

സീനിയർ താരം രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റി യുവതാരം ശുഭ്മാൻ ഗില്ലിനെ ക്യാപ്റ്റനാക്കിയ നടപടി കഴിഞ്ഞ വർഷം ഇന്ത്യൻ ക്രിക്കറ്റിൽ ഏറെ ചർച്ചയായ ഒന്നായിരുന്നു. ഇപ്പോഴിതാ 2017-ൽ എം എസ് ധോണിയിൽ നിന്ന് വിരാട് കോഹ്ലിയിലേക്കുള്ള ക്യാപ്റ്റൻസി മാറ്റത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
2014-ൽ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെയാണ് അപ്രതീക്ഷിതമായി ധോണി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത്. പിന്നാലെ ബിസിസിഐ കോഹ്‌ലിയെ ടെസ്റ്റ് ക്യാപ്റ്റനാക്കി. പിന്നീട് 2017-ലാണ് ധോണിയിൽ നിന്ന് നിന്ന് ഏകദിന ക്യാപ്റ്റൻ സ്ഥാനവും കോഹ്‌ലിയിലേക്ക് എത്തി.
ധോനി ഈ തീരുമാനം സ്വയം എടുക്കുകയായിരുന്നു എന്നാണ് അന്ന് പ്രചരിച്ച റിപ്പോർട്ടുകൾ. എന്നാൽ അത് അങ്ങനെയായിരുന്നില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ ബിസിസിഐ ധോണിയെ നിർബന്ധിക്കുകയായിരുന്നുവെന്നും സ്ഥാനമൊഴിയുകയാണെന്ന് വ്യക്തമാക്കി ഒരു ഇ മെയിൽ അയക്കാൻ ആവശ്യപ്പെട്ടുവെന്നുമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ. 2017-ൽ മുൻ ബിസിസിഐ സെലക്ഷൻ പാനൽ അംഗം ജതിൻ പരഞ്ജ്പെയും അന്നത്തെ ചീഫ് സെലക്ടറായിരുന്ന എംഎസ്‌കെ പ്രസാദുമാണ് ഒരു പരിപാടിക്കിടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
'ഒരു മത്സരത്തിനിടെ ധോനി ബാറ്റ് ചെയ്ത ശേഷം മടങ്ങിയെത്തിയപ്പോഴാണ് ഇക്കാര്യം അറിയിക്കുന്നത്. എംഎസ്‌കെയും ഞാനും പരസ്പരം നോക്കുകയായിരുന്നു. ഏറ്റവും ബഹുമാനത്തോടെ അദ്ദേഹത്തോട് ഇക്കാര്യം എങ്ങനെ പറയണമെന്ന കാര്യത്തിൽ ഞങ്ങൾ തയ്യാറായിരുന്നു. അതിനാൽ ഞങ്ങൾ അദ്ദേഹത്തിന്റെ അടുത്തേക്ക് പോയി. മാറിക്കൊടുക്കാനുള്ള ശരിയായ സമയമായെന്ന് തങ്ങൾ കരുതുന്നതായി മഹിയോട് പറഞ്ഞു. ധോനിയുടെ പ്രതികരണം യോജിപ്പിന്റേതായിരുന്നു. നല്ല തീരുമാനമാണെന്നും നിങ്ങൾക്ക് വേണ്ടത് എന്താണെന്ന് പറയൂ എന്നുമായിരുന്നു ധോണിയുടെ മറുപടി.
മാറിത്തരാൻ തയ്യാറാണെന്ന് എഴുതി നൽകാൻ മഹിയോട് പറഞ്ഞു. ശരി അങ്ങനെ ചെയ്യാമെന്ന് ധോണി പറയുകയും ചെയ്തു. താൻ സ്ഥാനമൊഴിയാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി ധോണിയുടെ ഒരു ഇ മെയിൽ രാത്രി വൈകി ഞങ്ങൾക്ക് ലഭിക്കുകയും ചെയ്തു. ആ തീരുമാനം ഞങ്ങൾക്ക് എടുക്കേണ്ടി വന്നതാണ്. അതിന്റെ പേരിൽ ഞങ്ങൾ വിമർശിക്കപ്പെട്ടു. പക്ഷേ നിങ്ങൾ എടുക്കേണ്ട ബുദ്ധിമുട്ടുള്ള തീരുമാനങ്ങളാണിവ, ദി ഗ്രേറ്റ് ഇന്ത്യൻ ക്രിക്കറ്റ് ഷോയിൽ സംസാരിക്കവെ പരഞ്ജ്പെ വ്യക്തമാക്കി.
Content Highlights: BCCI told MS Dhoni to quit captaincy; former selector reveals