

വീണ്ടും ചരിത്രം കുറിച്ചിരിക്കുകയാണ് ലോക ക്രിക്കറ്റിലെ അട്ടിമറി വീരന്മാരായ നേപ്പാൾ. 2026 ടി20 ലോകകപ്പിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ സ്കോട്ലൻഡിനെ ഏഴ് വിക്കറ്റിന് തകർത്ത് നേപ്പാൾ പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു. 2014ലെ ലോകകപ്പിന് ശേഷം ഒരു പ്രധാന ഐസിസി ടൂർണമെന്റിൽ നേപ്പാൾ നേടുന്ന ആദ്യ വിജയമാണിത്.
ചരിത്രമുറങ്ങുന്ന മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ പതിനായിരക്കണക്കിന് നേപ്പാൾ ആരാധകരെ സാക്ഷിയാക്കിയായിരുന്നു ഈ ഐതിഹാസിക വിജയം. ഗ്രൂപ്പിൽ രണ്ട് പോയന്റ് മാത്രമുള്ള സ്കോട്ട്ലൻഡും നേപ്പാളും സൂപ്പർ എട്ട് കാണാതെ പുറത്തായിരുന്നു.
2026 ടി20 ലോകകപ്പിൽ ആദ്യവിജയമാണ് നേപ്പാൾ സ്വന്തമാക്കിയത്. സ്കോട്ലാൻഡ് ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം 19.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ നേപ്പാൾ മറികടന്നു. നേപ്പാളിന് വേണ്ടി ദീപേന്ദ്ര സിംഗ് ഐറി അർധ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു.
വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സ്കോട്ലന്ഡ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 170 റണ്‍സ് അടിച്ചെടുത്തത്. 45 പന്തിൽ 71 റൺസ് നേടിയ മൈക്കിൽ ജോൺസിനൊപ്പം ജോര്‍ജ്ജ് മുന്‍സേ (27), ബ്രണ്ടന്‍ മക്മുല്ലന്‍ (25) എന്നിവരാണ് സ്കോട്ലാന്ഡിനെ 170 റൺസിലേക്ക് എത്തിച്ചത്. നേപ്പാളിന് വേണ്ടി സോംപാൽ കാമി മൂന്നും നന്തന് യാദവ് 2 വിക്കറ്റും നേടിയിരുന്നു.
മറുപടി ബാറ്റിങ്ങിൽ നേപ്പാളിന് വേണ്ടി ദീപേന്ദ്ര സിംഗ് ഐറി 23 പന്തിൽ പുറത്താകാതെ 50 റൺസുമായി ടോപ് സ്കോറര്‍ ആയി. കുശൽ ഭര്‍ട്ടൽ (43), ആസിഫ് ഷെയ്ഖ് (33), ഗുൽഷന്‍ ഷാ (24*) എന്നിവരുടെ ബാറ്റിംഗ് മികവാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. സ്കോട്ലാന്ഡിന് വേണ്ടി മൈക്കിൽ ലീസെക് മൂന്ന് വിക്കറ്റ് വീഴ്ത്തി.
Content Highlight: Nepal BREAKS 12-year T20 World Cup drought with seven-wicket win over Scotland