
ഡ്രീം ഇലവനുമായുള്ള 358 കോടിയുടെ സ്‌പോൺസർഷിപ്പ് കരാർ അവസാനിച്ചതായി ബിസിസിഐ. പണം വച്ചുള്ള ഓൺലൈൻ ഗെയിമുകളുടെ പ്രവർത്തനം, പരസ്യം എന്നിവ നിരോധിച്ചുകൊണ്ടുള്ള 'പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിങ് ബിൽ 2025' പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയതോടെയാണ് ഡ്രീം ഇലവന്റെ പിന്മാറ്റം.
ബിൽ നിലവിൽ വരുന്നതോടെ വരുമാനം നിലക്കുന്നതിനാൽ സ്‌പോൺസർഷിപ്പിൽ നിന്ന് പിന്മാറുന്നതിനുള്ള തീരുമാനം ഡ്രീം ഇലവൻ ബിസിസിഐയെ അറിയിച്ചിരുന്നു. ഇന്ന് ബിസിസിഐ അത് അംഗീകരിക്കുകയും ചെയ്തു. ബിസസിഐ സെക്രട്ടറി ദേവചിത്ത് സൈകിയ ഡ്രീം ഇലവനുമായുള്ള എല്ലാ ബന്ധവും ബിസിസിഐ അവസാനിപ്പിച്ചതായി പറഞ്ഞു.
'2025 ലെ ഓൺലൈൻ ഗെയിമിങ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ബിൽ പാസാക്കിയതിന് ശേഷം ഡ്രീം 11നുമായുള്ള ബന്ധം ബിസിസിഐ അവസാനിപ്പിക്കുകയാണ്. ഭാവിയിൽ അത്തരം ഒരു സംഘടനയുമായും ഇടപഴകില്ലെന്ന് ബിസിസിഐ ഉറപ്പാക്കും,' അദ്ദേഹം പറഞ്ഞു.
2023 മുതൽ ബിസിസിഐയുമായി ഒപ്പുവച്ച ഡ്രീം ഇലവന്റെ കരാർ 2026ലാണ് അവസാനിക്കുക. 358 കോടി ചിലവഴിച്ചാണ് ഡ്രീം ഇലവൻ മൂന്ന് വർഷത്തേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്‌പോൺസർമാരായത്. ഇന്ത്യയിലെ പ്രധാന ഫുട്‌ബോൾ ലീഗായ ഐഎസ്എല്ലിന്റെ ഫാന്റസി പങ്കാളികളും ഡ്രീം ഇലവനാണ്.
എല്ലാ ഓൺലൈൻ ഗെയിമിങ് ആപ്പുകളെയും നിയമപരമായ ചട്ടക്കൂടിനുള്ളിലാക്കുക, ഡിജിറ്റൽ വാതുവയ്പ്പ് കുറ്റകരമാക്കുക, ഓൺലൈൻ ഗെയിമുകളുടെ പേരിലുള്ള തട്ടിപ്പുകൾ പരമാവധി തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഓൺലൈൻ ഗെയിമിങ് ബിൽ പാസാക്കിയത്. ഇത്തരം കളികളിലൂടെ കള്ളപ്പണം വ്യാപകമായി വെളുപ്പിക്കുന്നുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രസർക്കാരിന്റെ നടപടി.
Content Highlights- Dream11, BCCI end jersey sponsorship after online gaming ban