

ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ് സി ഗോവയെ പരാജയപ്പെടുത്തി ജംഷഡ്‍പൂര്‍ എഫ് സി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ജംഷഡ്‍പൂരിന്‍റെ വിജയം. ആദ്യ പകുതി അവസാനിക്കും മുമ്പുള്ള ഇഞ്ച്വറി ടൈമിൽ 47-ാം മിനിറ്റിൽ എഫ് സി ഗോവയാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. അർമാൻഡോ സാദിക്കു ഗോവൻ സംഘത്തിനായി വലചലിപ്പിച്ചു. 74-ാം മിനിറ്റിൽ ഹാവിയർ സിവേരിയോയുടെ പെനാൽറ്റിയിലൂടെ ജംഷഡ്പൂർ ഒപ്പമെത്തി. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ 94-ാം മിനിറ്റിൽ ജോർദാൻ മറൈയാണ് ജംഷഡ്പൂരിന്റെ വിജയഗോൾ നേടിയത്. ഇന്റർകോണ്ടിനൽ കപ്പിൽ ഇന്ത്യൻ ടീമിന്റെ പരാജയം നേരിട്ടുവന്ന പുതിയ പരിശീലകൻ മനോലോ മാർക്വെസിന് ഐഎസ്എല്ലിലും രക്ഷയില്ല. ഇന്ത്യൻ ദേശീയ ടീമിനെ കൂടുതെ മനോലോ മാർക്വെസ് ഐഎസ്എൽ ക്ലബ് എഫ് സി ഗോവയെയും പരിശീലിപ്പിക്കുന്നു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോവൻ താരങ്ങളായ ഉദാന്ത സിങ്, കാൾ മക്ഹഗ് എന്നിവർ മികച്ച പ്രകടനം നടത്തി. ആദ്യ പകുതി പിരിയും മുമ്പ് തന്നെ സാദിക്കുവിലൂടെ ഒരു ഗോളിന് മുന്നിലെത്താനും ഗോവയ്ക്ക് കഴിഞ്ഞു. എന്നാൽ രണ്ടാം പകുതി ജംഷഡ്‍പൂരിന്റെ തിരിച്ചടിയ്ക്കുള്ളതായിരുന്നു.
മത്സരം അവസാനിക്കാൻ 15 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് ജംഷഡ്‍പൂര്‍ എഫ് സി സമനില പിടിച്ചത്. പിന്നാലെ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുമെന്ന് തോന്നിയപ്പോൾ ജംഷഡ്‍പൂര്‍ രണ്ടാം ഗോൾ വലയിലാക്കി. ഇത്തവണ ജോർദാൻ മറൈയാണ് ഖാലിദ് ജമീൽ പരിശീലകനായ ടീമിനായി ഗോൾവല ചലിപ്പിച്ചത്. അവശേഷിച്ച മൂന്ന് മിനിറ്റിൽ സമനില പിടിക്കാനുള്ള ശ്രമങ്ങൾ ഗോവ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതോടെ ജംഷഡ്‍പൂര്‍ ഗോവയ്ക്കെതിരെ വിജയം നേടി.