

ഇത്തവണത്തെ ഐപിഎൽ സീസണിൽ രോഹിത് ശർമയെ ഇംപാക്ട് സബ്സ്റ്റിറ്റിയൂട്ടായി ഉപയോഗിക്കില്ലെന്ന് മുംബൈ ഇന്ത്യൻസ് മുഖ്യ പരിശീലകൻ മഹേള ജയവർധനെ. ചൊവ്വാഴ്ച ഒരു ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ സീസണിൽ രോഹിത്തിനെ ഇംപാക്ട് സബ്സ്റ്റിറ്റിയൂട്ടായി ഇറക്കിയതിനു പിന്നിലെ കാരണവും ജയവർധനെ വ്യക്തമാക്കി.
2025 ഐപിഎൽ സീസണിൽ രോഹിത്തിന് ചില ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാലും അതിനാൽ തന്നെ അദ്ദേഹത്തിന്റെ ജോലിഭാരം നിയന്ത്രിക്കേണ്ടി വന്നതിനാലുമാണ് ഇംപാക്ട് സബ്സ്റ്റിറ്റിയൂട്ടായി ഇറക്കിയത്. ടീമിന്റെ നായകസ്ഥാനം ഹാർദിക് പാണ്ഡ്യയിലേക്ക് മാറുന്ന ഘട്ടം കൂടിയായിരുന്നു അത്. ഈ വർഷം രോഹിത്തിനെ കൂടുതൽ സമയം മൈതാനത്ത് നിലനിർത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും രോഹിത് ടീമിലുണ്ടാകുന്നത് വലിയ സ്വാധീനം ചെലുത്തുമെന്നും ജയവർധനെ പറഞ്ഞു.
അതേസമയം ടീമിലെ ഓൾറൗണ്ടർമാരുടെ സാന്നിധ്യം അനുസരിച്ചും മത്സര സാഹചര്യങ്ങൾക്കനുസരിച്ചുമായിരിക്കും ഏതൊക്കെ താരങ്ങളെ കളത്തിലിറക്കണം എന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈ ഇന്ത്യൻസ് ടീമിലെ ഭൂരിഭാഗം താരങ്ങളും ഓൾറൗണ്ടർമാരാണ്. രോഹിത് ശർമ, സൂര്യകുമാർ യാദവ് എന്നിവർ മാത്രമാണ് നിലവിൽ ഓൾറൗണ്ടർമാരല്ലാത്ത പ്രമുഖ താരങ്ങൾ.
അതിനാൽ എതിർ ടീമിനെയും മത്സര സാഹചര്യങ്ങളെയും അടിസ്ഥാനമാക്കി മാത്രമേ ഇംപാക്ട് പ്ലെയർ നിയമം എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കുകയുള്ളൂ എന്നും കോച്ച് സൂചിപ്പിച്ചു.
Content Highlights: rohit sharma impact player ipl 2026 mumbai indians coach clarification