
വനിത ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ദയനീയ പരാജയം ദക്ഷിണാഫ്രിക്ക. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഇംഗ്ലണ്ട് പത്ത് വിക്കറ്റിന് തോല്‍പ്പിച്ചു. ദക്ഷിണാഫ്രിക്ക 69 റൺസിന് പുറത്തായപ്പോൾ മറുപടി ബാറ്റിങ്ങിൽ 15 ഓവറിനുള്ളിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് വിജയത്തിലെത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20.4 ഓവറില്‍ 69 റൺസിന് ഓള്‍ഔട്ട് ആയി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സിനാലോ ജാഫ്ത (36 പന്തില്‍ 22) മാത്രമാണ് ദക്ഷിണാഫ്രിക്ക നിരയില്‍ രണ്ടക്കം കണ്ടത്. ടോപ് ഓര്‍ഡറില്‍ ലൗറ വോള്‍വാര്‍ഡ് (അഞ്ച്), തസ്മിന്‍ ബ്രിട്ട്‌സ് (അഞ്ച്), സുനേ ലുസ് (രണ്ട്), മരിസാനേ കാപ്പ് (നാല്), അനേക് ബോഷ് (ആറ്) എന്നിവര്‍ നിരാശപ്പെടുത്തി.
ഇംഗ്ലണ്ടിനായി ലിന്‍സെ സ്മിത്ത് നാല് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. നാറ്റ് സിവര്‍-ബ്രന്റ്, സോഫി എക്കല്‍സ്റ്റോണ്‍, ചാര്‍ളി ഡീന്‍ എന്നിവര്‍ക്കു രണ്ട് വീതം വിക്കറ്റുകള്‍. ലൗറന്‍ ബെല്‍ ഒരു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ 14.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 73 റണ്‍സ് അടിച്ചെടുത്ത് ഇംഗ്ലണ്ട് അനായാസം വിജയം സ്വന്തമാക്കി. ഓപ്പണര്‍മാരായ തമ്മി ബ്യുമോണ്ട് (35 പന്തില്‍ പുറത്താകാതെ 21), എമി ജോണ്‍സ് (50 പന്തില്‍ പുറത്താകാതെ 40) എന്നിവരാണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്.
Content Highlights: Women's World Cup 2025: England make lightwork of chase, defeat South Africa by 10 wickets