
തമിഴ് സിനിമയിലെ മുൻ നിര സംവിധായകരിൽ ഒരാളാണ് വെട്രിമാരൻ. സംവിധാനത്തിന് പുറമെ നിർമാതാവ് കൂടിയാണ് ഇദ്ദേഹം. കാക്കമുട്ടൈ, കൊടി, ലെന്‍സ്, സംഗത്തലൈവന്‍, തുടങ്ങി തമിഴില്‍ ഏറെ പ്രശംസ നേടിയ ചിത്രങ്ങള്‍ വെട്രിമാരന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ഗ്രാസ് റൂട്ട് ഫിലിം കമ്പനിയാണ് നിര്‍മിച്ചത്. ഇപ്പോഴിതാ താൻ ഇനി സിനിമകൾ നിർമിക്കില്ലെന്ന് പറയുകയാണ് വെട്രിമാരൻ. വര്‍ഷാ ഭരത് സംവിധാനം ചെയ്യുന്ന ബാഡ് ഗേള്‍ എന്ന സിനിമയുടെ പ്രമോഷൻ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് സംവിധായകൻ ഇക്കാര്യം പറയുന്നത്. താന്‍ നിര്‍മിക്കുന്ന അവസാന ചിത്രമാകും ബാഡ് ഗേള്‍ എന്ന് വെട്രിമാരന്‍ പറഞ്ഞു.
'നിര്‍മാതാവായതിനാല്‍ ഞാന്‍ വളരെ ശ്രദ്ധിക്കേണ്ടിയിരുന്നു. ടീസറിനേയും ട്രെയിലറിനേയും കുറിച്ചുള്ളത് ഉള്‍പ്പെടെ സിനിമയെ കുറിച്ചുള്ള ഓരോ അഭിപ്രായങ്ങളേയും ജാഗ്രതയോടെ സമീപിക്കണം. ഈ ഘടകങ്ങളെല്ലാം സിനിമയുടെ വരുമാനത്തെ ബാധിക്കുന്നതിനാല്‍ നിര്‍മാതാവിനുമേലുള്ള അധിക സമ്മര്‍ദമാകും ഇത്. 'മാനുഷി' ഇപ്പോള്‍ തന്നെ കോടതിയിലാണ്. അതിനായി അവര്‍ ഒരു ഉത്തരവ് നല്‍കിയിട്ടുണ്ട്. ബാഡ് ഗേളിന്റെ കാര്യത്തിലും, ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ റിവൈസിങ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്.
ഈ സിനിമയുടെ ടീസര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ ഒട്ടേറെ അഭ്യൂഹങ്ങള്‍ ഉണ്ടായി. എന്നാല്‍ ബാഡ് ഗേള്‍ അത്തരത്തിലൊരു ചിത്രമല്ല എന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. മാനുഷി ഒരുതവണ സെന്‍സര്‍ ബോര്‍ഡിന്റെ പരിശോധനയ്ക്കും രണ്ട് തവണ റിവൈസിങ് കമ്മിറ്റിയുടെ പരിശോധനയ്ക്കും വിധേയമായതാണ്. നിര്‍മാതാവായിരിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. അതുകൊണ്ടാണ് ബാഡ് ഗേള്‍ എന്ന ചിത്രത്തിന് ശേഷം ഗ്രാസ് റൂട്ട് ഫിലിം കമ്പനി അടച്ചുപൂട്ടാന്‍ ഞങ്ങള്‍ തീരുമാനിച്ചത്.' വെട്രിമാരന്‍ പറഞ്ഞു.
Content Highlights: Vetrimaran says production company is being shut down