിന് നന്ദി. നമ്മള്‍ ഒരിക്കല്‍ സ്വപ്നം കണ്ട നിമിഷങ്ങള്‍ സഹതാരങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞു എന്ന സമാധാനത്തോടും അഭിമാനത്തോടും കൂടിയാണ് ഞാന്‍ പടിയിറങ്ങുന്നത്. എന്നെ ഒരു അര്‍ജന്റീനക്കാരനാക്കിയതിന് ദൈവത്തിന് നന്ദി. വാമോസ് അര്‍ജന്റീന! ജൂലൈ 21-ന്, ഫൈനല്‍ കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷമാണ് ഞാന്‍ ഈ വാക്കുകള്‍ എഴുതിയത്. ഇന്ന്, എന്റെ അച്ഛന് സംഭവിച്ചതിന് ശേഷം, ഈ തീരുമാനത്തില്‍ ഞാന്‍ മുന്‍പത്തേക്കാള്‍ കൂടുതല്‍ ഉറച്ചുനില്‍ക്കുന്നു' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ (203 മത്സരങ്ങള്‍) കളിക്കുകയും ഏറ്റവും കൂടുതല്‍ ഗോളുകള്‍ (124 ഗോളുകള്‍) നേടുകയും ചെയ്ത താരം എന്ന സമാനതകളില്ലാത്ത അന്താരാഷ്ട്ര റെക്കോര്‍ഡോടെയാണ് മെസ്സി കുപ്പായമഴിക്കുന്നത്. 2006 മുതല്‍ 2026 വരെയുള്ള ആറ് ഫിഫ ലോകകപ്പുകളിലായി 21 ലോകകപ്പ് ഗോളുകള്‍ മെസ്സി നേടിയിട്ടുണ്ട്. ഇതില്‍ 2026 ലോകകപ്പിലെ എട്ട് ഗോളുകളും നാല് അസിസ്റ്റുകളും ഉള്‍പ്പെടുന്നു. 2021 കോപ്പ അമേരിക്ക, 2022 ഖത്തര്‍ ലോകകപ്പ്, 2024 കോപ്പ അമേരിക്ക എന്നിവയിലേക്ക് അര്‍ജന്റീനയെ നയിച്ചത് മെസ്സിയായിരുന്നു. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചെങ്കിലും, മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടി മെസ്സി ക്ലബ് ഫുട്‌ബോളില്‍ തുടര്‍ന്ന് കളിക്കും.

content highlights: "We Love You Infinitely": Antonela Roccuzzo Shares Emotional Post After Lionel Messi's International Retirement

dot image
To advertise here,contact us
dot image