

2003-04 ലെ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ബ്രിസ്ബേൻ ടെസ്റ്റിൽ ഇന്ത്യൻ ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറെ പുറത്താക്കിയ തീരുമാനം തെറ്റായിരുന്നുവെന്ന് വിന്‍ഡീസിന്റെ മുന്‍ അമ്പയര്‍ സ്റ്റീവ് ബക്നര്‍. 22 വർഷങ്ങൾക്ക് ശേഷം ബക്നർ തന്റെ തെറ്റ് തുറന്നുസമ്മതിക്കുമ്പോൾ ക്രിക്കറ്റ് മൈതാനത്തെ എക്കാലത്തെയും വലിയ വിവാദ തീരുമാനങ്ങളിലൊന്നിന്റെ പിന്നിലെ സത്യം ഒടുവില്‍ വെളിപ്പെട്ടിരിക്കുകയാണ്. 79-ാം വയസ്സില്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് അമ്പയേഴ്സ് അസോസിയേഷനോട് സംസാരിക്കവെയാണ് അദ്ദേഹം ഈ തുറന്നുപറച്ചിൽ നടത്തിയത്.
'സച്ചിന് ടെണ്ടുല്‍ക്കറെ അന്ന് എല്‍ബിഡബ്ല്യു നല്കി പുറത്താക്കിയത് ഒരു തെറ്റായിരുന്നു എന്ന് എനിക്കറിയാം. ഇന്നും ആളുകള്‍ അതിനെക്കുറിച്ച് സംസാരിക്കുന്നു. ജീവിതത്തില്‍ തെറ്റുകള്‍ സംഭവിക്കാം, അത് ഞാന്‍ അംഗീകരിക്കുകയും ചെയ്യുന്നു', സ്റ്റീവ് ബക്നര്‍ പറഞ്ഞു.
2003-ലെ ഇന്ത്യയുടെ ഓസ്ട്രേലിൻ പര്യടനത്തിനിടെയായിരുന്നു വിവാദപരമായ സംഭവം. ഗാബയിൽ നടന്ന ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിലായിരുന്നു ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ച് സച്ചിന്റെ പുറത്താകുന്നത്. സച്ചിന് മൂന്ന് റണ്‍സുമായി ക്രീസില്‍ നില്ക്കുന്നു. ഓസ്ട്രേലിയന്‍ പേസര്‍ ജേസണ്‍ ഗില്ലസ്പിയായിരുന്നു ബോളര്‍. ഗില്ലസ്പി എറിഞ്ഞ ഗുഡ് ലെങ്ത് പന്ത് അപ്രതീക്ഷിതമായി ബൗണ്‍സ് ചെയ്തു. സച്ചിന് പന്ത് ലീവ് ചെയ്യാനായി ബാറ്റ് ഉയര്‍ത്തിയെങ്കിലും പന്ത് തൈ പാഡില്‍ വന്നു തട്ടി.
പന്ത് സ്റ്റമ്പിന് മുകളിലൂടെ പോകുമെന്ന് വ്യക്തമായിരുന്നിട്ടും ഓസീസ് താരങ്ങളുടെ അപ്പീലിന് പിന്നാലെ ബക്നര്‍ വിരലുയര്‍ത്തി. റീപ്ലേകളില്‍ പന്ത് സ്റ്റമ്പിന് വളരെ മുകളിലൂടെയാണ് പോകുന്നതെന്ന് കണ്ട ലോകം ആ അമ്പയറിങ് തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചു. കമന്ററി ബോക്സിലുണ്ടായിരുന്ന ടോണി ഗ്രേഗ് ഇതിനെ 'ഭയാനകമായ തീരുമാനം' എന്നാണ് വിശേഷിപ്പിച്ചത്.
Content Highlights: Umpire Steve Bucknor Admits His 'Mistake' After 22 Years, Recalls Controversial Sachin Tendulkar LBW Decision