

ടി20 ലോകകപ്പിൽ ഇന്ത്യ കിരീടമുയർത്തിയത് ദക്ഷിണാഫ്രിക്കയുടെ മണ്ടത്തരം മൂലമായെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ടൂർണമെന്‍റിലെ ഏറ്റവും കരുത്തരായ ടീമായ ഇന്ത്യയെ തുടക്കത്തിലെ പുറത്താക്കാനുള്ള സുവര്‍ണാവസരം ദക്ഷിണാഫ്രിക്ക പാഴാക്കിയെന്നാണ് വോണിന്‍റെ വിമർശനം.
സൂപ്പർ 8 ഘട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മത്സരത്തിൽ ദക്ഷിണാഫ്രിക്ക തോറ്റിരുന്നെങ്കിൽ ഇന്ത്യ സെമി കാണാതെ പുറത്താകുമായിരുന്നുവെന്ന് വോൺ ചൂണ്ടിക്കാട്ടി. 'ഈ ടൂർണമെന്‍റിലെ ഏറ്റവും മണ്ടൻ ടീം ഏതാണെന്ന് ചോദിച്ചാൽ ഞാൻ പറയും അത് ദക്ഷിണാഫ്രിക്കയാണെന്ന്. സൂപ്പർ 8-ൽ അവർ വെസ്റ്റ് ഇൻഡീസിനോട് തോറ്റിരുന്നെങ്കിൽ ഇന്ത്യ ടൂർണമെന്‍റിന് പുറത്താകുമായിരുന്നു. ഇന്ത്യ എന്ന വമ്പൻ ശക്തിയെ തടയാനുള്ള ഏക വഴി അതായിരുന്നു. കിരീടം നേടണമെങ്കിൽ ഏറ്റവും മികച്ച ടീമിനെ നേരത്തെ തന്നെ പുറത്താക്കുകയാണ് ബുദ്ധിയുള്ളവര്‍ ചെയ്യേണ്ടത്', വോൺ കൂട്ടിച്ചേർത്തു.
സൂപ്പർ 8-ൽ ഇന്ത്യ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റിരുന്നു. സിംബാബ്‌വെക്കെതിരെയും വെസ്റ്റ് ഇൻഡീസിനെതിരെയും ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് സെമി സാധ്യത ഉണ്ടായിരുന്നുള്ളൂ. എന്നാൽ ദക്ഷിണാഫ്രിക്ക വിൻഡീസിനെ തോൽപ്പിച്ചതോടെ ഇന്ത്യയുടെ പാത എളുപ്പമായി. ഇന്ത്യ സിംബാബ്‌വെയെയും വെസ്റ്റ് ഇൻഡീസിനെയും തോൽപ്പിച്ച് സെമിയിലേക്ക് മുന്നേറി.
. ഇന്ത്യയെ പുറത്താക്കാൻ ലഭിച്ച ആ സുവർണ്ണാവസരം ദക്ഷിണാഫ്രിക്ക കളഞ്ഞുകുളിച്ചെന്നും, അതുകൊണ്ടാണ് ഇന്ത്യ സ്വന്തം മണ്ണിൽ തുടർച്ചയായ രണ്ടാം കിരീടം ചൂടി ചരിത്രം കുറിച്ചതെന്നും വോൺ കൂട്ടിച്ചേർത്തു.
ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് പരാജയപ്പെടുത്തിയാണ് ചാമ്പ്യന്മാരായത്. ടൂർണമെന്‍റിൽ അപരാജിതരായി സെമിയിലെത്തിയിട്ടും ദക്ഷിണാഫ്രിക്ക സെമിയിൽ ന്യൂസിലൻഡിനോട് തോറ്റ് പുറത്തായി.
Content Highlights:michael vaughan slams south africa for not eliminating india