

രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി. 39ാം വയസ്സിലാണ് വിരമിക്കല്‍. അർജന്‍റീനയ്ക്കായി ഇതിഹാസതാരം ഇനി കളിക്കില്ല. സോഷ്യല്‍മീഡിയ പോസ്റ്റിലൂടെയാണ് പ്രഖ്യാപനം. അര്‍ജന്റീനക്കാരനായി ജനിപ്പിച്ചതിന് ദൈവത്തിന് നന്ദിയെന്ന് മെസ്സി കുറിച്ചു.
"ആ ഫൈനലിന് ശേഷം ഇത്രയും നാൾ കടന്നുപോയി, ഒരുപാട് ആലോചിച്ച ശേഷമാണ് ഒടുവിൽ ഞാൻ ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നു എന്ന കാര്യം നിങ്ങളെയെല്ലാം അറിയിക്കാൻ ആഗ്രഹിക്കുന്നത്. വേദനയോടെയും വിഷമത്തോടെയുമാണ് ഈ തീരുമാനമെടുത്തത്, എങ്കിലും ഇതാണ് ശരിയായ സമയം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മൾ എല്ലാം നേടിയെടുത്തപ്പോൾ മാത്രമല്ല, അതിന് മുൻപുള്ള കഠിനമായ കാലങ്ങളിലും ഈ ജേഴ്സിക്ക് വേണ്ടി ഞാൻ എന്റെ സർവ്വസ്വവും നൽകിയിട്ടുണ്ട്. ഫുട്ബോളിലൂടെ നിങ്ങൾക്ക് സന്തോഷം നൽകാനും, ഒരു അർജന്റീനക്കാരൻ എന്നതിൽ നിങ്ങളെ അഭിമാനം കൊള്ളിക്കാനും ഞാൻ എപ്പോഴും പോരാടിയിട്ടുണ്ട്. എന്നെ ഒരുപാട് വേദനിപ്പിക്കുന്ന ഒരു ഘട്ടമാണിത്. ദേശീയ ടീമിന്റെ ഭാഗമായിരിക്കുന്നത് എപ്പോഴും എനിക്ക് പ്രിയപ്പെട്ടതായിരുന്നു, ഇപ്പോഴും അതെ. ഇതിഹാസങ്ങളാകാൻ പോകുന്ന മിടുക്കരായ ഒരുപിടി യുവാക്കൾ നമുക്ക് പിന്നാലെ വരുന്നുണ്ട്, അവർ ഇവിടെ കളിക്കാൻ പൂർണമായും അർഹരാണ്', മെസ്സി കുറിച്ചു.
മൂന്ന് ലോകകപ്പ് ഫൈനലുകളില്‍ അര്‍ജന്റീനയെ നയിച്ച ക്യാപ്റ്റനാണ് മെസ്സി. 2022 ലോകകപ്പ് സ്വന്തമാക്കിയ അര്‍ജന്റീന ടീമിന്റെ നായകനായിരുന്നു. ഇത് മെസ്സിയുടെ കരിയറിലെ ഏറ്റവും മനോഹരമായ അധ്യായമായിരുന്നു. 2014, 2026 ലോകകപ്പ് ഫൈനലുകളിലും എത്തി. ഫുട്‌ബോളില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച താരം മാത്രമല്ല, ഒരു തലമുറയുടെ ഫുട്‌ബോള്‍ സ്വപ്നങ്ങള്‍ക്ക് രൂപം നല്‍കിയ പേരാണ് ലയണല്‍ മെസ്സിയെന്നത്. 207 മത്സരങ്ങളില്‍ 125 ഗോളുകള്‍ സ്വന്തമാക്കി. പന്തിനെ കാലില്‍ ഒട്ടിച്ചുനിര്‍ത്തി പ്രതിരോധനിരകളെ മറികടന്ന് ഗോളിലേക്ക് കുതിക്കുന്ന മെസ്സിയുടെ ഓരോ നീക്കവും ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഒരു കാഴ്ചാവിരുന്നായിരുന്നു.
Content Highlights: Lionel Messi retires from international football