

ഐപിഎൽ 2026 ൽ മത്സരങ്ങൾക്ക് ഭീഷണിയായി മഴ മാറുകയാണ്. മിനിയാന്ന് പഞ്ചാബ് കിങ്‌സ്- കൊൽക്കത്ത നെറ്റ് റൈഡേഴ്‌സ് മത്സരം മഴ മൂലം ഉപേക്ഷിച്ചതിന് പിന്നാലെ ഇന്നലെയും മഴ കളി തടസ്സപെടുത്തി. രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരം 11 ഓവറാക്കി ചുരുക്കിയാണ് നടന്നത്.
തുടര്‍ച്ചയായി മഴ ഭീഷണിയാകുന്ന സാഹചര്യത്തില്‍ മത്സരങ്ങള്‍ ഉപേക്ഷിക്കുന്നതും ഓവറുകള്‍ വെട്ടിക്കുറയ്ക്കുന്നതും സംബന്ധിച്ച കര്‍ശന നിയമങ്ങള്‍ എന്തൊക്കെയെന്ന് അറിയാം. ഒരുമത്സരം പൂര്‍ത്തിയായി എന്ന് കണക്കാക്കണമെങ്കില്‍ ഇരു ടീമുകളും കുറഞ്ഞത് അഞ്ച് ഓവര്‍ വീതമെങ്കിലും ബാറ്റ് ചെയ്തിരിക്കണം. ഇതിനായി ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും പ്ലേ ഓഫ് ഘട്ടത്തിലും വ്യത്യസ്തമായ സമയക്രമങ്ങളാണുള്ളത്.
ഐപിഎല്‍ നിയമാവലി അനുസരിച്ച് ഒരു സാധാരണ മത്സരത്തിന്റെ ആകെ സമയം 170 മിനിറ്റാണ്. എന്നാല്‍ മഴയോ മറ്റ് കാരണങ്ങളോ മൂലം കളി തടസ്സപ്പെട്ടാല്‍, ഓരോ ലീഗ് മത്സരത്തിനും പരമാവധി 60 മിനിറ്റ് വരെ 'അധിക സമയം' അനുവദിച്ചിട്ടുണ്ട്. ഈ ഒരു മണിക്കൂര്‍ അധിക സമയം ഉപയോഗപ്പെടുത്തിയും കളി തുടങ്ങാന്‍ സാധിച്ചില്ലെങ്കില്‍ മാത്രമേ ഓവറുകള്‍ വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ച് അംപയര്‍മാര്‍ തീരുമാനമെടുക്കൂ.
രാത്രി 7:30-ന് ആരംഭിക്കുന്ന വൈകുന്നേരത്തെ മത്സരങ്ങള്‍ സാധാരണ നിലയില്‍ 10:50-ഓടെ അവസാനിക്കേണ്ടതാണ്. എന്നാല്‍ മഴ മൂലം കളി വൈകിയാല്‍ 60 മിനിറ്റ് അധിക സമയം കൂടി ചേര്‍ത്ത് രാത്രി 11:50 വരെ അഞ്ച് ഓവര്‍ മത്സരം പൂര്‍ത്തിയാക്കാന്‍ കാത്തിരിക്കാം. ഈ സമയപരിധിക്കുള്ളില്‍ ഇരു ടീമുകള്‍ക്കും അഞ്ച് ഓവര്‍ വീതം കളിക്കാന്‍ സാധിക്കില്ല എന്ന് ഉറപ്പായാല്‍ മത്സരം ഉപേക്ഷിക്കുകയും ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം നല്‍കുകയും ചെയ്യും.
ലീഗ് ഘട്ടത്തെ അപേക്ഷിച്ച് പ്ലേ ഓഫ് മത്സരങ്ങള്‍ക്കും ഫൈനലിനും കൂടുതല്‍ സമയം അനുവദിക്കാറുണ്ട്. ഇത്തരം നിര്‍ണ്ണായക മത്സരങ്ങളില്‍ വിജയികളെ കണ്ടെത്തേണ്ടത് അനിവാര്യമായതിനാല്‍ 120 മിനിറ്റ് അധിക സമയം ലഭ്യമാണ്. ഇത് പ്രകാരം പുലര്‍ച്ചെ 12:50 വരെ അഞ്ച് ഓവര്‍ മത്സരം നടത്താന്‍ കാത്തിരിക്കാം.
ഇതിനും സാധിച്ചില്ലെങ്കില്‍ സൂപ്പര്‍ ഓവറിലൂടെ വിജയിയെ തീരുമാനിക്കും. സൂപ്പര്‍ ഓവറും നടന്നില്ലെങ്കില്‍ പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ടീമിനെ വിജയികളായി പ്രഖ്യാപിക്കും.
Content highlights:ipl-rain-rules-group-stage-points-division-dls-method