
ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദമായ സംഭവമായിരുന്നു ഹർഭജൻ സിങ്- എസ് ശ്രീശാന്ത് പോര്. ഹർഭജൻ ശ്രീശാന്തിന്റെ മുഖത്തടിച്ചുവെന്ന വാദമുണ്ടായിരുന്നുവെങ്കിലും തെളിയിക്കാനായിരുന്നില്ല. എന്നാല്‍ മുൻ താരം മൈക്കൽ ക്ലാർക്കിനു നൽകിയ അഭിമുഖത്തിൽ ലളിത് മോദി വർഷങ്ങളായി സൂക്ഷിച്ചുവച്ചിരുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ഹർഭജൻ സിങ്ങും ശ്രീശാന്തും തമ്മിലുള്ള പ്രശ്‌നത്തിന്റെ ദൃശ്യങ്ങൾ 'ഇതുവരെ ആരും കാണാത്തത്' എന്ന് അവകാശപ്പെട്ടാണ് ലളിത് മോദി പരസ്യമാക്കിയത്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിങ്.
'ആ വിഡിയോ പുറത്തുവിട്ടത് ശരിയല്ല. അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. ഇതിന് പിന്നിൽ അവർക്ക് ഒരു സ്വാർഥ ലക്ഷ്യം ഉണ്ടായിരുന്നിരിക്കും. 18 വർഷം മുമ്പ് നടന്ന കാര്യമാണ്. ആളുകൾ മറന്ന കാര്യമാണ് എന്നാൽ ഇവർ ഇപ്പോൾ അത് വീണ്ടും ആളുകളെ ഓർമപ്പെടുത്താനാണ് ശ്രമിക്കുന്നത്.
അന്ന് അങ്ങനെ നടന്നതിൽ എനിക്ക് വിഷമം ഉണ്ട്. ഞങ്ങൾ കളിക്കുകയായിരുന്നു. ഓരോരുത്തരുടേയും മനസിൽ ഓരോ ചിന്തകളായിരുന്നു. തെറ്റുകൾ സംഭവിക്കാം. ആ തെറ്റുകളോർത്ത് നമുക്ക് ലജ്ജ തോന്നുകയും ചെയ്യും. ശരിയാണ് ആ വീഡിയോ ഇപ്പോൾ വൈറലായി. അത് നിർഭാഗ്യകരമാണ് എനിക്ക് തെറ്റുപറ്റി എന്ന് പല വട്ടം ഞാൻ പറഞ്ഞിട്ടുണ്ട്. മനുഷ്യർക്ക് തെറ്റുകൾ സംഭവിക്കും. എനിക്കും ഒരു തെറ്റുപറ്റി. വീണ്ടും തെറ്റ് സംഭവിക്കുകയാണ് എങ്കിൽ എന്നോട് പൊറുക്കണേ എന്ന് ഗണേശ ഭഗവാനോട് ഞാൻ പ്രാർഥിക്കുന്നു. തെറ്റുകൾ സംഭവിക്കും,' ഇൻസ്റ്റന്റ് ബോളിവഡിനോട് സംസാരിക്കവരെ ഹർഭജൻ സിങ് പറഞ്ഞു.
പുറത്തുവിട്ട ദൃശ്യങ്ങളിൽ താരങ്ങൾ ഷെയ്ക് ഹാൻഡ് നൽകുന്നതിനിടെ കയ്യുടെ പിൻഭാഗം കൊണ്ട് ഹർഭജൻ ശ്രീശാന്തിനെ അടിക്കുന്നതു വ്യക്തമായി കാണാം. സംഭവത്തിന്റെ ഞെട്ടലിൽ കുറച്ചുനേരം തരിച്ചിരുന്ന ശ്രീശാന്ത്, ദേഷ്യത്തോടെ ഹർഭജൻ സിങ്ങിനു നേരെ പോകുന്നുണ്ട്. തുടർന്ന് പഞ്ചാബ് കിങ്‌സ് താരങ്ങളും മുംബൈ ഇന്ത്യൻസ് താരങ്ങളും ഇടപെട്ട് രണ്ടു കളിക്കാരെയും പിടിച്ചുമാറ്റുന്നുണ്ട്.
ജീവിതത്തിലെ ഏതെങ്കിലും ഒരു കാര്യം തിരുത്താൻ സാധിക്കുമെങ്കിൽ, ശ്രീശാന്തുമായുണ്ടായ പ്രശ്‌നങ്ങൾ മായ്ച്ചുകളയുമായിരുന്നെന്ന് ഹർഭജൻ സിങ് അടുത്തിടെ പ്രതികരിച്ചിരുന്നു. 'ഒരിക്കൽ ശ്രീശാന്തിന്റെ മകളോട് സംസാരിച്ചപ്പോൾ നിങ്ങൾ എന്റെ അച്ഛനെ തല്ലിയ ആളല്ലെ എന്നാണ് അവൾ ചോദിച്ചത്. എന്നോടു സംസാരിക്കില്ലെന്നും ശ്രീശാന്തിന്റെ മകൾ പറഞ്ഞു. ആ സംഭവത്തിനു ശേഷം ഞാൻ കരഞ്ഞുപോയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേ സമയം വർഷങ്ങൾക്കു ശേഷം പിണക്കം മറന്ന ശ്രീശാന്തും ഹർഭജൻ സിങ്ങും ഇന്ന് അടുത്ത സുഹൃത്തുക്കളാണ്.
Content Highlights- Harbhajan Singh against Lalit Modi