

ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പ് ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പിന്മാറിയതിൻ്റെ കാരണം വ്യക്തമാക്കി പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ. പ്രസാധകരും ഗ്രന്ഥകാരിയുടെ പ്രതിനിധികളും തമ്മിൽ ഒരു പ്രത്യേക വിഷയത്തിൽ ധാരണയിലെത്താൻ കഴിയാതെ വന്നതോടെയാണ് പ്രസിദ്ധീകരണ നടപടികൾ തുടരാൻ സാധിക്കാതെ വന്നതെന്നും പെൻഗ്വിൻ ഇന്ത്യ വ്യക്തമാക്കി. എന്നാൽ തീരുമാനത്തിന് പിന്നിൽ യാതൊരു ബാഹ്യ സമ്മർദവും ഉണ്ടായിട്ടില്ലെന്നും പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ വ്യക്തമാക്കി.
സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലൗ' എന്ന ഓർമക്കുറിപ്പ് പ്രസിദ്ധീകരിക്കാൻ തങ്ങൾ ഏറെ താൽപര്യപ്പെട്ടിരുന്നുവെന്നും സാധാരണ എഡിറ്റോറിയൽ പരിശോധനയ്ക്കിടെയാണ് അഭിപ്രായവ്യത്യാസം ഉടലെടുത്തതെന്നും പെൻഗ്വിൻ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പുസ്തകത്തിൻ്റെ ഇന്ത്യയിലെ പ്രസിദ്ധീകരണം സംബന്ധിച്ച തർക്കം പൂർണമായും എഡിറ്റോറിയൽ നടപടിക്രമത്തിന്റെ ഭാഗമാണെന്നും പെൻഗ്വിൻ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. 'ചില കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്താൻ അവർ സമ്മതിച്ചു. മറ്റ് ചില വിഷയങ്ങളിൽ ഞങ്ങൾ ഗ്രന്ഥകാരിയുടെ നിലപാട് അംഗീകരിക്കുകയും ചെയ്തു. എന്നാൽ, നിർഭാഗ്യവശാൽ, ഒടുവിൽ ഒരു പ്രത്യേക വിഷയത്തിൽ ധാരണയിലെത്താൻ കഴിഞ്ഞില്ല' എന്നാണ് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയുടെ വക്താവ് പല്ലവി നാരായണനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പ് പ്രസിദ്ധീകരിക്കാൻ പ്രസാധക സ്ഥാപനത്തിന് വലിയ താൽപര്യമുണ്ടായിരുന്നുവെന്നും ഏറെ പരിശ്രമിച്ച് സ്വന്തമാക്കിയ പ്രസിദ്ധീകരണാവകാശമായിരുന്നു ഇതെന്നും പല്ലവി നാരായണൻ വ്യക്തമാക്കിയിട്ടുണ്ട്. 'സോണിയ ഗാന്ധിയുടെ വരാനിരിക്കുന്ന ഓർമക്കുറിപ്പിനെക്കുറിച്ച് ഉണ്ടായ ചില തെറ്റായ ധാരണകൾ തിരുത്തേണ്ടത് പ്രധാനമാണെന്ന് ഞങ്ങൾ കരുതുന്നു. പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ ഏറെ താൽപര്യത്തോടെ പ്രസിദ്ധീകരിക്കാൻ ആഗ്രഹിച്ച പുസ്തകമാണിത്. ഏറെ പരിശ്രമിച്ചാണ് ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണാവകാശം ഞങ്ങൾ സ്വന്തമാക്കിയത്' എന്നാണ് പല്ലവി നാരായണൻ്റെ പ്രസ്താവന ഉദ്ധരിച്ച് പിടിഐ വ്യക്തമാക്കുന്നത്.
സാധാരണ എഡിറ്റോറിയൽ നടപടിക്രമത്തിന്റെ ഭാഗമായി കൈയെഴുത്തുപ്രതി വിശദമായി പരിശോധിച്ചിരുന്നുവെന്നും ഇതിനിടെ നിരവധി വിഷയങ്ങൾ ഉന്നയിച്ച് ഗ്രന്ഥകാരിയുടെ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നുവെന്നും പ്രസാധകർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഒരു പ്രത്യേക വിഷയത്തിൽ ധാരണയിലെത്താൻ കഴിയാതെ വന്നതോടെ പ്രസിദ്ധീകരണ നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതായി എന്നാണ് പെൻഗ്വിൻ ഇന്ത്യ വ്യക്തമാക്കുന്നത്. തുടർന്ന് പ്രസിദ്ധീകരണവുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് ഗ്രന്ഥകാരിയുടെ പ്രതിനിധികൾ പ്രസാധകരെ അറിയിക്കുകയായിരുന്നു. ഈ തീരുമാനത്തെ തങ്ങൾ മാനിക്കുന്നുവെന്നും പ്രസാധകർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, പ്രസിദ്ധീകരണ നടപടികൾ തടസപ്പെട്ടതിന് പിന്നിൽ ബാഹ്യ ഇടപെടലോ സമ്മർദമോ ഉണ്ടായിരുന്നെന്ന ആരോപണവും പെൻഗ്വിൻ ഇന്ത്യ തള്ളിയിട്ടുണ്ട്. 'പുസ്തകത്തിന്റെ ഉള്ളടക്കം രഹസ്യസ്വഭാവമുള്ളതും പ്രസിദ്ധീകരണത്തിന് മുമ്പ് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയ്ക്ക് വിധേയവുമാണ്. അതിനാൽ യാതൊരു ബാഹ്യ സമ്മർദവും ഉണ്ടായിട്ടില്ല' എന്നാണ് പെൻഗ്വിൻ ഇന്ത്യ വിശദീകരിച്ചത്. എന്നാൽ തർക്കത്തിന് കാരണമായ വിഷയത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ പ്രസാാധകർ തയ്യാറായില്ല. കരാർ വ്യവസ്ഥകളും ഗ്രന്ഥകാരിയോടുള്ള രഹസ്യാത്മകതയുമായി ബന്ധപ്പെട്ട പ്രതിബദ്ധതയും ചൂണ്ടിക്കാട്ടിയാണ് വിശദാംശങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്ന് പ്രസാധകർ വ്യക്തമാക്കിയത്. 'ഞങ്ങൾ ഒരു കരാറിന് വിധേയരാണ്. ഗ്രന്ഥകാരിയുടെ സ്വകാര്യതയും വിവരങ്ങളുടെ രഹസ്യസ്വഭാവവും ഞങ്ങൾക്ക് പരമപ്രധാനമാണ്. അതിനാൽ ധാരണയിലെത്താൻ കഴിയാതിരുന്നതിന്റെ കാരണം എന്താണെന്ന് ഞങ്ങൾ വെളിപ്പെടുത്തില്ല' എന്നായിരുന്നു പെൻഗ്വിൻ ഇന്ത്യ വിശദീകരിച്ചത്. ഒരു കൈയെഴുത്തുപ്രതിയെ വിമർശനാത്മകമായി വിലയിരുത്തുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും സ്വതന്ത്രമായ എഡിറ്റോറിയൽ തീരുമാനം കൈക്കൊള്ളുകയും ചെയ്യുന്നത് പ്രസാധകരുടെ ഉത്തരവാദിത്തവും കടമയുമാണെന്നും പ്രസാധകർ വ്യക്തമാക്കിയിട്ടുണ്ട്.
എഡിറ്റോറിയൽ മാറ്റങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെ തുടർന്ന് പെൻഗ്വിൻ ഇന്ത്യ സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പ് പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പിന്മാറിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് വിവാദം ശക്തമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ്, മോദി സർക്കാരിന്റെ കാലത്ത് ചൈന ഇന്ത്യൻ പ്രദേശം കൈയടക്കിയതുമായി ബന്ധപ്പെട്ട പരാമർശങ്ങൾ എന്നിവ ഉൾപ്പെടുന്ന ഭാഗങ്ങൾ നീക്കം ചെയ്യാൻ പെൻഗ്വിൻ ഇന്ത്യയ്ക്ക് സമ്മർദമുണ്ടായിരുന്നുവെന്ന് മുൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആരോപിച്ചിരുന്നു. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും പ്രസാധകരുടെ നിലപാടിന് പിന്നിൽ മറ്റെവിടെയെങ്കിലും നിന്നുള്ള സമ്മർദം ഉണ്ടായിരുന്നോ എന്ന സംശയം പ്രകടിപ്പിച്ചിരുന്നു.
സോണിയ ഗാന്ധിയുടെ ജീവിതത്തെക്കുറിച്ചുള്ള അപൂർവമായ വ്യക്തിപരമായ വിവരണങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും ഓർമക്കുറിപ്പെന്നാണ് പ്രതീക്ഷിക്കുന്നത്. യുദ്ധാനന്തര ഇറ്റലിയിലെ ബാല്യകാലം, നെഹ്‌റു-ഗാന്ധി കുടുംബത്തിലേക്കുള്ള വിവാഹം, ഭർത്താവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ വധം, തുടർന്ന് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം തുടങ്ങിയ ജീവിതത്തിലെ നിർണായക ഘട്ടങ്ങൾ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ടെന്നാണ് സൂചന.പുസ്തകത്തിൻ്റെ അന്താരാഷ്ട്ര പതിപ്പ് നവംബർ 10ന് പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ പുസ്തകത്തിന്റെ ഇന്ത്യയിലെ പ്രസിദ്ധീകരണം സംബന്ധിച്ച കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
Content Highlights: Penguin Random House India denies external pressure behind the stalled publication of Sonia Gandhi’s memoir, citing an impasse over a particular issue during the editorial review.