

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്‍റെ ഒന്നാം ദിനം ഗ്രൗണ്ടില്‍ നാടകീയ രംഗങ്ങള്‍. ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാളും ശ്രീലങ്കൻ പേസർ അസിത ഫെർണാണ്ടോയും തമ്മിൽ അടിപിടിയുടെ വക്കിലെത്തി.
ഹാട്രിക് ബൗണ്ടറി നേടിയതിന് പിന്നാലെ അസിതയുടെ പന്തിൽ ഔട്ടായി മടങ്ങുമ്പോഴാണ് തിരിച്ചുവന്ന് ജയ്സ്വാൾ അസിതയെ തലകൊണ്ട് ഇടിക്കുന്നതിന് തൊട്ടടുത്തെത്തിയത്. അസിതയുടെ തലയില്‍ തലകൊണ്ട് തൊട്ടെങ്കിലും ലങ്കൻ താരങ്ങള്‍ ഇടപെട്ട് ജയ്സ്വാളിനെ പിന്തിരിപ്പിക്കുകയായിരുന്നു.
Conflict between jaiswal and SL players pic.twitter.com/96B5HPsJtJ
— GOAT¹⁸ 🇬🇧 (@SaviorKohli) August 23, 2026
മത്സരത്തിലെ 17-ാം ഓവറിൽ അസിതയ്ക്കെതിരെ തുടർച്ചയായി മൂന്ന് ഫോറുകൾ അടിച്ച ജയ്‌സ്വാൾ അര്‍ധസെഞ്ചുറിയിലേക്ക് കുതിക്കുമ്പോഴായിരന്നു അതേ ഓവറിലെ അവസാന പന്തിൽ ഇൻസൈഡ് എഡ്ജ് ആയി ബൗൾഡായി മടങ്ങിയത്.
പുറത്തായ ശേഷം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്ന ജയ്‌സ്വാളിന് അസിത നല്‍കിയ യാത്രയയപ്പ് ആണ് ഇന്ത്യൻ ഓപ്പണറെ പ്രകോപിപ്പിച്ചത്. തിരിഞ്ഞുനടന്ന് അസിതയോട് ജയ്‌സ്വാൾ തർക്കിച്ചു. ശ്രീലങ്കൻ ക്യാപ്റ്റൻ ധനഞ്ജയ ഡി സിൽവ ഇടപെട്ടാണ് ഇരുതാരങ്ങളെയും പിടിച്ചുമാറ്റിയത്. പക്ഷെ ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മത്സരത്തിൽ 56 ഓവർ പിന്നിടുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് നേടിയിട്ടുണ്ട്. ശുഭ്മാൻ ഗിൽ അർധ സെഞ്ച്വറി നേടി പുറത്തായി. 50 റൺസാണ് താരം നേടിയത്. ജയ്‌സ്വാൾ 45 റൺസെടുത്തും കെ എൽ രാഹുൽ 18 റൺസെടുത്തും പുറത്തായി. 78 റൺസുമായി ദേവ്ദത്ത് പടിക്കലും മൂന്ന് റൺസുമായി റിഷഭ് പന്തുമാണ് ക്രീസിൽ.
content highlights: yashasvi jaiswal asitha fernando heated argument ind vs sl 2nd test