
ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിലെ ഓവലിൽ നടന്ന അവസാന മത്സരത്തിൽ സച്ചിൻ ടെണ്ടുൽക്കറെയും ജയിംസ് ആൻഡേഴ്‌സണെയും ക്ഷണിക്കാത്തത് ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്‌ക്കർ. പരമ്പര 2-2 എന്ന നിലയിൽ കലാശിച്ച് ട്രോഫി പങ്കിട്ടിടെത്തുപ്പോൾ ട്രോഫി നൽകാൻ ഇരുവരെയും ക്ഷണിക്കാമായിരുന്നുവെന്നാണ് ഗവാസ്‌ക്കർ പറഞ്ഞത്.
'സച്ചിൻ ടെണ്ടുൽക്കറിന്റെയും ജയിംസ് ആൻഡേഴ്‌സണിന്റെയും പേരിൽ കളിക്കുന്ന ആദ്യ പരമ്പരയാണിത്. ക്യാപ്റ്റൻമാർക്ക് ട്രോഫി കൈമാറാനായി ഇരുവരെയും ക്ഷണിക്കുമെന്ന് ആരും പ്രതീക്ഷിക്കും. പ്രത്യേകിച്ച് പരമ്പര സമനിലയിൽ അവസാനിച്ച സാഹചര്യത്തിൽ. രണ്ട് പേരും ഇംഗ്ലണ്ടിൽ ഉണ്ടായിരുന്നു എന്നുള്ളതും മറ്റൊരു കാര്യം.
ഇരുവരെയും വെറുതെ അങ്ങ് ക്ഷണിക്കാതെ ഇരുന്നതാണോ? അതോ ബോർഡർ ഗവാസ്്ക്കർ ട്രോഫിയിൽ ഓസ്‌ട്രേലിയ വിജയിച്ചത്‌കൊണ്ട് ബോർഡറിനെ മാത്രം വിളിച്ചത്‌പോലെയാണോ ഇതും? ഈ ഇംഗ്ലണ്ട് പരമ്പര സമനിലയായതിനാൽ ഇരുവരെയും വിളിക്കാത്തത് അത് കാരണമായിരിക്കാം,' ഗവാസ്‌ക്കർ പറഞ്ഞു.
ഓവലിൽ അവസാന മത്സരം നടക്കുന്ന സാഹചര്യത്തിൽ സച്ചിനും ആൻഡേഴ്‌സണും ലണ്ടണിലുണ്ടായിരുന്നു. ഇംഗ്ലണ്ടിൽ വെച്ച് നടന്നിരുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സര പരമ്പരകൾക്ക് പട്ടോഡി ട്രോഫി എന്നായിരുന്നു ഇതിന് മുമ്പ് പേരുണ്ടായിരുന്നത് എന്നാൽ ഈ പരമ്പരയോടെ അത് ആൻഡേഴ്‌സൺ ടെണ്ടുൽക്കർ എന്നാക്കുകയായിരുന്നു.
Content Highlights- Sunil Gavaskar questions absence of Sachin Tendulkar and James Anderson in ENG vs IND 2025 5th Test