'എനിക്ക് ഇനി നല്‍കാന്‍ ഒന്നുമില്ല'-മെസ്സി: പടിയിറങ്ങുന്നത് എക്കാലത്തെയും മികച്ച താരം

ഫുട്‌ബോള്‍ ജീവതത്തില്‍ എല്ലാം നേടിയാണ് മെസ്സി അര്‍ജന്റീന ജേഴ്‌സി അഴിക്കുന്നത്

'എനിക്ക് ഇനി നല്‍കാന്‍ ഒന്നുമില്ല'-മെസ്സി: പടിയിറങ്ങുന്നത് എക്കാലത്തെയും മികച്ച താരം
dot image

ആരാണ് ഗോട്ട്… ഫുട്‌ബോള്‍ ലോകത്ത് ഏറെക്കാലമായി ചോദ്യമായിരുന്നു ഇത്. പക്ഷെ, ഒരേയൊരുത്തരമേയുള്ളൂ. അര്‍ജന്റീനക്കാരന്‍ ലയണല്‍ മെസ്സിയെന്ന്. കിരീടങ്ങള്‍ കൊണ്ട് അനുഗ്രഹിക്കപ്പെട്ട താരമാണ് അദ്ദേഹം. ലോകകപ്പുള്‍പ്പടെ നേടി അദ്ദേഹത്തിന്റെ ഫുട്‌ബോള്‍ ജീവിതം സമ്പന്നമായിരുന്നു. ഇനിയും ഫുട്‌ബോളില്‍ തുടരാനുള്ള ബാല്യം ഏറെയുണ്ടെന്ന് ലോക വിലയിരുത്തുമ്പോഴാണ് അദ്ദേഹം പടിയിറങ്ങുന്നത്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി അര്‍ജന്റീനയുടെ ഇതിഹാസ നായകന്‍ ലയണല്‍ മെസ്സി പ്രഖ്യാപിച്ചത് ഓഗസ്റ്റ് 31-നാണ്. ചരിത്രം ആ ദിവസം രേഖപ്പെടുത്തപ്പെടുമെന്നുറപ്പ്. ദേശീയ ടീമിനായി ഇനി നല്‍കാന്‍ എനിക്ക് ഒന്നുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മെസ്സി തന്റെ അന്താരാഷ്ട്ര കരിയറിന് തിരശ്ശീലയിടുന്നത്.

തന്റെ ദീര്‍ഘകാലത്തെ അന്താരാഷ്ട്ര പോരാട്ടങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട്, അര്‍ജന്റീനയ്ക്കായി തനിക്ക് നല്‍കാന്‍ സാധിക്കുന്നതിന്റെ പരമാവധി നല്‍കിക്കഴിഞ്ഞുവെന്ന് താരം തുറന്നുപറഞ്ഞു. 'ദേശീയ ടീമിനായുള്ള എന്റെ യാത്ര ഇവിടെ അവസാനിക്കുകയാണ്. എനിക്ക് നല്‍കാന്‍ കഴിയുന്നതെല്ലാം ഞാന്‍ നല്‍കിക്കഴിഞ്ഞു. ടീമിനെ ചാമ്പ്യന്മാരാക്കാന്‍ സാധിച്ചില്ല എന്ന വിഷമത്തോടെ മടങ്ങുന്നത് ഏറെ വേദനാജനകമാണ്' -വിരമിക്കല്‍ കുറിപ്പില്‍ മെസ്സി വ്യക്തമാക്കി. അര്‍ജന്റീനയ്ക്കായി 2021-ല്‍ കോപ്പ അമേരിക്കയും 2022-ല്‍ ഖത്തര്‍ ലോകകപ്പും 2024-ലെ കോപ്പ അമേരിക്ക കിരീടവും നേടി നല്‍കിയ ശേഷമാണ് ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ മെസ്സിയുടെ ഈ പടയിറക്കം.

മെസ്സിയുടെ വിരമിക്കലിന് പിന്നാലെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ വൈകാരിക കുറിപ്പുമായി രംഗത്തെത്തി. മെസ്സിയുടെ പടിയിറക്കം ഫുട്‌ബോള്‍ ലോകത്തിന് തീരാവേദനയാണ്. 'നന്ദി നായകാ, ഞങ്ങള്‍ താങ്കളെ സ്‌നേഹിക്കുന്നു' -മെസ്സിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പറഞ്ഞു. അന്താരാഷ്ട്ര ഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്കായി നല്‍കിയ സമാനതകളില്ലാത്ത സംഭാവനകള്‍ക്ക് നന്ദി രേഖപ്പെടുത്തിയ എഎഫ്എ മെസ്സി ടീമിന് നല്‍കിയ കിരീടനേട്ടങ്ങളും അവിസ്മരണീയ നിമിഷങ്ങളും എന്നും ഓര്‍മ്മിക്കപ്പെടുമെന്നും വ്യക്തമാക്കി. ദേശീയ ടീമിനായി തനിക്ക് നല്‍കാന്‍ കഴിയുന്നതിന്റെ പരമാവധി നല്‍കിക്കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇതിഹാസ താരം ലയണല്‍ മെസ്സി അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയറിന് തിരശ്ശീലയിട്ടത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നല്‍കിയ സ്‌നേഹത്തിന് താരം എല്ലാവര്‍ക്കും നന്ദി പറഞ്ഞു. മൈതാനത്ത് ഇനി ആരാധകരുടെ പിന്തുണ നഷ്ടമാകുമെങ്കിലും, ഇനി മുതല്‍ ദേശീയ ടീമിന്റെ നല്ല സമയത്തും മോശം സമയത്തും പിന്തുണയ്ക്കുന്ന ആരാധകര്‍ക്കിടയില്‍ താനും ഉണ്ടാകുമെന്ന് താരം വ്യക്തമാക്കി. 'ഈ മനോഹരവും എന്നാല്‍ പ്രയാസകരവുമായ യാത്രയില്‍ എപ്പോഴും ഒപ്പമുണ്ടായിരുന്നതിന് എന്റെ കുടുംബത്തിന് നന്ദി. ഒപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച ഓരോ പരിശീലകനും സഹതാരത്തിനും ഡയറക്ടര്‍മാര്‍ക്കും നന്ദി. മായ്ക്കാനാകാത്ത ഓര്‍മ്മകളും നിമിഷങ്ങളുമാണ് ഞാന്‍ കൂടെക്കൊണ്ടുപോകുന്നത്' -മെസ്സി കൂട്ടിച്ചേര്‍ത്തു. 'സഹതാരങ്ങളോടൊപ്പം ചേര്‍ന്ന്, നമ്മള്‍ ഒരിക്കല്‍ സ്വപ്നം കണ്ട നിമിഷങ്ങള്‍ നിങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചുവെന്ന സമാധാനത്തോടും അഭിമാനത്തോടും കൂടിയാണ് ഞാന്‍ മടങ്ങുന്നത്. നിങ്ങളോടൊപ്പം ഇതെല്ലാം അനുഭവിച്ചറിയാന്‍ സാധിച്ചത് വലിയൊരു കാര്യമായിരുന്നു. ഐ ലവ് യൂ!'
'എന്നെ ഒരു അര്‍ജന്റീനക്കാരനാക്കിയതിന് ദൈവത്തിന് നന്ദി. വാമോസ് അര്‍ജന്റീന!. ഫൈനല്‍ കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം, ജൂലൈ 21-നാണ് ഞാന്‍ ഈ വാക്കുകള്‍ എഴുതിയത്. ഇന്ന്, എന്റെ പിതാവിന് സംഭവിച്ചതിന് ശേഷം, മുന്‍പത്തേക്കാള്‍ ഉറച്ച തീരുമാനത്തിലാണ് ഞാന്‍.' അവസാനമായി താരം കുറിച്ചു.

റെക്കോഡുകളുടെ സുല്‍ത്താന്‍
അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരനുമാണ് ക്യാപ്റ്റനായ ലയണല്‍ മെസ്സി. 203 മത്സരങ്ങളില്‍ നിന്ന് 124 ഗോളുകളാണ് താരം നേടിയത്. തെക്കേ അമേരിക്കന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഗോള്‍ വേട്ടക്കാരനും മെസ്സിയാണ്. 2014-ലെ ഫിഫ ലോകകപ്പ് ഫൈനലില്‍ ജര്‍മ്മനിയോട് തോറ്റതടക്കം വര്‍ഷങ്ങളോളം നേരിട്ട തിരിച്ചടികള്‍ക്ക് ശേഷം, 2022-ല്‍ കിലിയന്‍ എംബാപ്പെ നയിച്ച ഫ്രാന്‍സിനെ പരാജയപ്പെടുത്തി മെസ്സി ഫിഫ ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടു. 36 വര്‍ഷത്തിന് ശേഷമുള്ള അര്‍ജന്റീനയുടെ ആദ്യ ലോകകപ്പ് കിരീടവും ആകെ നേടിയ മൂന്നാമത്തെ ലോകകപ്പുമായിരുന്നു അത്. ഇതിനുമുമ്പ്, 28 വര്‍ഷത്തെ അര്‍ജന്റീനയുടെ കിരീട വരള്‍ച്ച അവസാനിപ്പിച്ചുകൊണ്ട് 2021-ല്‍ കോപ്പ അമേരിക്ക നേടുന്നതിലും, 2022 ലോകകപ്പ് വിജയത്തിന് ശേഷം 2024-ലെ അടുത്ത പതിപ്പിലും കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്തുന്നതിലും മെസ്സി നിര്‍ണ്ണായക പങ്ക് വഹിച്ചു. 2016-ലെ കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോട് തോറ്റതിന് ശേഷം മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന് ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറില്‍ അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചു. നിര്‍ണായകമായ ഫൈനല്‍ പോരാട്ടത്തില്‍ മെസ്സി രണ്ട് ഗോളുകള്‍ നേടുകയും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒരു ഗോള്‍ കണ്ടെത്തുകയും ചെയ്തു. നിശ്ചിത സമയത്ത് 3-3ന് സമനിലയിലായ മത്സരം ഷൂട്ടൗട്ടില്‍ 4-2നാണ് അര്‍ജന്റീന സ്വന്തമാക്കിയത്.

Also Read:


2006 മുതല്‍ 2026 വരെയുള്ള ആറ് ഫിഫ ലോകകപ്പുകളില്‍ പങ്കെടുത്ത ഈ ഇതിഹാസ താരം, 34 മത്സരങ്ങളില്‍ നിന്നായി 21 ഗോളുകള്‍ നേടി. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമാണ് മെസ്സി. 22 ഗോളുകള്‍ നേടിയ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയുടെ പേരിലാണ് ഈ റെക്കോര്‍ഡ്. 2026-ലെ ലോകകപ്പില്‍ 8 ഗോളുകളും 4 അസിസ്റ്റുകളും സ്വന്തമാക്കിയ മെസ്സി, ടൂര്‍ണമെന്റിലെ മികച്ച താരങ്ങളില്‍ ഒരാളായി മാറി. അള്‍ജീരിയയ്ക്കെതിരെ തന്റെ കരിയറിലെ ആദ്യ ഫിഫ ലോകകപ്പ് ഹാട്രിക്കും താരം കുറിച്ചു. ജര്‍മ്മന്‍ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ ഏറ്റവും കൂടുതല്‍ ലോകകപ്പ് ഗോളുകള്‍ എന്ന റെക്കോര്‍ഡ് മെസ്സി മറികടന്നിരുന്നെങ്കിലും പിന്നീട് എംബാപ്പെ ഒന്നാം സ്ഥാനം സ്വന്തമാക്കുകയായിരുന്നു. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചെങ്കിലും, മേജര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി മെസ്സി കളി തുടരും.

content highlights: "I Have Nothing Left to Give": Lionel Messi Announces Retirement from International Football

dot image
To advertise here,contact us
dot image