
മേജർ ലീഗ് സോക്കറിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ വിജയവുമായി ഇന്റർ മയാമി. രണ്ട് ഗോളും രണ്ട് അസിസ്റ്റുകളുമായി തിളങ്ങിയ ഇതിഹാസ താരം ലയണൽ മെസ്സിയുടെ മികവാണ് മയാമിയുടെ വിജയത്തിന് പിന്നിൽ. കൊളംബസ് ക്രൂവിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് മയാമി വിജയിച്ചത്. ടാഡിയോ അല്ലെൻഡെ, ലൂയിസ് സുവാരസ്, ഫാഫ പിക്കോൾട്ട് എന്നിവരും മയാമിക്കായി വലചലിപ്പിച്ചു.
മത്സരത്തിന്റെ 13-ാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ പിറന്നു. ലയണൽ മെസ്സിയുടെ അസിസ്റ്റിൽ അർജന്റീനയിൽ നിന്നുള്ള താരം കൂടിയായ ടാഡിയോ അല്ലെൻഡെയാണ് ആദ്യ ഗോൾ നേടിയത്. 15-ാം മിനിറ്റിൽ മെസ്സിയുടെ ആദ്യ ഗോൾ പിറന്നു. ഗോൾ പോസ്റ്റിന് പുറത്ത് കിട്ടിയ പന്ത് ഇടംകാൽ കൊണ്ട് തട്ടി മെസ്സി വലയിലാക്കി. തൊട്ടുപിന്നാലെ 24-ാം മിനിറ്റിലും മെസ്സി വലചലിപ്പിച്ചു. ആദ്യ പകുതി പിന്നിടുമ്പോൾ എതിരില്ലാത്ത മൂന്ന് ഗോളിന് മെസ്സിയും സംഘവും മുന്നിലായിരുന്നു.
രണ്ടാം പകുതിയിൽ 58-ാം മിനിറ്റിൽ സീസർ റുവൽകാബ കൊളംബസ് ക്രൂവിനായി ആദ്യ ഗോൾ നേടി. എന്നാൽ മെസ്സിയെയും സംഘത്തെയും തടയാൻ ഈ ഗോൾ പോരായിരുന്നു. 64-ാം മിനിറ്റിൽ ലൂയിസ് സുവാരസ് വലചലിപ്പിച്ചു. പിന്നാലെ 89-ാം മിനിറ്റിൽ മെസ്സിയുടെ രണ്ടാമത്തെ അസിസ്റ്റിൽ ഫാഫ പിക്കോൾട്ട് വലകുലുക്കിയതോടെ മയാമിയുടെ വിജയം കൂടുതൽ ആധിപത്യപരമായി.
വിജയത്തോടെ മേജർ ലീഗ് സോക്കർ പോയിന്റ് ടേബിളിൽ ഇന്റർ മയാമി മൂന്നാം സ്ഥാനത്തേയ്ക്ക് ഉയർന്നു. 16 മത്സരങ്ങളിൽ നിന്ന് എട്ട് വിജയവും അഞ്ച് സമനിലയും മൂന്ന് തോൽവിയും ഉൾപ്പെടെ 29 പോയിന്റാണ് മയാമി നേടിയിരിക്കുന്നത്.
Content Highlights: Messi strikes double, Inter Miami defeated 5–1 Columbus Crew