

നാളെ നടക്കുന്ന വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് കിരീടം നേടിയാല്‍ ഇന്ത്യൻ താരങ്ങളെ കാത്തിരിക്കുന്നത് വമ്പന്‍ പാരിതോഷികമെന്ന് റിപ്പോര്‍ട്ട്. ഏകദിന ലോകകപ്പ് കിരീടം നേടിയാല്‍ ഇന്ത്യൻ താരങ്ങള്‍ക്ക് ബിസിസിഐ 125 കോടി രൂപ സമ്മാനമായി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് കിരീടം നേടിയ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പുരുഷ ടീമിന് ബിസിസിഐ 125 കോടി രൂപയാണ് പാരിതോഷികമായി നല്‍കിയത്. പുരുഷ-വനിതാ ടീമുകള്‍ക്ക് തുല്യവേതനം നല്‍കുന്ന കാര്യത്തില്‍ ബിസിസിഐക്ക് അനുകൂല നിലപാടാണുള്ളത്. ഈ സാഹചര്യത്തില്‍ വനിതാ താരങ്ങള്‍ക്കുള്ള സമ്മാനത്തുകയുടെ കാര്യത്തിലും വിവേചനുമുണ്ടാകില്ല.
എന്നാല്‍ ലോകകപ്പ് കിരീടം നേടുന്നതിന് മുമ്പ് പാരിതോഷികം പ്രഖ്യാപിക്കുന്നത് അനുചിതമാകും എന്നതിനാലാണ് പാരിതോഷികത്തിന്‍റെ കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് എന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
2017ലെ വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് വിജയത്തിന് അടുത്തെത്തി 9 റണ്‍സ് തോല്‍വി വഴങ്ങിയെങ്കിലും ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ബിസിസിഐ 50 ലക്ഷംയ രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ആദ്യ കീരീടം തേടിയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഇന്ത്യയുടെ മൂന്നാമത്തെ ഏകദിന ലോകകപ്പ് ഫൈനലാണിത്. 2005ലും 2017ലുമാണ് ഇന്ത്യ ഇതിന് മുമ്പ് വനിതാ ഏകദിന ലോകകപ്പില്‍ ഫൈനല്‍ കളിച്ചത്. 2005 ൽ ഓസീസിനോടും 2017 ൽ ഇംഗ്ലണ്ടിനോടും ഇന്ത്യയ്ക്ക് കിരീടം അടിയറവ് പറയേണ്ടി വന്നു.
സെമിഫൈനലിൽ ഓസ്ട്രേലിയയെ മുട്ടുകുത്തിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് തോൽവികളെല്ലാം ഒരൊറ്റ ജയത്തിൽ ഇന്ത്യ കഴുകി കളഞ്ഞിരുന്നു. വമ്പ്യൻമാരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസം ദക്ഷിണാഫ്രിക്കക്ക് കരുത്താകും.
നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയമാണ് കിരീടപ്പോരാട്ടത്തിന് വേദിയാവുന്നത്. ഇന്ത്യ-ഓസ്ട്രേലിയ സെമി ഫൈനല്‍ പോരാട്ടവും ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലായിരുന്നു നടന്നത്.
ഇന്ത്യൻ സമയം ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് കിരീടപ്പോരാട്ടം തുടങ്ങുക. 2.30നാണ് മത്സരത്തിന് ടോസിടുക. ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാനാകും.
Content Highlights: women if they win the ODI World Cup; BCCI knows the prize money!