

ലോകമെമ്പാടും വലിയ ആരാധകവൃന്ദമുള്ള ക്രിക്കറ്റ് താരമാണ് വിരാട് കോഹ്‌ലി. ഇന്ത്യയിലായാലും വിദേശത്തായാലും പൊതുയിടത്തില്‍ പ്രത്യക്ഷപ്പെടുമ്പോൾ ഇന്ത്യയുടെ മുൻ ക്യാപ്റ്റന്റെ ദൃശ്യങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. എന്നാൽ ഇത്തവണ കോഹ്‌ലിയുടെ പുതിയ ചിത്രം ആരാധകർക്കിടയിൽ വലിയ അമ്പരപ്പിനും ആശയക്കുഴപ്പത്തിനുമാണ് വഴിയൊരുക്കിയത്. കാരണം ഒരു പോൺസ്റ്റാറിനൊപ്പമായിരുന്നു കോഹ്‌ലിയുടെ പുതിയ വൈറൽ ചിത്രം.
അമേരിക്കൻ പോൺ താരമായ കെന്ദ്ര ലസ്റ്റിനൊപ്പമുള്ള കോഹ്‌ലിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. കെന്ദ്ര തന്നെയാണ് കോഹ്‌ലിക്കൊപ്പം നിൽക്കുന്ന ചിത്രം തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. 'അപ്രതീക്ഷിത കൂടിക്കാഴ്ചകളാണ് എപ്പോഴും മികച്ചത്' എന്ന അടിക്കുറിപ്പോടെയാണ് കെന്ദ്ര ചിത്രം പങ്കുവെച്ചത്. ആരാധകരെ ഞെട്ടിച്ച ചിത്രം നിമിഷങ്ങൾക്കുള്ളിൽ വൈറലാകുകയും ചെയ്തു.
ഇതോടെ പല ഊഹാപോഹങ്ങളും പ്രചരിച്ചു. പോൺസ്റ്റാർ യഥാർഥത്തിൽ കോഹ്‌ലിയെ കണ്ടുമുട്ടിയോ എന്നും ചിത്രമെടുത്തോ എന്നും സോഷ്യൽ മീഡിയയിൽ ചർച്ചയായി. വിദേശ പശ്ചാത്തലത്തിലുള്ള ചിത്രമാണ് കെന്ദ്ര ലസ്റ്റ് പങ്കുവച്ചത് എന്നതും ആരാധകരുടെ സംശയം ഇരട്ടിയാക്കി. വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ ഉൾപ്പെടെ പങ്കെടുക്കുന്നതിനായി കഴിഞ്ഞ കുറച്ച് ആഴ്ചകളായി കോഹ്‌ലി ഇന്ത്യയിലാണുള്ളത്. അതിനിടെ കെന്ദ്ര എപ്പോഴാണ് താരത്തെ വിദേശത്തുവെച്ചു കണ്ടതെന്നും ചിത്രങ്ങളെടുത്തതെന്നും ആരാധകർ ചോദിച്ചു.
എന്നാൽ ഈ ചിത്രം എഐയുടെ സഹായത്തോടെ നിർമിച്ചതാണെന്ന് ആരാധകർ തന്നെ കണ്ടെത്തുകയായിരുന്നു. ചിത്രത്തില്‍ കോഹ്‌ലിയുടെ മുഖത്തും ലൈറ്റിങ്ങിലും വ്യക്തമായുള്ള പൊരുത്തക്കേടുകൾ പ്രകടമായിത്തന്നെ കാണാം. കെന്ദ്രയുടെ തന്നെ ഔദ്യോഗിക പേജിൽനിന്ന് പോസ്റ്റ് ചെയ്യുകയും ഒറ്റനോട്ടത്തിൽ ഒറിജിനലാണെന്ന് തോന്നിക്കുകയും ചെയ്യുന്നതിനാലാണ് ചിത്രം യഥാർത്ഥമാണെന്ന് ചിലരെങ്കിലും കരുതിയത്.
കെന്ദ്രയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ചാൽ ഇതാദ്യമായല്ല ഇത്തരത്തില്‍ എഐ നിര്‍മ്മിത ചിത്രം പങ്കുവയ്ക്കുന്നത് എന്ന് വ്യക്തമാണ്. ലോകത്തിലെ പല പ്രമുഖരായ വ്യക്തികൾക്കൊപ്പം നിൽക്കുന്ന എഐ ചിത്രങ്ങൾ കെന്ദ്ര അടുത്തിടെയായി പങ്കുവെച്ചിട്ടുണ്ട്. അവരുടെ ഇൻസ്റ്റാഗ്രാം പേജിൽ ലോക റെസ്ലിങ് താരം ജോൺ സിനയ്ക്കും ബോളിവുഡ് താരം സൽമാൻ ഖാനും ഒപ്പം നിൽക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഇതെല്ലാം എഐ ഉപയോഗിച്ച് നിർമിച്ചതാണ്.
Content Highlights: Adult Actor Kendra Lust shares Picture with Virat Kohli, fans find Truth behind the viral image