

സൂര്യകുമാർ യാദവിനെ ഇന്ത്യൻ ടി20 ടീം നായകസ്ഥാനത്തു നിന്ന് നീക്കാൻ തീരുമാനിച്ചതിന് പിന്നാലെ അടുത്ത നായകന്‍ ആരാകണമെന്നതിനെക്കുറിച്ച് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. മലയാളി താരം സഞ്ജു സാംസൺ സൂര്യയുടെ പിന്‍ഗാമിയായി ഇന്ത്യയുടെ അടുത്ത നായകനാകണം എന്നാണ് ഗൗതം ഗംഭീറിന്‍റെ നിലപാട്.
എന്നാൽ സഞ്ജുവിന്‍റെ സ്ഥിരതയില്‍ ഇപ്പോഴും സംശയമുള്ള സെലക്ഷൻ കമ്മിറ്റിക്ക് ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കാനാണ് താൽപര്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൗതം ഗംഭീറിന്‍റെ ശക്തമായ പിന്തുണയുണ്ടെങ്കിലും വിക്കറ്റ് കീപ്പര്‍മാരായ സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരെ നായകസ്ഥാനത്തേക്ക് പരിഗണിക്കാൻ ബിസിസിഐ സെലക്ടർമാർ തയ്യാറല്ല.
ഇരുവർക്കും അന്താരാഷ്ട്ര തലത്തിൽ ദീർഘകാലം ഒരേ ഫോമിൽ തുടരാൻ സാധിക്കുമോ എന്ന കാര്യത്തിൽ സെലക്ടർമാർക്ക് ഇപ്പോഴും സംശയമുണ്ട്. ഇതോടെ ക്യാപ്റ്റൻസി ചർച്ചകൾ ശ്രേയസ് അയ്യർ, തിലക് വർമ്മ എന്നിവരിലേക്ക് മാത്രമായി ചുരുങ്ങുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവിൽ ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ ആദ്യ ചോയ്സ് ശ്രേയസ് അയ്യർ ആണ്. ദീർഘകാലമായി ഏകദിന, ടി20 നായകസ്ഥാനത്തേക്ക് അഗാർക്കർ മനസ്സിൽ കണ്ട പേരും ശ്രേയസിന്‍റേതാണ്. എന്നാൽ ശ്രേയസിനെ ക്യാപ്റ്റനാക്കുന്നതിൽ കോച്ച് ഗംഭീറിന് കടുത്ത 'വിയോജിപ്പുണ്ടെന്നാണ് സൂചന.
സഞ്ജുവിനെയും ഇഷാന്‍ കിഷനെയും പരിഗണിച്ചില്ലെങ്കില്‍ 23-കാരൻ തിലക് വർമ്മ മാത്രമാകും ശ്രേയസിന് വെല്ലുവിളിയായി രംഗത്തുണ്ടാകുക. ടി20 ലോകകപ്പിൽ ലോവർ മിഡിൽ ഓർഡറിൽ തിലക് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. മുംബൈ ഇന്ത്യൻസിന്‍റെ അടുത്ത നായകനായും തിലകിനെ പരിഗണിക്കുന്നുണ്ട്. ദീർഘകാലത്തേക്ക് ടീമിനെ നയിക്കാൻ കെൽപുള്ള ഒരു ക്യാപ്റ്റനെയാണ് ബിസിസിഐ നോക്കുന്നതെങ്കിൽ തിലകിന് നറുക്ക് വീണേക്കാം.
content highlights:; gautam gambhir backs sanju samson ajit-agarkar supports shreyas iyer for india t20 captaincy