'മെസിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഒരു ഭാഗ്യമാണ്'; രമേശ് ചെന്നിത്തല

മെസിയോടുള്ള തന്റെ കടുത്ത ആരാധന പലപ്പോഴും തുറന്ന് കാട്ടിയിട്ടുള്ള കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവ് കൂടിയാണ് മന്ത്രി രമേശ് ചെന്നിത്തല

'മെസിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഒരു ഭാഗ്യമാണ്'; രമേശ് ചെന്നിത്തല
dot image

2026 ഫിഫ ലോകകപ്പിൽ അൾജീരിയക്കെതിരെ 3-0ത്തിന്റെ വമ്പൻ ജയമായിരുന്നു അർജന്റീന കഴിഞ്ഞ ദിവസം നേടിയിരുന്നത്. ലയണൽ മെസിയുടെ ഹാട്രിക്ക് മികവായിരുന്നു നീലക്കുപ്പായക്കാരുടെ ജയത്തിന് നിർണായകമായിരുന്നത്. ഇപ്പോൾ ആ വമ്പൻ വിജയത്തിന് പിന്നാലെ പ്രശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മെസിയോടുള്ള തന്റെ കടുത്ത ആരാധന പലപ്പോഴും തുറന്ന് കാട്ടിയിട്ടുള്ള കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവ് കൂടിയാണ് മന്ത്രി രമേശ് ചെന്നിത്തല.

'എട്ട് ബാലൺ ഡി ഓർ പുരസ്‌ക്കാരങ്ങൾ എന്നത് ആർക്കെങ്കിലും ചിന്തിക്കാൻ ആകുമായിരുന്നോ? എന്നാൽ മെസി അത് നേടി. ലോകകിരീടം ഇല്ലാത്ത ലോകരാജാവ് എന്ന പരിഹാസം നാല് വർഷം മുമ്പ് അദ്ദേഹം അവസാനിപ്പിച്ചു. ഇപ്പോഴിതാ വീണ്ടും ചരിത്രം! ഇന്നത്തെ മത്സരം ഒന്ന് നോക്കൂ. ആറ് ലോകകപ്പിൽ കളിക്കുന്ന ആദ്യത്തെ താരമായി മെസി മാറിയിരിക്കുന്നു. ലോകകപ്പിൽ ഏറ്റവും അധികം ഗോൾ നേടിയ താരമായി മാറി അദ്ദേഹം. ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയാണ് മെസ്സിക്കൊപ്പം ഈ റെക്കോഡ് പങ്കിട്ടിരിക്കുന്നത്. ഒടുവിൽ ഇതാ ലോകകപ്പിൽ ഹാട്രിക്! സർവ്വം മെസിമയം', രമേശ് ചെന്നിത്തല കുറിച്ചു.

മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഒരു ഭാഗ്യമാണെന്നും, ഇനിയെന്ത് എന്ന ചോദ്യം വരുമ്പോഴൊക്കെ മെസ്സി, മനുഷ്യസാധ്യമായത് എന്ന നിർവചനം തിരുത്തിക്കുറിച്ചിരുന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. 'മെസിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഒരു ഭാഗ്യമാണ്. കളി തുടങ്ങിയിട്ടേയുള്ളൂ', ചെന്നിത്തല പറഞ്ഞുവച്ചു.

Content highlight: Ramesh Chennithala praising Lionel Messi's performance against Algeria in FIFA World Cup 2026

dot image
To advertise here,contact us
dot image