

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും മികച്ച പ്രകടനം കാഴ്ചവെച്ച് ഫോമിലേക്ക് ഉയർന്നിരുന്നു. രണ്ടാം വിക്കറ്റിൽ ഇരുവരും നേടിയ 168 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് ഒൻപത് വിക്കറ്റിന്റെ ഗംഭീര വിജയമൊരുക്കിയത്. ഏകദിന കരിയറിലെ 33-ാം സെഞ്ച്വറി നേടിയ രോഹിത് 125 പന്തിൽ 121 റൺസെടുത്തും കോഹ്‌ലി 81 പന്തിൽ 74 റൺസെടുത്തും പുറത്താകാതെ നിന്നു. ഇതോടെ ഇന്ത്യയുടെ ഏകദിന ടീമിൽ ഇനിയും തങ്ങളുണ്ടാകുമെന്ന് 2027 ലോകകപ്പിന് മുൻപ് ഉറച്ച പ്രഖ്യാപനം കൂടിയാണ് സിഡ്നിയിൽ ഇന്ത്യയുടെ മുൻ നായകന്മാർ നടത്തിയത്.
ഇപ്പോഴിതാ രോഹിത് ശർമയുടെയും വിരാട് കോഹ്‌ലിയുടെയും ഏകദിന ക്രിക്കറ്റിലെ ഭാവിയെ കുറിച്ച് പ്രതികരിക്കുകയാണ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ.2027 ലോകകപ്പിന് ഇന്ത്യൻ കുപ്പായത്തിൽ ഇരുവരും ഉണ്ടാവില്ലേയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. എന്നാൽ ഇരുവരുടെയും ക്രിക്കറ്റ് ഭാവിയെ കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നാണ് ഗിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.
'ഞങ്ങൾ ഇതുവരെ അതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്നാൽ ഡിസംബർ ആറിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര അവസാനിക്കും. അതിന് ശേഷം അടുത്തവർഷം ജനുവരി 11നാണ് ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പര ആരംഭിക്കുക. അതിനിടയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ചെറിയൊരു ഇടവേളയുണ്ടാകുമെന്ന് ഞാൻ കരുതുന്നു. രോഹിത്തും വിരാടും തങ്ങളുടെ ഭാവിയെ കുറിച്ച് അപ്പോൾ ഒരു തീരുമാനം എടുക്കുമെന്നാണ് ഞാൻ കരുതുന്നത്', മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിൽ ഗിൽ പറഞ്ഞു.
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സിഡ്നിയിൽ നടന്ന മത്സരത്തിൽ സെഞ്ച്വറി നേടിയ രോഹിത്തും അർധ സെഞ്ച്വറി നേടിയ കോഹ്‌ലിയുമാണ് ഇന്ത്യയ്ക്ക് ഒൻപത് വിക്കറ്റിന്റെ വിജയം സമ്മാനിച്ചത്. 25 പന്തില്‍ നിന്ന് പുറത്താവാതെ 121 റണ്‍സ് അടിച്ചെടുത്ത രോഹിത്താണ് പ്ലെയര്‍ ഓഫ് ദ സീരീസായും സിഡ്‌നി ഏകദിനത്തിലെ താരവുമായി തിരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് സിക്‌സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ കോഹ്‌ലി സിഡ‍്നിയിൽ തകർപ്പൻ അർധ സെഞ്ച്വറി നേടി ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു. 81 പന്തിൽ ഏഴ് ബൗണ്ടറികളടക്കം 74 റൺസെടുത്ത് പുറത്താകാതെ നിന്ന കോഹ്‌ലി മുൻ നായകൻ രോഹിത് ശർമയ്ക്കൊപ്പം ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
Content Highlights: Shubman Gill About Rohit Sharma and Virat Kohli's ODI Future